അബൂദബി: അശ്രദ്ധമായും നിശ്ചിത കേന്ദ്രങ്ങളിലൂടെയല്ലാതെയും റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഇത്തരം നിയമലംഘനങ്ങൾ വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്നും സുരക്ഷിതമായ മാർഗങ്ങൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ നിർദേശിച്ചു. കാൽനടയാത്രക്കാരുടെ സുരക്ഷക്കായി മാതൃകാപരമായ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് ബോധവൽകരണ വീഡിയോ പുറത്തുവിട്ടു.
സീബ്ര ക്രോസിങ്ങുകൾ, മേൽപ്പാലങ്ങൾ, അണ്ടർപാസുകൾ തുടങ്ങിയ ഇടങ്ങളിലൂടെ മാത്രം റോഡ് മുറിച്ചുകടക്കുക, സിഗ്നലുകൾ കൃത്യമായി പാലിക്കുക എന്നിവ ഉറപ്പാക്കണമെന്ന് പൊലീസ് നിർദേശിച്ചു. വാഹനങ്ങൾ വേഗത്തിൽ പായുന്ന ഹൈവേയിലൂടെ സാഹസികമായി റോഡ് മുറിച്ചുകടക്കുന്നതും, സീബ്ര ക്രോസിങ്ങിൽ കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതെ വാഹനങ്ങൾ കടന്നുപോകുന്നതുമായ ദൃശ്യങ്ങളാണ് പൊലീസ് പങ്കുവെച്ച വീഡിയോയിലുള്ളത്.
റോഡ് മുറിച്ചുകടക്കുമ്പോൾ ശ്രദ്ധ തിരിക്കുന്ന രീതിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് കാൽനടയാത്രക്കാർക്ക് നിർദേശമുണ്ട്. കാൽനടയാത്രക്കാരുടെ സുരക്ഷ ഡ്രൈവർമാരുടെയും കൂടി ഉത്തരവാദിത്തമാണ്. സീബ്ര ക്രോസിങ്ങുകൾക്ക് സമീപമെത്തുമ്പോൾ വാഹനങ്ങളുടെ വേഗം കുറക്കാനും നടന്നുപോകുന്നവർക്ക് മുൻഗണന നൽകാനും ഡ്രൈവർമാർ ശ്രദ്ധിക്കണം.
യു.എ.ഇയിൽ നിശ്ചിത കേന്ദ്രങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചുകടക്കുന്നത് ഗുരുതര നിയമലംഘനമാണ്.
അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെ റോഡ് മുറിച്ചുകടന്നാൽ 400 ദിർഹമാണ് പിഴ.
കാൽനടയാത്രക്കാരുടെ അശ്രദ്ധ കാരണം അപകടമുണ്ടായാൽ 5000 ദിർഹം മുതൽ 10000 ദിർഹം വരെ പിഴയോ തടവുശിക്ഷയോ ലഭിക്കും.
മണിക്കൂറിൽ 80 കിലോമീറ്ററോ അതിൽ കൂടുതലോ വേഗപരിധിയുള്ള റോഡുകളിൽ നിയമലംഘനം നടത്തിയാൽ കുറഞ്ഞത് മൂന്ന് മാസം തടവും 10000 ദിർഹം വരെ പിഴയും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.