ദുബൈ: യു.എ.ഇയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന 500 കോടി ഡോളര്‍ ചെലവ് വരുന്ന ബൃഹത്തായ 'മൂണ്‍ റിസോര്‍ട്ട്' പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം അബൂദബിയാണെന്ന് അധികൃതര്‍. പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 556 ഏക്കര്‍ ഭൂമി ആവശ്യമാണെന്നും ഇതിനായി സര്‍ക്കാര്‍തലത്തിലുള്ള നേരിട്ടുള്ള പിന്തുണ അനിവാര്യമാണെന്നും മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്‌സ് ഇന്‍കോര്‍പറേഷന്‍ സഹസ്ഥാപകരായ മൈക്കല്‍ ആര്‍. ഹെന്‍ഡേഴ്‌സന്‍, സാന്ദ്ര ജി. മാത്യൂസ് എന്നിവര്‍ വ്യക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ തങ്ങളുടെ മുന്‍ഗണനാ വിപണി യു.എ.ഇ തന്നെയാണ്. പദ്ധതിക്ക് ആവശ്യമായ വലിയ ഭൂപ്രദേശം ലഭ്യമാകാന്‍ സാധ്യതയുള്ളതിനാലാണ് അബൂദബിയെ പരിഗണിക്കുന്നത്.
അല്‍ദാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ഡവലപ്പര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രാദേശിക പങ്കാളികളെയോ സര്‍ക്കാര്‍ പിന്തുണയോ ഇതുവരെ ഉറപ്പാക്കാനായിട്ടില്ലെന്ന് സ്ഥാപകര്‍ പറഞ്ഞു. ഭരണനേതൃത്വങ്ങളുമായി ബന്ധപ്പെടുത്തി നല്‍കാമെന്ന് അവകാശപ്പെട്ട് എത്തുന്ന ഇടനിലക്കാരെ ഇനി പ്രോത്സാഹിപ്പിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ഇത് ഡിസൈന്‍ സ്റ്റുഡിയോ, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ലൈസന്‍സര്‍ പ്രൊജക്റ്റായതിനാല്‍ നിക്ഷേപകരെ കണ്ടെത്തുന്നത് പ്രയാസമല്ല. എന്നാല്‍ പ്രാദേശിക സര്‍ക്കാറുകളുടെ പൂര്‍ണ പിന്തുണയും അനുയോജ്യമായ ഭൂമിയും കുറഞ്ഞ വിലയ്ക്ക് ലഭ്യമാവുകയാണ് പ്രധാനം. നിലവില്‍ യൂറോപ്പില്‍ ഒരു ഷോക്കേസ് സെന്റര്‍ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇവിടേക്ക് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള നിക്ഷേപകരെയും ക്ഷണിക്കും.
പദ്ധതി യാഥാര്‍ഥ്യമായാല്‍ യു.എ.ഇയിലേക്ക് പ്രതിവര്‍ഷം ഒരു കോടി സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍. രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പാദനത്തിലേക്ക് പ്രതിവര്‍ഷം 60 ബില്യണ്‍ ഡോളറിന്റെ സംഭാവന നല്‍കാന്‍ ഇതിലൂടെ സാധിക്കും. കൂടാതെ, 30,000 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ ഉള്‍പ്പെടെ ആകെ 60,000 പേര്‍ക്ക് ജോലി ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ചന്ദ്രന്റെ ഉപരിതലത്തോട് സാമ്യമുള്ള സ്മാര്‍ട്ട് സിറ്റി മാതൃകയിലുള്ള റിസോര്‍ട്ടില്‍ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വെല്‍നസ് സെന്ററുകള്‍, വലിയ ലഗൂണ്‍, പാര്‍ക്ക്, 12,000 ആഡംബര വില്ലകള്‍ എന്നിവയുണ്ടാകും. യു.എ.ഇക്ക് പുറമെ ഓസ്‌ട്രേലിയ, ബ്രസീല്‍, ചൈന, ഈജിപ്ത്, ഇന്ത്യ തുടങ്ങി ഒമ്പത് രാജ്യങ്ങളുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ആദ്യ 'മൂണ്‍' പദ്ധതിയുടെ നിര്‍മാണം 2027ല്‍ ആരംഭിച്ച് 2032ല്‍ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.