'ഫ്യൂച്ചർ സെക്യൂരിറ്റി ലീഡേഴ്സ്' പദ്ധതിയുടെ ഭാഗമായി ദുബൈ പൊലീസ് വിദ്യാർഥികൾക്ക് ആഡംബര പട്രോളിങ് വാഹനത്തെക്കുറിച്ച് വിശദീകരിക്കുന്നു
ദുബൈ: വിദ്യാർഥികളിൽ സുരക്ഷാ ബോധവൽക്കരണം വളർത്തുന്നതിനും നേതൃത്വപാടവം മെച്ചപ്പെടുത്തുന്നതിനുമായി ദുബൈ പൊലീസ് 'ഫ്യൂച്ചർ സെക്യൂരിറ്റി ലീഡേഴ്സ്' പദ്ധതിയുടെ രണ്ടാം പതിപ്പ് ആരംഭിച്ചു. ദുബൈ പൊലീസിന്റെ വാർഷിക വേനൽക്കാല കോഴ്സുകളുടെ ഭാഗമായി, ‘സ്കൂൾ സെക്യൂരിറ്റി’ മുൻകൈയെടുത്ത് ‘ഹെമായ ഇന്റർനാഷനൽ സെന്ററി’ന്റെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള തലമുറയെ വാർത്തെടുക്കുകയാണ് ലക്ഷ്യം.
ഗവൺണ്മെന്റ്-സ്വകാര്യ സ്കൂളുകളിൽ നിന്നുള്ള 900 ആൺകുട്ടികളും പെൺകുട്ടികളുമാണ് ഈ പദ്ധതിയിൽ പങ്കാളികളായതെന്ന് സ്കൂൾ സെക്യൂരിറ്റി ഇനിഷ്യേറ്റീവ് ആക്ടിങ് ഹെഡ് ഫസ്റ്റ് ലെഫ്. മറിയം ഈസ സൻകൂർ വ്യക്തമാക്കി. നിലവിലെ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള അവബോധം, നിരന്തര പഠനത്തിലൂടെ ഭാവിയെ നേരിടാനുള്ള തയാറെടുപ്പ്, സമൂഹ സുരക്ഷക്കായി ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനുള്ള നേതൃത്വ ഗുണം വികസിപ്പിക്കൽ എന്നീ മൂന്ന് കാര്യങ്ങളിലാണ് പ്രോഗ്രാം ശ്രദ്ധ കേന്ദ്രീകരിച്ചത്.
പദ്ധതിയുടെ ഭാഗമായി ദുബൈ പൊലീസിന്റെ വിവിധ വകുപ്പുകളിലേക്ക് വിദ്യാർഥികൾക്കായി ഫീൽഡ് വിസിറ്റുകളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ദുബൈ പൊലീസ് മ്യൂസിയം, 901 കോൾ സെന്റർ, സ്മാർട്ട് പൊലീസ് സ്റ്റേഷൻ എന്നിവ സന്ദർശിച്ച കുട്ടികൾ, പൊലീസിന്റെ ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും ആഡംബര പട്രോളിങ് വാഹനങ്ങളെക്കുറിച്ചും നേരിട്ടറിഞ്ഞു. പരിപാടിയുടെ സമാപന ചടങ്ങിൽ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.