നഷ്ടപ്പെട്ട കണ്ണി വിളക്കിച്ചേര്‍ക്കാന്‍ അബൂദബി ബയോബാങ്ക്

ഒരു ജനതയുടെ ജനിതക രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന, കൃത്യതയാര്‍ന്ന ചികില്‍സ ഉറപ്പാക്കുന്ന കുറ്റമറ്റ സംവിധാനത്തിന് ഇതിലും വലിയ വിശേഷണം നല്‍കാന്‍ വേറെയില്ല, ആരോഗ്യരംഗത്തെ 'നഷ്ടപ്പെട്ട കണ്ണി' (Missing Link). ഭാവിയിലെ ചികില്‍സാ രീതികള്‍ എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന് യു.എ.ഇ നല്‍കുന്ന ഉത്തരം കൂടിയാണ് മസ്ദര്‍ സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന 'അബൂദബി ബയോബാങ്ക്'. കേവലം ഒരു രക്തബാങ്കിനോ ലാബിനോ അപ്പുറം, ജനങ്ങളുടെ ജനിതക രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുകയും അവര്‍ക്ക് കൃത്യതയാര്‍ന്ന ചികില്‍സ ഉറപ്പാക്കുകയും ചെയ്യുന്ന (Precision Medicine) ലോകോത്തര കേന്ദ്രമാണിത്. അതുകൊണ്ട് തന്നെ ആരോഗ്യരംഗത്തെ 'നഷ്ടപ്പെട്ട കണ്ണി' എന്ന് വിദഗ്ദ്ധര്‍ ഈ സംരംഭത്തെ വിശേഷിപ്പിക്കുന്നതില്‍ അല്‍ഭുതമില്ല.

എന്താണ് അബൂദബി ബയോബാങ്ക് ?

രോഗം വന്നതിനുശേഷം ചികില്‍സിക്കുന്ന രീതിയില്‍ നിന്നും രോഗം വരാതെ തടയുന്ന രീതിയിലേക്ക് (Preventive Healthcare) മാറാനുള്ള യു.എ.ഇയുടെ പ്രയാണത്തിലെ നിര്‍ണായക നാഴികക്കല്ലാണിത്. അഞ്ച് മില്യണ്‍ മനുഷ്യ സാമ്പിളുകളും ഒരു ലക്ഷത്തിലധികം പൊക്കിള്‍കൊടി രക്ത സാമ്പിളുകളും (Umbilical Cord Blood Samples) സൂക്ഷിക്കാനുള്ള ശേഷി ഈ കേന്ദ്രത്തിനുണ്ട്. അബൂദബി ആരോഗ്യ വകുപ്പും പ്രമുഖ ഹെല്‍ത്ത് ടെക്‌നോളജി കമ്പനിയായ എം42 ഉം സംയുക്തമായാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സൂക്ഷിക്കുന്നത് എന്തൊക്കെ?

മനുഷ്യശരീരത്തിലെ വൈവിധ്യമാര്‍ന്ന ജൈവ വിവരങ്ങളാണ് ഇവിടെ ഡിജിറ്റല്‍ രൂപത്തിലും അല്ലാതെയും സംരക്ഷിക്കപ്പെടുന്നത്. ഡി.എന്‍.എ: വ്യക്തികളുടെ ജനിതക ഘടന പഠിക്കാന്‍ സഹായിക്കുന്നു.

കോശങ്ങള്‍: സ്റ്റെം സെല്ലുകള്‍, അണ്ഡം, ബീജം എന്നിവയുള്‍പ്പെടെയുള്ള പുനരുല്‍പ്പാദന കോശങ്ങള്‍.

ടിഷ്യൂകള്‍: ട്യൂമറുകള്‍ ഉള്‍പ്പെടെയുള്ള കലകളുടെ സാമ്പിളുകള്‍. ഇവ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഓരോ വ്യക്തിയെയും എങ്ങനെ ബാധിക്കുന്നു എന്ന് പഠിക്കാന്‍ ഗവേഷകരെ സഹായിക്കുന്നു.

പ്രധാന ലക്ഷ്യങ്ങള്‍

1. രോഗനിര്‍ണയം മുന്‍കൂട്ടി: ഒരു വ്യക്തിക്ക് ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ അവരുടെ ജനിതകഘടന വിശകലനം ചെയ്ത് മുന്‍കൂട്ടി കണ്ടെത്തുക.

2. കൃത്യതയാര്‍ന്ന ചികില്‍സ: എല്ലാവര്‍ക്കും ഒരേ മരുന്ന് എന്നതിന് പകരം, ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ മരുന്നും ചികില്‍സയും നിശ്ചയിക്കുക.3. ഗവേഷണം: ആഗോള മരുന്ന് നിര്‍മാണ കമ്പനി ജി.എസ്.കെ, ഖലീഫ സര്‍വകലാശാല തുടങ്ങിയ വിവിധ സംരംഭങ്ങളുമായി സഹകരിച്ച് പുതിയ ചികില്‍സാ രീതികള്‍ വികസിപ്പിക്കുക.

സുരക്ഷയുടെ കോട്ട

മേഖലയിലെ നിലവിലെ അസ്ഥിരതകളും വെല്ലുവിളികളും കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് ഈ ബയോബാങ്ക് ഒരുക്കിയിരിക്കുന്നത്. ലിക്വിഡ് നൈട്രജന്‍ ഉപയോഗിച്ച് മൈനസ് 198 ഡിഗ്രി സെല്‍ഷ്യസിലാണ് സാമ്പിളുകള്‍ സൂക്ഷിക്കുന്നത്. വൈദ്യുതി തടസ്സപ്പെട്ടാല്‍ പോലും ഈ താപനില നിലനിര്‍ത്താനുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ട്. അതുപോലെ തന്നെ, ഓരോ വ്യക്തിയുടെയും ഡാറ്റ അതീവ രഹസ്യമായിട്ടാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ സൂക്ഷിക്കുന്നത്.

ഇമാറാത്തി ജീനോം പ്രോഗ്രാം: തുടര്‍ച്ച

2019ല്‍ ആരംഭിച്ച ഇമാറാത്തി ജീനോം പ്രോഗ്രാമിന്റെ തുടര്‍ച്ചയായാണ് ഈ ബയോബാങ്ക് പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഏകദേശം 8,15,000 ലക്ഷത്തോളം ഇമാറാത്തി പൗരന്മാരുടെ ജനിതക സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞു. പത്തുലക്ഷം ആളുകളുടെ ജനിതക കോഡ് കണ്ടെത്തുക എന്ന ലക്ഷ്യത്തിലേക്ക് യു.എ.ഇ അതിവേഗം അടുക്കുകയാണ്.

അബൂദബി ബയോബാങ്ക് പ്രസക്തമാവുന്നത്

നമ്മുടെ ജീവിതശൈലീ രോഗങ്ങള്‍, പാരമ്പര്യമായി വരുന്ന വൈകല്യങ്ങള്‍, കാന്‍സര്‍ എന്നിവയുടെ പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഇത്തരം ഡാറ്റാ ശേഖരം അനിവാര്യമാണ്. ഭാവി തലമുറയുടെ ആരോഗ്യം സുരക്ഷിതമാക്കാന്‍ അബൂദബി ബയോബാങ്ക് ഒരു കരുത്തുറ്റ അടിത്തറയായി മാറും. രോഗം വരുന്നതിന് മുന്‍പേ ഇടപെടാനും മികച്ച ആയുര്‍ദൈര്‍ഘ്യം ഉറപ്പാക്കാനും ഈ കേന്ദ്രം സഹായിക്കുമെന്ന് ആരോഗ്യ വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. അസ്മ അല്‍ മന്നായി വ്യക്തമാക്കുന്നു.

ചുരുക്കത്തില്‍, ചികില്‍സാ രംഗത്തെ ആഗോള ഹബ്ബ് എന്ന പദവിയിലേക്കുള്ള യു.എ.ഇയുടെ യാത്രയില്‍ അബൂദബി ബയോബാങ്ക് ഒരു വിസ്മയമായി മാറും എന്നതില്‍ തര്‍ക്കമില്ല. ആരോഗ്യകരമായ ഒരു നാളേക്ക് വേണ്ടിയുള്ള വലിയൊരു നിക്ഷേപമാണിത് എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യാശിക്കുന്നത്. അബൂദബി ബയോബാങ്ക് ആരോഗ്യരംഗത്തെ ഒരു വിപ്ലവകരമായ മാറ്റത്തിലേക്കാണ് നയിക്കുന്നത്. ഡാറ്റയും ശാസ്ത്രവും ചേര്‍ന്നപ്പോള്‍ മനുഷ്യരുടെ ജീവിതം എങ്ങനെ കൂടുതല്‍ ആരോഗ്യകരമാക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ സംരംഭം.

Tags:    
News Summary - Abu Dhabi Biobank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.