അബ്ദുറഹ്മാൻ ഹാജി

പാലസിൽനിന്നും പ്രവാസത്തിൽനിന്നും അബ്ദുറഹ്മാൻ ഹാജി പടിയിറങ്ങി

അൽഐൻ: 44 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് മലപ്പുറം, കൽപകഞ്ചേരി പാറപ്പുറം സ്വദേശി പറമ്പാട്ട് അബ്ദുറഹ്മാൻ ഹാജി എന്ന ബാവ നാട്ടിലേക്ക് മടങ്ങുന്നു. 1976ലാണ് ബോംെബയിൽനിന്ന് മുസാഫിർ എന്ന കപ്പലിൽ കയറി ദുബൈയിൽ എത്തുന്നത്. അന്നു മുതൽ ദുബൈ സബീൽ പാലസിലായിരുന്നു ജോലി. ശൈഖുമാരുമായി നല്ല വ്യക്തിബന്ധം സൂക്ഷിക്കാനും ഇദ്ദേഹത്തിനായി. ജീവിതത്തിലും ജോലിയിലും സത്യസന്ധത പുലർത്തിയതിനാൽ പാലസിലും സഹപ്രവർത്തകർക്കും ഏറെ പ്രിയപ്പെട്ടവനായാണ് പടിയിറങ്ങുന്നത്. അതിനാൽ തന്നെ പൂർണ സംതൃപ്തിയോടെയാണ് നാട്ടിലേക്ക് തിരിക്കുന്നത്. ഇദ്ദേഹത്തിന് തിങ്കളാഴ്ച സബീൽ ഓഫിസിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.

പാലസിലെ ജീവിതത്തിനിടെ എല്ലാ സൗകര്യങ്ങളും ലഭിച്ചിട്ടും ലളിതജീവിതമാണ് ഇദ്ദേഹം നയിച്ചത്. കുടുംബത്തിനും പ്രയാസങ്ങൾ അനുഭവിക്കുന്നവർക്കും വേണ്ടിയാണ് പിതാവ് ഇത്രയും കാലം പ്രവാസ ജീവിതം നയിച്ചതെന്ന് മക്കൾ പറയുന്നു. കുടുബാംഗങ്ങളിൽ പലരെയും ഉയർന്ന ജോലികളിൽ എത്തിക്കാനും ഇദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അവരിൽ പലരും പ്രവാസം മതിയാക്കി തിരികെ പോയിട്ടും ഇദ്ദേഹത്തിെൻറ പ്രവാസം നാലു പതിറ്റാണ്ട് നീളുകയായിരുന്നു. ഈ വർഷം തുടക്കത്തിൽ തിരികെ പോകാൻ തീരുമാനിച്ചിരുന്നെങ്കിലും ലോക്ഡൗണായതിനാൽ യാത്ര പിന്നെയും നീട്ടുകയായിരുന്നു. പ്രവാസം മതിയാക്കി തിരികെ വരുന്ന ഉപ്പയെ ആഘോഷപൂർവം സ്വീകരിക്കാൻ കാത്തിരിക്കുന്ന നാലു പെൺമക്കൾക്ക് ക്വാറൻറീൻ വിലങ്ങുതടിയാണെങ്കിലും അവർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

ദുബൈയിൽ എത്തി 12 മാസത്തിനുശേഷം നടന്ന വാഹനാപകടത്തിൽ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കൾ ഉൾപ്പെടെ രണ്ടുപേർ മരിച്ചത് ദുഃഖത്തോടെയാണ് അബ്ദുറഹ്മാൻ ഓർക്കുന്നത്. ഭാര്യ: ഉമ്മു സൽമ. മക്കൾ: സുനയ്യ, ഹനിയ്യ, ശൈമ റൈഹാന, ഷിഫ്ന. മരുമക്കൾ: സബീർ ഹാജി, ഷുക്കൂർ, ഇല്യാസ്, ഹബീബ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.