മശ്ഹൂദ് പൊന്നാനി
എട്ടുവർഷം മുമ്പ് ഷാർജയിൽ സന്ദർശകവിസയിൽ എത്തിയ സമയത്താണ് എക്സ്പോ 2020ന് ദുബൈ വേദിയാകുമെന്ന് അറിയുന്നത്. അന്ന് തുടങ്ങിയ ആകാംക്ഷയാണ്. ഉദ്ഘാടനച്ചടങ്ങ് ലൈവ് ആയി യൂട്യൂബിൽ കണ്ടപ്പോൾ ആകാംക്ഷ ഇരട്ടിയായി. അങ്ങനെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച കൂടെ താമസിക്കുന്ന സുഹൃത്തുക്കളായ ഫസ്‌റിൻ, ജാബിർ എന്നിവർക്കൊപ്പം മേളക്ക് പോയത്. മെട്രോ സ്റ്റേഷൻ മുതൽ എക്സ്പോ നഗരി ജനനിബിഡമായിരുന്നു. 'ഹയ്യാകും' വളൻറിയേഴ്‌സ് മെഗാഫോണിലൂടെ സന്ദർശകരെ സ്വാഗതംചെയ്യുകയും നിർദേശങ്ങൾ അറിയിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് പ്രവേശന നടപടികൾ കഴിഞ്ഞു. ഏതു പവലിയൻ സന്ദർശിക്കണം എന്ന ആശയക്കുഴപ്പത്തിനിടെ നേരെ ലക്സംബർഗ് ലക്ഷ്യമാക്കി നീങ്ങി. 'വെൽകം ടു ലക്സംബർഗ്' വളൻറിയേഴ്‌സ് സ്വാഗതം ചെയ്തു. അവിടത്തെ വിദേശികൾ അവരുടെ കഥ പറയുന്ന സ്‌ക്രീനുകളാണ് ആദ്യം വരവേറ്റത്. തുടർന്ന് രസകരമായ ഫൺ റൈഡും ത്രില്ലിങ് ആയിരുന്നു.
നേരെ യുക്രെയിൻ ലക്ഷ്യമാക്കി നീങ്ങി. രാജ്യത്തെ സാങ്കേതിക മികവുകളും വ്യാപാരമുന്നേറ്റവും അവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. അടുത്ത പവലിയനിൽ കൈകൂപ്പിക്കൊണ്ട് ഇന്തോനേഷ്യയിലെ വളൻറിയേഴ്‌സ് സ്വീകരിച്ചു. ഇവിടത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന തിയറ്റർ പ്രദർശനം ശ്രദ്ധേയമാണ്. തങ്ങളുടെ വൈവിധ്യം നിറഞ്ഞ സംസ്കാരത്തെ പാകിസ്താൻ പവലിയൻ പരിചയപ്പെടുത്തുന്നു. ലബനൻ, ഒാസ്ട്രിയ, ബ്രൂണെ, യു.കെ, സുഡാൻ തുടങ്ങിയ എട്ട് രാജ്യങ്ങളുടെ പവലിയനുകളാണ് ആദ്യ ദിനം സന്ദർശിക്കാൻ സാധിച്ചത്. കൂടാതെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ജി.സി.സി പവലിയനും വേൾഡ് എക്സ്പോ പവലിയനും സന്ദർശിക്കാൻ സാധിച്ചു. അതിനിടയിൽ ആകാശത്ത് വർണവിസ്മയമൊരുക്കി ബ്രിട്ടെൻറ റോയൽ എയർഫോഴ്സ് ടീമിലെ 'റെഡ് ആരോസ്' അണിയിച്ചൊരുക്കിയ എയർഷോ കാതിനും കണ്ണിനും കുളിർമയേകി. സാങ്കേതികവിദ്യയുടെ കൂടി ആഘോഷമാണ് ദുബൈ എക്സ്പോ. മികച്ച ഓഡിയോ വിഷ്വൽ ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് രാജ്യങ്ങൾ അവരുടെ പ്രദർശനം കാഴ്ചക്കാർക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നഗരിയിലെ എല്ലാ ഭാഗത്തും കുടിവെള്ളവും സാനിറ്റൈസറും ലഭ്യമാണ്.
വ്യക്‌തമായ നിർദേശങ്ങളുമായി വളൻറിയേഴ്‌സ് നിരന്നുനിൽക്കുന്നു. റോബോട്ടുകളും കൗതുകകാഴ്‌ചയാണ്. ഇലക്ട്രോണിക് വാഹനങ്ങളിൽ പൊലീസ്, ആംബുലൻസ് സംവിധാനങ്ങൾ കർമസജ്ജരായി നഗരിയിലുണ്ട്. അവധി ദിനം ആയതിനാൽ വലിയ തിരക്കായിരുന്നു ഓരോ പവലിയനിലും. നീണ്ട വരികാരണം ഇന്ത്യ, യു.എ.ഇ, സൗദി, സ്വിറ്റ്സർലൻഡ്, ഈജിപ്ത്, ഫലസ്തീൻ, ചൈന, നോർവെ എന്നിവ പുറത്തുനിന്ന് വീക്ഷിക്കാനേ സാധിച്ചുള്ളൂ. ഇറാഖ് പവലിയൻ തുറന്നില്ലെന്ന അറിയിപ്പാണ് ലഭിച്ചത്. അൽ വസ്ൽ ഡോമിലെ 360 ഡിഗ്രി പ്രോജക്ഷൻ സ്ക്രീനിലെ ഷോ അനുഭവിച്ചറിയേണ്ട വിഷ്വൽ ട്രീറ്റ് തന്നെയാണ്. നമ്മുടെ സങ്കൽപങ്ങൾക്ക് അപ്പുറമാണ് എക്സ്പോ കാഴ്ചകൾ ഓരോന്നും. നിർമിതിയിലെ വിസ്മയങ്ങളാണ് ഓരോ പവലിയനുകളും. ഓരോന്നും ഒന്നിനൊന്ന് മെച്ചം. വ്യത്യസ്തഭാഷകൾ, സംസ്കാരങ്ങൾ, വേഷങ്ങൾ ആണെങ്കിലും ഒരുമിച്ചുകൂടിയാൽ എല്ലാവരും ഒന്ന് എന്ന സന്ദേശമാണ് എക്സ്പോ നൽകുന്നത്. കാണാത്ത കാഴ്ചകൾക്കായി ഇനി അടുത്ത ദിവസത്തെ സന്ദർശനത്തിനുള്ള കാത്തിരിപ്പിലാണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.