ദുബൈ: മേഖലയിൽ സംഘർഷം ആരംഭിച്ച് ഏഴാംദിനമായ വെള്ളിയാഴ്ച രാജ്യത്തേക്ക് വന്ന 9 മിസൈലുകളും 109 ഡ്രോണുകളും വിജയകരമായി തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആകെ 112 ഡ്രോണുകളാണ് രാജ്യത്തിന് നേരെ വന്നത്. ഇതിൽ 109 എണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങൾ വീഴ്ത്തിയപ്പോൾ 3എണ്ണം രാജ്യത്തിനകത്ത് വീണതായും അധികൃതർ അറിയിച്ചു. ആക്രമണങ്ങളിൽ ഇതിനകം പരിക്കേറ്റവരുടെ എണ്ണം 112ആയിട്ടുണ്ട്. ഇന്ത്യക്കാരടക്കം വിവിധ രാജ്യക്കാരാണ് പരിക്കേറ്റവർ. എന്നാൽ ആദ്യ ദിവസങ്ങളിൽ സ്ഥിരീകരിച്ച മൂന്ന് മരണങ്ങൾക്ക് ശേഷം പിന്നീട് ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ മൊത്തം 205 ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിച്ചിട്ടുണ്ട്. അവയിൽ 190 എണ്ണം നശിപ്പിക്കപ്പെട്ടപ്പോൾ, 13 മിസൈലുകൾ കടലിൽ വീഴുകയും രണ്ട് മിസൈലുകൾ യു.എ.ഇയുടെ ഭൂപ്രദേശത്തിനുള്ളിൽ പതിക്കുകയും ചെയ്തു. അതേസമയം, മൊത്തം 1184 ഇറാനിയൻ ഡ്രോണുകളാണ് രാജ്യത്തിന് നേരെ ആരകമണത്തിന് ഉപയോഗിച്ചത്. ഇതിൽ 1110 എണ്ണം പ്രതിരോധിച്ച് തകർക്കുകയും 74 ഡ്രോണുകൾ രാജ്യത്തിനകത്ത് പതിക്കുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി. കൂടാതെ 8 ക്രൂസ് മിസൈലുകളും ഒരാഴ്ചക്കിടെ നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഏത് ഭീഷണിയെയും നേരിടാൻ യു.എ.ഇ പ്രതിരോധസേന പൂർണ സജ്ജരാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും ശക്തമായി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.