ശൈഖ് സായിദ് മോസ്‌ക് 

2025ൽ ശൈഖ് സായിദ് മോസ്‌ക് സന്ദർശിച്ചത് 70 ലക്ഷം പേർ

അബൂദബി: യു.എ.ഇയിലെ പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങളിൽ ഒന്നായ അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ കഴിഞ്ഞ വർഷം സന്ദർശിച്ചത് ഏതാണ്ട് 70 ലക്ഷത്തോളം പേർ. 68,46,723 അതിഥികളെ പോയ വർഷം സ്വീകരിച്ചതായി ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് കേന്ദ്രം അധികൃതർ അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത് നാല് ശതമാനത്തിന്‍റെ വര്‍ധനവാണ്. സന്ദര്‍ശകരില്‍ 15,31,192 പേര്‍ വിശ്വാസികളാണ്. ഇതില്‍ 2,57,859 പേര്‍ ജുമുഅ നിസ്‌കാരത്തിനെത്തിയവരായിരുന്നു. 6,97,961 പേര്‍ മറ്റ് നിസ്‌കാരങ്ങള്‍ക്കായി എത്തിയവരാണ്. 5,75,372 വിശ്വാസികള്‍ റമദാനിലും രണ്ട് പെരുന്നാള്‍ നിസ്‌കാരങ്ങളും നിര്‍വഹിച്ചവരാണെന്നും റിപോര്‍ട്ടില്‍ പറയുന്നു.

ഇഫ്താറില്‍ പങ്കെടുക്കാനെത്തിയ അതിഥികളുടെ എണ്ണം 8,98,767 ആണ്. ഇതു കൂടി ചേര്‍ത്താല്‍ മോസ്‌കിലെത്തിയ സന്ദര്‍ശകരുടെ എണ്ണം 43,31,046 ആവും. ആകെ സന്ദര്‍ശകരില്‍ 82 ശതമാനവും യു.എ.ഇക്കു പുറത്തുനിന്നുള്ളവരാണ്. 18 ശതമാനം യു.എ.ഇയില്‍ നിന്നുള്ളവരാണ്. ഏഷ്യക്കാരാണ് സന്ദര്‍ശകരില്‍ മുന്‍പന്തിയില്‍. 49 ശതമാനമാണ് ഏഷ്യക്കാരായ സന്ദര്‍ശകര്‍. 33 ശതമാനവുമായി യൂറോപ്പ് ആണ് രണ്ടാം സ്ഥാനത്ത്. വടക്കേ അമേരിക്ക(11 ശതമാനം), ആഫ്രിക്ക (മൂന്ന് ശതമാനം), ദക്ഷിണ അമേരിക്ക (മൂന്ന് ശതമാനം), ആസ്‌ത്രേലിയ (ഒരു ശതമാനം) എന്നിങ്ങനെയാണ് മറ്റ് സന്ദര്‍ശകരുടെ എണ്ണം.

രാജ്യ അടിസ്ഥാനത്തില്‍ സന്ദര്‍ശകരുടെ എണ്ണം നോക്കുമ്പോള്‍ ഇന്ത്യ (20 ശതമാനം) യാണ് ഒന്നാം സ്ഥാനത്ത്. ചൈന (ഒമ്പത്), റഷ്യ(എട്ട്), യു.എസ് (എട്ട്) എന്നീ രാജ്യങ്ങള്‍ യഥാക്രമം മൂന്നാം സ്ഥാനത്തുമാണ്. ജര്‍മനി, യു.കെ, ഫ്രാന്‍സ്, ഇറ്റലി എന്നീ രാജ്യങ്ങള്‍ മൂന്നുശതമാനം സന്ദര്‍ശകരുമായി നാലാം സ്ഥാനത്താണ്. രണ്ട് ശതമാനം സന്ദര്‍ശകരുമായി ഫിലിപ്പീന്‍സും പാകിസ്താനും അഞ്ചാം സ്ഥാനത്തുണ്ട്.

335 ഉന്നത തല പ്രതിനിധിസംഘവും സായിദ് മസ്ജിദ് സന്ദര്‍ശനം നടത്തി. ഒമ്പത് രാഷ്ട്രത്തലവന്‍മാര്‍, രണ്ട് വൈസ് പ്രസിഡന്‍റുമാര്‍, നാല് ഗവര്‍ണര്‍മാര്‍, ഒരു ഡപ്യൂട്ടി ഗവര്‍ണര്‍, എട്ട് ശൈഖുമാര്‍, 12 പ്രധാനമന്ത്രിമാര്‍, രണ്ട് ഉപ പ്രധാനമന്ത്രിമാര്‍, ആറ് പാര്‍ലമെന്‍ററി സ്പീക്കര്‍മാര്‍, ഒരു ഡപ്യൂട്ടി സ്പീക്കര്‍, 78 മന്ത്രിമാര്‍ തുടങ്ങിയവരാണ് ശൈഖ് സായിദ് മോസ്‌ക് സന്ദര്‍ശിക്കാനെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.