ദുബൈ: ഇറാനിൽ നിന്ന് രാജ്യത്തിന് നേരെ അയച്ച 6 ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും തിങ്കളാഴ്ച യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്റെ ആക്രമണം ആരംഭിച്ചതിനുശേഷം ഇതുവരെ രാജ്യത്തിന്‍റെ പ്രതിരോധ സംവിധാനം മൊത്തം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂസ് മിസൈലുകളും 1,627 ഡ്രോണുകളും പ്രതിരേധിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം തിങ്കളാഴ്ച അബൂദബിയിൽ ഫലസ്തീൻ പൗരൻ കൂടി മരിച്ചതോടെ ആക്രമണങ്ങളിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം ഏഴായി. രണ്ട് യു.എ.ഇ സേനാംഗങ്ങളും, പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നാല് വിദേശ പൗരന്മാരുമാണ് നേരത്തെ മരിച്ചത്.

സംഘർഷം ആരംഭിച്ചതിന് ശേഷം ആകെ 145 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഇന്ത്യക്കാരും ഉൾപ്പെടും. രാജ്യത്തിന്റെ സുരക്ഷയും സ്വാധീനവും സംരക്ഷിക്കുന്നതിന് സായുധസേന പൂർണമായും സജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയുണ്ടാക്കുന്ന ഏതൊരു ശ്രമത്തെയും ശക്തമായി നേരിടുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അബൂദബിയിൽ മിസൈൽ വീണ് ഒരു മരണം

  • മരിച്ചത് ഫലസ്തീൻ പൗരൻ, ഇതോടെ മരിച്ചവരുടെ എണ്ണം ഏഴായി

അബൂദബി: എമിറേറ്റിലെ അൽ ബഹ്യ പ്രദേശത്ത് വാഹനത്തിന് മുകളിൽ മിസൈൽ വീണ് പ്രവാസി മരിച്ചതായി മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. ഫലസ്തീൻ പൗരനാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം ഏഴായി.

ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർഥിച്ചു. 

ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ ഡ്രോൺ പതിച്ച് തീപിടിത്തം

  • സംഭവത്തിൽ ആർക്കും പരിക്കില്ല

ഫുജൈറ: ഡ്രോൺ ആക്രമണത്തിൽ ഫുജൈറയിലെ എണ്ണ വ്യവസായ മേഖലയിൽ തീപ്പിടിത്തമുണ്ടായതായി ഫുജൈറ മീഡിയ ഓഫിസ് റിപോർട്ട് ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും തീ നിയന്ത്രണ വിധേയമാക്കുന്നതിനായി സിവിൽ ഡിഫൻസിന്‍റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

കഴിഞ്ഞ ഏതാനും ദിവസങ്ങൾ മുമ്പും ഫുജൈറ എണ്ണ വ്യവസായ മേഖലയിൽ തീപ്പടിത്തമുണ്ടായിരുന്നെങ്കിലും സിവിൽ ഡിഫൻസിന്‍റെ സമയോചിതമായ ഇടപെടലിൽ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിരുന്നു.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനായുള്ള എല്ലാ മുൻകരുതലുകളും ഫലപ്രദമായി സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യത്തിന് നേരെയുണ്ടാകുന്ന ഏത് വെല്ലുവിളികളേയും ശക്തമായി നേരിടുമെന്നും ബന്ധപ്പെട്ട അതോറിറ്റികൾ വ്യക്തമാക്കി. ഏറ്റവും പുതിയ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസുകളെ മാത്രം ആശ്രയിക്കണമെന്ന് ജനങ്ങളോട് അധികൃതർ അഭ്യർഥിച്ചു. 

ഉമ്മുൽഖുവൈനിൽ കെട്ടിടത്തിൽ തീപ്പിടിത്തം

  • ആർക്കും പരിക്കില്ലെന്ന് മീഡിയ ഓഫീസ് അറിയിച്ചു

ദുബൈ: ഉമ്മുൽഖുവൈനിൽ കെട്ടിടത്തിൽ ഡ്രോൺ പതിച്ച് തീപ്പിടിത്തം. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് ഗവൺമെന്‍റ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

തീപ്പിടിത്തം നിയന്ത്രണ വിധേയമാക്കാൻ ബന്ധപ്പെട്ട ടീമംഗങ്ങൾ ആവശ്യമായ നടപടികൾ സ്വീകരിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു. യു.എ.ഇയിലെ ചെറിയ എമിറേറ്റുകളിലൊന്നായ ഉമ്മുൽഖുവൈനിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

Tags:    
News Summary - 6 ballistic missiles and 21 drones destroyed in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.