ദുബൈ: കഴിഞ്ഞ വർഷം എമിറേറ്റിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ രീതിയിൽ കുറവ് രേഖപ്പെടുത്തി. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 49.9ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2022നെ അപേക്ഷിച്ച് 42ശതമാനം കുറയുകയും ചെയ്തു. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ഗുരുതര കുറ്റകൃത്യങ്ങളിലും 42.72 ശതമാനമാണ് കുറവ് രേഖപ്പെടുത്തിയത്. ഗുരുതര കുറ്റവാളികളുടെ എണ്ണത്തിലും ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യയും സ്മാർട്ട് സേവനങ്ങളും എമിറേറ്റിൽ സുരക്ഷ വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്നത് കൂടിയാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുറ്റവാളിളെ പിടികൂടുന്നതിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് സ്വീകരിച്ച നടപടികളെ ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി അഭിനന്ദിച്ചു.
എമിറേറ്റിലെ സുരക്ഷ നിലവാരം ഉയർത്തുന്നതിൽ വകുപ്പ് നൽകുന്ന സേവനങ്ങളെയും മത്സരക്ഷമതയെയും പ്രഫഷനലിസത്തെയും അദ്ദേഹം അഭിനന്ദിച്ചു. കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറിയുടെ വാർഷിക അവലോകന യോഗത്തിലാണ് വകുപ്പിന്റെ നേട്ടങ്ങൾ വെളിപ്പെടുത്തിയത്. കുറ്റാന്വേഷണ വിഭാഗം അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹീം അൽ മൻസൂരി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ഉപവകുപ്പുകളുടെ നേട്ടങ്ങളെയും വിവിധ സംരംഭങ്ങളെയും കുറിച്ചും, കുറ്റകൃത്യങ്ങൾ കുറക്കുന്നതിന് സഹായകമായ നൂതന സുരക്ഷ പദ്ധതികളെക്കുറിച്ചും കുറ്റകൃത്യത്തിനു ശേഷം സ്വീകരിച്ച നടപടികളെക്കുറിച്ചും അനുബന്ധ പഠനങ്ങളെക്കുറിച്ചുമുള്ള അവതരണങ്ങളും ദുബൈ പൊലീസ് മേധാവി വീക്ഷിച്ചു.
സസ്പെക്ട്സ് ആൻഡ് ക്രിമിനൽ ഫിനോമിനൻ വകുപ്പ്, ക്രിമിനൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻസ് വകുപ്പ്, ക്രൈം റിഡക്ഷൻ വകുപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തടയൽ വകുപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പ് എന്നിവ കഴിഞ്ഞ വർഷത്തെ തങ്ങളുടെ ശ്രമങ്ങളെക്കുറിച്ച് യോഗത്തിൽ വിവരിച്ചു. ലെഫ്. ജനറൽ അൽ മർറി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് സന്ദർശിച്ച് ഭാവി പദ്ധതികളെയും നിലവിലുള്ള സുരക്ഷ സംവിധാനങ്ങളെയും കുറിച്ച് പരിശോധന നടത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.