അസാധുവായ കറന്‍സികള്‍ മാറ്റാന്‍ വഴി കാണാതെ  പ്രവാസികള്‍

ദുബൈ: പ്രവാസികളുടെ കൈവശമുള്ള, അസാധുവാക്കപ്പെട്ട 1000, 500 രൂപ കറന്‍സികള്‍ എന്തു ചെയ്യണമെന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. ഇവിടെ നിന്ന് പണം മാറ്റിവാങ്ങാനുള്ള വഴികളൊന്നും ഇതുവരെ തുറന്നിട്ടില്ല. ധന വിനിമയ സ്ഥാപനങ്ങളില്‍ പണം മാറാനായി പ്രവാസികള്‍ എത്തുന്നുണ്ടെങ്കിലും അസാധുവാക്കിയ കറന്‍സികള്‍ സ്വീകരിക്കാന്‍ സാധിക്കില്ളെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. 
കേന്ദ്രസര്‍ക്കാരില്‍ നിന്നോ റിസര്‍വ് ബാങ്കില്‍ നിന്നോ ഇതുസംബന്ധിച്ച നിര്‍ദേശം വന്നാല്‍ മാത്രമേ 500, 1000 രൂപ നോട്ടുകള്‍ സ്വീകരിക്കാന്‍ പറ്റു എന്ന് വിവിധ മണി എക്സ്ചേഞ്ച് പ്രതിനിധികള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. 
നിലവില്‍ രണ്ടു വഴികളാണ് പ്രവാസികള്‍ക്ക് മുന്നിലുള്ളത്. കൈവശമുള്ള കറന്‍സി നേരിട്ടോ മറ്റാരുടെയെങ്കിലും കൈവശമോ നാട്ടില്‍ കൊടുത്തയച്ച് മാറുക. ഡിസംബര്‍ 30 വരെ നാട്ടിലെ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും അതിന്ശേഷം 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്കിന്‍െറ കൗണ്ടറുകള്‍ വഴിയും പണം സാധുതയുള്ള കറന്‍സിയിലേക്ക് മാറാം.  തിരുവനന്തപുരത്തും കൊച്ചിയിലും ആര്‍.ബി.ഐ.കൗണ്ടറുകളുണ്ട്. എന്നാല്‍ ഇതിന് മുമ്പ് നാട്ടില്‍ പോകാന്‍ സാധിക്കാത്ത നിരവധി പേര്‍ പ്രവാസലോകത്തുണ്ട്. ഇവരാണ് പ്രതിസന്ധിയിലായത്.നിലവിലെ നിയമമനുസരിച്ച് പ്രവാസികള്‍ക്ക് ഇന്ത്യക്ക് പുറത്തുപോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍വെക്കാം. തിരിച്ചുപോകുമ്പോഴും ഇതേ തുക സൂക്ഷിക്കാം. അതുകൊണ്ട്തന്നെ പോകുന്നവരുടെ കൈവശം പണം കൊടുത്തുവിടുന്നതിന് പരിമിതിയുണ്ട്.  നാട്ടില്‍ ചെല്ലുമ്പോള്‍ വിമാനത്താവളത്തില്‍ ഉപയോഗിക്കാനും യാത്ര ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കുമായി പ്രവാസികള്‍ ഇന്ത്യന്‍ രൂപ കൈവശം വെക്കുന്ന പതിവുണ്ട്. 
യു.എ.ഇയില്‍ സമ്പൂര്‍ണ ബാങ്കിങ് ഇടപാടുകള്‍ക്ക് അനുമതിയുള്ള ഏക ബാങ്കായ ബാങ്ക് ഓഫ് ബറോഡ അസാധുവായ കറന്‍സികള്‍ സ്വീകരിക്കാനാവില്ളെന്ന നിലപാടിലാണ്. ഇന്ത്യയിലെ ആസ്ഥാനത്ത് നിന്ന് നിര്‍ദേശം ലഭിച്ചാലേ തങ്ങള്‍ക്ക് പണം മാറിനല്‍കാനാവൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  
അതേസമയം ദുബൈ ഇന്‍റര്‍നാഷണല്‍ ഫൈനാന്‍ഷ്യല്‍ സെന്‍റ (ഡി.ഐ.എഫ്.സി)റില്‍ പ്രതിനിധി ഓഫീസുകളുള്ള വിവിധ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് യു.എ.ഇ നിയമമനുസരിച്ച് ഇന്ത്യന്‍ കറന്‍സി മാറ്റി നല്‍കാന്‍ സാധിക്കില്ളെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. അസാധുവായി പ്രഖ്യാപിച്ച കറന്‍സി ഇവിടെനിന്ന് മാറ്റാന്‍ സൗകര്യ വേണമെന്ന പ്രവാസികളുടെ ആവശ്യത്തിന് ഇതുവരെ പരിഹാരമായിട്ടില്ളെന്ന് ചുരുക്കം.


 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.