എയര്‍ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് -റാസല്‍ഖൈമ സര്‍വീസ് തുടങ്ങി

റാസല്‍ഖൈമ: എയര്‍ ഇന്ത്യ എക്സ്പ്രസ്സിന്‍െറ റാസല്‍ഖൈമ സര്‍വീസിന് താളപ്പിഴയോടെ തുടക്കം. കോഴിക്കോട് നിന്ന് അല്‍ഐന്‍ വഴി ഉച്ചക്ക് 2.35 ന്‍ റാസല്‍ഖൈമയില്‍ എത്തേണ്ടിയിരുന്ന കന്നി വിമാനം അല്‍ഐനില്‍ പൊടിക്കാറ്റിനെ  തുടര്‍ന്ന്  ഇറക്കാന്‍ കഴിയാതെ 1.30ന് തന്നെ റാസല്‍ഖൈമയില്‍ ഇറക്കുകയായിരുന്നു.
രാവിലെ പത്തു മണിക്ക് കോഴിക്കോടു നിന്ന് പുറപ്പെട്ട വിമാനത്തെ റാസല്‍ ഖൈമയില്‍ വ്യോമയാന ചെയര്‍ മാന്‍ ശൈഖ് സാലെം ബിന്‍ സുല്‍താന്‍ അല്‍ ഖാസിമി, ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ.മുരളിധരന്‍, വിമാനത്താവളം സി ഇ ഒ മുഹമമദ് ഖാസി, എയര്‍ ഇന്ത്യ യു.എ.ഇ മാനേജര്‍ പ്രേം സാഗര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. 
ചെക് ഇന്‍ കൗണ്ടര്‍  ഉദ്ഘാടനം കെ. മുരളീധരന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് ശൈഖ് സാലെം ബിന്‍ സുല്‍താന്‍ അല്‍ ഖാസിമിയും ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സലും ചേര്‍ന്ന് കേക് മുറിച്ചു.
അപ്രതീക്ഷിതമായി കാലവസ്ഥയിലുണ്ടായ മാറ്റം കാരണം വിമാനം ഇറക്കാന്‍ കഴിയാതെ വന്നതിനാല്‍ കോഴിക്കോട് നിന്ന് അല്‍ ഐനിലേക്കുള്ള 124 യാത്രക്കരേയും പിന്നീട് റോഡ് മാര്‍ഗം അല്‍ ഐനില്‍ എത്തിക്കുകയായിരുന്നു. അല്‍ഐനില്‍ നിന്നുമുള്ള യാത്രക്കാരെ അബുദാബി വഴി കോഴിക്കോട്ടേക്ക് എത്തിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ ഗള്‍ഫ് മാധ്യമത്തോട് പറഞ്ഞു.
കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഉണ്ടായ താളപ്പിഴക്കിടയിലും റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള മടക്ക സര്‍വീസ് 3.20ന്  കൃത്യ സമയത്ത് തന്നെ പുറപ്പെടാന്‍ കഴിഞ്ഞുവെന്ന ആശ്വാസത്തിലാണ് അധികൃതരും യാത്രക്കാരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.