അണ്ടര്‍ 17 ഇന്ത്യന്‍ ക്യാമ്പിലേക്ക് യു.എ.ഇയില്‍ നിന്ന് അഞ്ചു കളിക്കാര്‍

ദുബൈ: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ആതിഥേയ ടീമിന്‍െറ പരിശീലന ക്യാമ്പിലേക്ക് യു.എ.ഇയില്‍ നിന്ന് അഞ്ചുപേര്‍. ഇതില്‍ മൂന്നു പേര്‍ മലയാളികളാണ്.
അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷനും സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ചേര്‍ന്ന് ഇതാദ്യമായി വിദേശ രാജ്യങ്ങളിലെ ഇന്ത്യന്‍ ഫുട്ബാള്‍ പ്രതിഭകളെ കണ്ടത്തൊന്‍ തയാറാക്കിയ പദ്ധതിയനുസരിച്ച് കഴിഞ്ഞ ദിവസം ദുബൈയില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ നിന്നാണ് അഞ്ചു പേരെ തെരഞ്ഞെടുത്തത്. അഗസ്റ്റസ് നിക്സണ്‍ (സ്ട്രൈക്കര്‍), അര്‍ജുന്‍ സുനില്‍ (മിഡ്ഫീല്‍ഡര്‍), നീലകണ്ഠന്‍ ആനന്ദ് (ലെഫ്റ്റ് ബാക്), റിക്സണ്‍ ലോബോ (സ്ട്രൈക്കര്‍), യുവീര്‍ കേല്‍ക്കര്‍ (സ്റ്റോപ്പര്‍) എന്നിവരാണിവര്‍.  ഇവരില്‍ അഗസ്റ്റസ് നിക്സണ്‍, അര്‍ജുന്‍ സുനില്‍ എന്നിവര്‍ സെപ്റ്റ് സ്പോര്‍ട് അക്കാദമിയിലെയും നീലകണ്ഠനും റിക്സണും അല്‍ ഇത്തിഹാദ് അക്കാദമിയിലെയും യുവീര്‍ അലയന്‍സ് അക്കാദമിയിലെയും പരിശീലനാര്‍ഥികളാണ്. ആദ്യ മൂന്നുപേര്‍ മലയാളികളാണ്. മറ്റുള്ളവര്‍ കര്‍ണാടക,മുംബൈ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ഇക്കഴിഞ്ഞ 10,11 തീയതികളില്‍ ദുബൈ ഇന്ത്യന്‍ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സില്‍ 287 കുട്ടികളാണ് പങ്കെടുത്തത്. ഇവരില്‍ നിന്ന് മികവ് പുലര്‍ത്തിയ 18 പേരെ പ്രാഥമിക പട്ടികയിലേക്ക് തെരഞ്ഞെടുത്തു. ഇവരെ പ്രദേശിക ടീമുകളുമായി സൗഹൃദ മത്സരങ്ങള്‍ കളിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അഞ്ചുപേരെ യു.എ.ഇയില്‍ നിന്നുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ട്രയല്‍സിന്‍െറയും മത്സരങ്ങളുടെയും  വീഡിയോ ചിത്രം ഇന്ത്യന്‍ ടീം  കോച്ച് നിക്കോളായി ആദം കണ്ടശേഷമായിരിക്കും ഈ അഞ്ചുപേരില്‍ എത്രപേരെ ആഗസ്റ്റില്‍ നടക്കുന്ന അന്തിമ പരിശീലനക്യാമ്പിലേക്ക് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുക. ഗ്ളോബല്‍ സ്കൗട്ടിങ് പ്രോഗ്രാം എന്നു പേരിട്ട പദ്ധതിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ കൂടുതലുള്ള മറ്റു വിദേശ രാജ്യങ്ങളില്‍ കൂടി സെലക്ഷന്‍ ട്രയല്‍സ് നടത്തും.
അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ സെലക്ടര്‍ ജോഷ്വ ജോസഫ് ലൂയിസ്, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ഫുട്ബാള്‍ പ്രൊജക്ട് ഓഫീസര്‍ മുഹമ്മദ് അലി എന്നിവരാണ് ദുബൈയിലെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.