മുഹമ്മദലിയുടെ തോളില്‍ നല്‍കിയ പഞ്ചിന്‍െറ ഓര്‍മയില്‍ ആയാര്‍ സക്കരിയ

അബൂദബി: 36 വര്‍ഷം മുമ്പാണ് സംഭവം. മദിരാശിയിലെ നെഹ്റു സ്റ്റേഡിയത്തിലെ വേദിയില്‍ നിന്ന് മുഹമ്മദലി ക്ളേ ഇറങ്ങിവരുന്നു. ആളുകള്‍ക്കിടയിലൂടെ കരുത്തുറ്റ ശരീരത്തിന്‍െറ ഉടമ ഇറങ്ങിവരുമ്പോള്‍ ഒന്ന് തൊടണമെന്ന് ആഗ്രഹിക്കുന്നു. അത് മുഹമ്മദലിയുടെ തോളില്‍ ‘സ്നേഹ പഞ്ച്’ ആയി മാറുകയായിരുന്നു- കണ്ണൂര്‍ മാട്ടൂല്‍ സ്വദേശിയും അബൂദബിയില്‍ സെയില്‍സ്മാനുമായ ആയാര്‍ സക്കരിയയുടെ വാക്കുകളാണിത്. 1980 ജനുവരിയില്‍ നടന്ന ആ സംഭവം ഇന്നും സക്കരിയക്ക് ഒളിമങ്ങാത്ത ഓര്‍മയാണ്. ഇന്നത്തെ പോലെ സുരക്ഷാ സൗകര്യങ്ങള്‍ ഇല്ലാത്ത അക്കാലത്ത് മുഹമ്മദലിയുടെ തോളില്‍ താന്‍ ഇടിച്ചു. ഇതോടെ ജനക്കൂട്ടവും ഇതേ പാത പിന്തുടര്‍ന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് ആളുകളെ പിന്തിരിപ്പിക്കുകയായിരുന്നു.

ആയാര്‍ സക്കരിയ
 

1980ല്‍ മദിരാശിയില്‍ ഇലക്ട്രോണിക്സ് ഷോപ്പ് നടത്തുകയായിരുന്നു. ഈ സമയത്താണ് മുഹമ്മദലിയുടെ വരവ് അറിയുന്നത്.  നെഹ്റു സ്റ്റേഡിയത്തില്‍  എം.ജി.ആറിനൊപ്പം മുഹമ്മദലി എത്തിയത് അകലെ നിന്ന് കണ്ടു ഈ കരാട്ടെ ബ്ളാക്ക്ബെല്‍റ്റുകാരന്‍. മുഹമ്മദലി സ്റ്റേഡിയത്തിലെ വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ അടുത്തുകൂടെ കടന്നുപോയപ്പോള്‍  ഒന്നു തൊടുകയായിരുന്നു ലക്ഷ്യം. അത് സ്നേഹ പഞ്ച് ആയി മാറുകയായിരുന്നു- സക്കരിയ പറയുന്നു.
തമിഴ്നാടിന്‍െറ സൂപ്പര്‍താരം എം.ജി.ആറും മുഹമ്മദലി ക്ളേയും ഒന്നിച്ച് വേദിയിലത്തെിയതിനാല്‍ വന്‍ ജനക്കൂട്ടമാണ് എത്തിയത്. ജീപ്പില്‍ മുഹമ്മദലി സ്റ്റേഡിയം വലംവെച്ച് ആരാധകരുടെ സ്നേഹത്തിന് മറുപടി നല്‍കുകയും ചെയ്തു. സ്റ്റേഡിയത്തിലുടനീളം ‘മുഹമ്മദലി ദ ബ്ളാക്ക് സൂപ്പര്‍മാന്‍’ എന്ന പാട്ടും മുഴങ്ങിക്കൊണ്ടിരുന്നു. ജിമ്മി എല്ലിസുമായുള്ള പ്രദര്‍ശന ബോക്സിങ് മത്സരത്തിന് പത്ത്, 20, 50, 70, 100 രൂപയുടെ ടിക്കറ്റുകളാണ് ഉണ്ടായിരുന്നത്.
 മുഹമ്മദലിയുടെ മരണം അറിയുമ്പോഴും മദിരാശി സന്ദര്‍ശനമാണ് പെട്ടെന്ന് ഓര്‍മയിലേക്ക് എത്തുന്നതെന്ന് സക്കരിയ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.