ജല-വൈദ്യുത-വാതക ഉപഭോഗം കുറക്കാന്‍ ആഹ്വാനം

ഷാര്‍ജ: ചൂട് കൂടുന്നതിനൊപ്പം ജല-വൈദ്യുത-വാതക ബില്ലുകള്‍ കൂടുന്നതും പ്രവാസ ഭൂമിയിലെ പതിവാണ്. ഉപഭോഗത്തിലെ ശ്രദ്ധകുറവാണ് പലപ്പോഴും ഇതിന് കാരണം. ചൂട് കാലത്ത് ശീതികരണ ഉപകരണങ്ങള്‍ അമിതമായി ഉപയോഗിക്കുമ്പോള്‍ തന്നെ മറ്റുള്ള ഉപകരണങ്ങളുടെ ഉപഭോഗം കുറക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നാണ് ഷാര്‍ജ ജല-വൈദ്യുത വിഭാഗം (സേവ) ചെയര്‍മാന്‍ ഡോ. റാഷിദ് ആല്‍ ലീം പറയുന്നത്. ഉപഭോക്താക്കള്‍ ഒന്ന് മനസിരുത്തുകയാണെങ്കില്‍ 30 ശതമാനം ഊര്‍ജോപഭോഗം കുറക്കാമെന്ന് അദ്ദേഹം പറയുന്നു. സാമ്പത്തിക ലാഭത്തോടൊപ്പം പരിസ്ഥിതി മലിനികരണവും ഇത് വഴി ഇല്ലാതാക്കാം. ജൂണ്‍ ഒന്നിന് പീക്ക് അവര്‍ ആചരിക്കുക വഴി ഊര്‍ജസംരക്ഷണം ബോധവത്കരണത്തിലൂടെ നടപ്പിലാക്കാമെന്ന് സേവ കണ്ടത്തെിയിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനവും ഇത് വഴി നല്ലതോതില്‍ കുറക്കാനായി. സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവരെ ബോധവത്കരിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലാണ് സേവ. എട്ട് നിര്‍ദേശങ്ങളാണ് സേവ ഊര്‍ജോപയോഗം കുറക്കാന്‍ മുന്നോട്ട് വെക്കുന്നത്.
ആവശ്യമില്ലാതെ ലൈറ്റുകള്‍ അണക്കുക, പരിസ്ഥിതിക്കിണങ്ങുന്ന വിളക്കുകള്‍ ഉപയോഗിക്കുക, ജല-വൈദ്യുത ഉപകരണങ്ങള്‍ അറ്റകുറ്റ പണികള്‍ നടത്തുക, ദീര്‍ഘമായ കുളി ഒഴിവാക്കുക, പല്ല് വൃത്തിയാക്കുമ്പോഴും താടി വടിക്കുമ്പോഴും കൈ കഴുകുമ്പോഴും ആവശ്യത്തിന് മാത്രം വെള്ളം തുറന്നിടുക, ശൗചാലയത്തിലും മറ്റും ഉപയോഗിക്കുന്ന പൈപ്പുകളിലെ ചോര്‍ച്ച ഒഴിവാക്കുക, ജല ഉപയോഗത്തിനായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകളും മറ്റും തുടര്‍ച്ചയായ പരിശോധനകള്‍ക്ക് വിധേയമാക്കുക, ഉപയോഗിക്കാത്ത വൈദ്യുത ഉപകരണങ്ങള്‍ നീക്കം ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സേവ മുന്നോട്ട് വെക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.