1000 കോടി ഡോളറിന്‍െറ അബൂദബി  ഗ്യാസ് പദ്ധതിയില്‍ നിന്ന് ഷെല്‍ പിന്‍മാറി

അബൂദബി: അബൂദബിയിലെ എണ്ണ- വാതക പദ്ധതിയില്‍ നിന്ന് ആഗോള എണ്ണ കമ്പനിയായ റോയല്‍ ഡച്ച് ഷെല്‍ പിന്‍മാറി. 1000 കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നതായാണ് ഷെല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചത്. സാങ്കേതിക വെല്ലുവിളികളും പദ്ധതി ചെലവുമാണ് പിന്‍മാറ്റത്തിന് കാരണമെന്ന് കമ്പനി വ്യക്തമാക്കി. 
എണ്ണ വില 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലത്തെിയ സാഹചര്യത്തിലാണ് ഷെല്ലിന്‍െറ പിന്‍മാറ്റം. അബൂദബി എമിറേറ്റിലെ കരയിലെ ഏറ്റവും വലിയ എണ്ണപ്പാടമായ ബാബില്‍ 1000 കോടി ഡോളര്‍ ചെലവില്‍ പദ്ധതി നടപ്പാക്കി സോര്‍ ഗ്യാസ് ഖനനം ചെയ്യുന്നതിനുള്ള പദ്ധതിയില്‍ നിന്നാണ് ബ്രിട്ടീഷ് കമ്പനിയായ ഷെല്‍ പിന്‍മാറിയത്. 
അബൂദബി നാഷനല്‍ ഓയില്‍ കമ്പനി (അഡ്നോക്)യുമായി ചേര്‍ന്ന് പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. ഊര്‍ജ മേഖലയില്‍ നിലനില്‍ക്കുന്ന സാഹചര്യം പരിഗണിച്ച് കമ്പനിയുടെ തന്ത്രങ്ങള്‍ക്ക് സോര്‍ ഗ്യാസ് പദ്ധതി അനുയോജ്യമല്ളെന്ന് ബ്രിട്ടീഷ് സ്ഥാപനം വ്യക്തമാക്കി. ഷെല്‍ പിന്‍മാറിയതോടെ പദ്ധതി നടപ്പാക്കുന്നതിന് അഡ്നോകിന് മറ്റ് കമ്പനികളുടെ സഹായം തേടേണ്ടി വരും. എണ്ണ വില കുറഞ്ഞുനില്‍ക്കുന്ന സാഹചര്യം ഇതിന് വെല്ലുവിളികളുണ്ടാകും. 
അബൂദബി നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബാബ് എണ്ണപ്പാടത്ത് നിന്ന് സോര്‍ ഗ്യാസ് (ഹൈട്രജന്‍ സള്‍ഫൈഡിന്‍െറ അംശം കൂടുതലുള്ളത്) ഖനനം ചെയ്യുന്നതിന് 2013ലാണ് ഷെല്ലുമായി അഡ്നോക് കരാര്‍ ഒപ്പുവെച്ചത്. ബ്രിട്ടീഷ് പെട്രോളിയം, എക്സോണ്‍മൊബീല്‍, കൊറിയ നാഷനല്‍ ഓയില്‍ കമ്പനി എന്നിവയെ പിന്തള്ളിയാണ് ഷെല്‍ കരാര്‍ സ്വന്തമാക്കിയത്. അഡ്നോക് സ്ഥാപനമായ ഗ്യാസ്കോക്ക് 60 ശതമാനവും ഷെല്ലിന് 40 ശതമാനവുമായിരുന്നു പദ്ധതിയില്‍ ഓഹരിയുണ്ടായിരുന്നത്. 18 മാസം മുമ്പ് എണ്ണ വില 110 ഡോളറായിരുന്നുവെങ്കില്‍ ഇപ്പോള്‍ വീപ്പക്ക് 28 ഡോളറാണ്. ഹൈട്രജന്‍ സള്‍ഫൈഡിന്‍െറ അംശം കൂടുതലുള്ളതിനാല്‍ പദ്ധതി നടപ്പാക്കുന്നതിന് ചെലവും പ്രയാസവും കൂടുതലാണ്. 
ഷെല്ലിന്‍െറ പിന്‍മാറ്റത്തിന് പിന്നില്‍ പ്രധാനമായും വാണിജ്യ കാരണങ്ങളായിരിക്കുമെന്നാണ് കരുതുന്നതെന്ന് യു.എ.ഇ ഊര്‍ജ മന്ത്രി സുഹൈല്‍ അല്‍ മസ്റൂയി പറഞ്ഞു. 
പ്രകൃതി വാതകത്തിന്‍െറ വില 50 ശതമാനത്തില്‍ അധികം കുറഞ്ഞുനില്‍ക്കുകയാണ്. വലിയ ചെലവുള്ള പദ്ധതി വികസിപ്പിക്കല്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കുന്ന കാര്യമല്ല. ഷെല്ലിന്‍െറ പിന്‍മാറ്റം തങ്ങളെ സംബന്ധിച്ച് നല്ല വാര്‍ത്തയാണെന്നും മന്ത്രി പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന പ്രകൃതി വാതകത്തേക്കാള്‍ കൂടുതല്‍ വിലയില്‍ പദ്ധതി വികസിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ളെന്നും അബൂദബി സുസ്ഥിര വാരാചരണത്തില്‍ പങ്കെടുക്കാനത്തെിയ മന്ത്രി പറഞ്ഞു. പദ്ധതിയില്‍ നിന്നുള്ള ഷെല്ലിന്‍െറ പിന്‍മാറ്റം രാജ്യത്തെ പ്രകൃതി വാതക വിതരണത്തെ ഒരു രീതിയിലും ബാധിക്കില്ളെന്നും സുഹൈല്‍ അല്‍ മസ്റൂയി പറഞ്ഞു. 
അതേസമയം, ഊര്‍ജ മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലുകള്‍ ഒന്ന് ഷെല്‍ നടത്തുകയാണ്. 5500 കോടി പൗണ്ട് ചെലവഴിച്ച് എണ്ണ കമ്പനിയായ ബി.ജിയെയാണ് ഷെല്‍ ഏറ്റെടുക്കുന്നത്. ഇതോടെ ബ്രിട്ടനിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായും ഷെല്‍ മാറും.  പദ്ധതിയില്‍ നിന്ന് പിന്‍മാറുന്നത് ഷെല്ലിന്‍െറ എത്ര ജീവനക്കാരെ ബാധിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഉപകരാര്‍ കൊടുത്ത എന്‍ജിനീയറിങ് കമ്പനിയാണ് നടത്തുന്നതെന്ന് ഷെല്‍ വക്താവ് വ്യക്തമാക്കി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.