ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് : ദ്യോകോവിച്  കളിക്കിടെ പിന്മാറി; മാര്‍കോസ്-വോറിങ്ക ഫൈനല്‍ ഇന്ന്

ദുബൈ: ലോക ഒന്നാം നമ്പര്‍ താരവും ടോപ് സീഡുമായ നൊവാക് ദ്യോകോവിച്ച് പരിക്ക് കാരണം ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ പിന്മാറി. ഗര്‍ഹൂദിലെ തിങ്ങിനിറഞ്ഞ ടെന്നിസ് സ്റ്റേഡിയത്തിലെ കാണികളില്‍ നിരാശ പടര്‍ത്തിയായിരുന്നു സെര്‍ബ് താരത്തിന്‍െറ പിന്മാറ്റം. ഫെലിസിയാനോ ലോപസിനെതിരെ വ്യാഴാഴ്ച രാത്രി ആദ്യ സെറ്റ് 3-6ന് നഷ്ടപ്പെട്ടു നില്‍ക്കുമ്പോഴായിരുന്നു കണ്ണുവേദന കാരണം ദ്യോകോവിച്ച് മടങ്ങിയത്.
ദുബൈയില്‍ എത്തിയതു മുതല്‍ കണ്ണിന് രോഗബാധ ഉണ്ടായിരുന്നതായും പിന്നീട് അത് കടുത്ത അലര്‍ജിയായി മാറുകയായിരുന്നെന്നും പിന്നീട് ദോക്യോവിച്ച് വ്യക്തമാക്കി. ഇതാദ്യമായാണ് തനിക്ക് കണ്ണിന് ഇങ്ങനെ പ്രശ്നം വരുന്നതെന്ന് നാലുതവണ ദുബൈ ചാമ്പ്യഷിപ്പില്‍ കിരീട ജേതാവായ ദോക്യോവിച്ച് കൂട്ടിച്ചേര്‍ത്തു. 
കാണികളെയും തന്‍െറ ആരാധകരെയും നിരാശപ്പെടുത്തിയതില്‍ ദു:ഖമുണ്ടെന്നും അതിന് ക്ഷമചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
 അതേസമയം കണ്ണിലെ കോണ്ടാക്ട് ലെന്‍സാണ് ദ്യോകോവിച്ചിന് പ്രശ്നമായതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങള്‍ അറിയിച്ചു. തുടര്‍ച്ചയായി 17 ടൂര്‍ണമെന്‍റുകളില്‍ ഫൈനല്‍ കളിക്കാനുള്ള ശ്രമമാണ് ഇതുകാരണം പാഴായത്. 2015 സീസണില്‍ തുടര്‍ച്ചയായി 15 ഫൈനലുകള്‍ കളിച്ച നിലവിലെ ലോക ഒന്നാം നമ്പര്‍ താരം  ഡേവിസ് കപ്പിന് മുമ്പ് കണ്ണുരോഗം സുഖപ്പെടുത്താനുള്ള ശ്രമത്തിലാണ്.
അതേസമയം ദ്യേകോവിച്ചിനെ പിന്മാറ്റം കാണം സെമിയിലത്തെിയ സ്പാനിഷ് താരമായ ലോപസ്വെള്ളിയാഴ്ച നടന്ന സെമിഫൈനലില്‍ തോല്‍വി ഏറ്റുവാങ്ങി. 
സൈപ്രസ് താരമായ മാര്‍കോസ് ബഗറ്റാറ്റൈിസാണ് 3-6,7-6, 6-1ന് ലോപസിനെ തോല്‍പ്പിച്ചത്. ഫൈനലില്‍ മാര്‍കോസ് സ്വിറ്റ്സര്‍ലന്‍റില്‍ നിന്നുള്ള സ്റ്റാന്‍ വോറിങ്കയെ നേരിടും. ആസ്ട്രേലിയന്‍ താരം നിക് കിര്‍ഗിയോസ് പരിക്ക്കാരണം മത്സരത്തില്‍ നിന്ന് പിന്മാറിയതാണ് ഫ്രഞ്ച് ഓപ്പണ്‍ ജേതാവും ലോക നാലാം നമ്പര്‍ താരവുമായ വോറിങ്കക്ക് ഫൈനല്‍ പ്രവേശം എളുപ്പമാക്കിയത്. സ്വിസ് താരം 6-4,3-0ത്തിന് മുന്നിട്ട് നില്‍ക്കുമ്പോഴാണ് എതിരാള പിന്മാറിയത്. ശനിയാഴ്ച വൈകിട്ട് സിംഗിള്‍സ്, ഡബിള്‍സ് ഫൈനല്‍ നടക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.