ഓട്ടിസം ബാധിച്ച കുട്ടികൾക്ക് ബസ് സ്റ്റേഷനുകളിൽ പ്രത്യേക മുറികൾ

ദുബൈ: എല്ലാവരെയും ഉൾകൊള്ളുന്ന ഗതാഗത സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിന്‍റെ ഭാഗമായി ഓട്ടിസം ബാധിച്ചകുട്ടികൾക്ക് മാനസികപിന്തുണ നൽകുന്നതിന് വേണ്ടി ബസ് സ്റ്റേഷനുകളിൽ സെൻസറി റൂമുകൾ ആരംഭിച്ച് റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ).

ഭിന്നശേഷിക്കാരുടെ യാത്രാനുഭവം കൂടുതൽ സൗകര്യപ്രദവും ആശ്വാസകരവുമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് യാത്രക്കിടയിൽ ഉണ്ടാകുന്ന ആശങ്കകളും സെൻസറി സമ്മർദവും കുറക്കാൻ സഹായിക്കുന്ന രീതിയിലാണ് മുറികൾ രൂപകൽപന ചെയ്തിരിക്കുന്നത്. റൂമിൽ ശാന്തമായ അന്തരീക്ഷം രൂപപ്പെടുത്തുന്ന സ്മാർട്ട് ലോ-ലെവൽ ലൈറ്റിങ്, ചെറിയ രീതിയിലുള്ള സംഗീതം, പ്രകൃതി ദൃശ്യങ്ങൾ, നിറച്ചായങ്ങൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ കുട്ടികളുടെ ശാരീരിക ആശ്വാസത്തിനായി ഇന്ററാക്ടീവ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

ഇത് കുട്ടികളുടെ ശ്രദ്ധയും മനസ്സമാധാനവും വർധിപ്പിക്കാൻ സഹായിക്കുന്നതാണ്. ആർ.ടി.എയുടെ സൗകര്യങ്ങൾ കൂടുതൽ പ്രയോജനകരമാക്കുകയും നവീന സേവനങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കിയത്. സാമൂഹിക ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനൊപ്പം എല്ലാവർക്കും സുരക്ഷിതവും മാന്യവുമായ യാത്രാ അനുഭവം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അധികൃതർ പ്രസ്താവനയിൽ പറഞ്ഞു. പദ്ധതി വിജയകരമായി നടപ്പിലാക്കിയതിന്‍റെ അംഗീകാരമായി ദുബൈ ഓട്ടിസം സെന്‍റർ ആർ.ടി.എക്ക് ഓട്ടിസം ഫ്രണ്ട്ലി എൻവിറോൺമെന്‍റ് സർട്ടിഫിക്കറ്റ് നൽകി. ഭിന്നശേഷി സൗഹൃദ നഗരമായി ദുബൈയെ മാറ്റാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ കരുത്ത് പകരുന്നത് കൂടിയാണ് സംവിധാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.