സാബിറിനെ നാട്ടിലേക്ക് കൊണ്ടുപോകുന്നു; ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ 

അബൂദബി: കാസര്‍കോട് എന്‍മകജെ മുണ്ട്യത്തടുക്ക സ്വദേശി സാബിര്‍ എന്ന 20കാരനെ മംഗലാപുരത്തേക്ക് കൊണ്ടുപോകുകയാണ്; ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി. 55 ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ യാത്ര ചെയ്യാനുള്ള ആരോഗ്യം ലഭിച്ചതോടെയാണ് സാബിറിനെ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോകുന്നത്. തകരാറിലായ ഹൃദയത്തിന്‍െറ മൂന്ന് വാല്‍വുകളും മാറ്റിവെച്ച് സാധാരണ ജീവിതത്തിന് പ്രാപ്തനാക്കുകയെന്ന ലക്ഷ്യത്തോടെയാണ് മംഗലാപുരം കെ.എം.സി ആശുപത്രിയിലേക്ക് മാറ്റുന്നത്.  ഞായറാഴ്ച രാത്രി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ചക്രക്കസേരയിലാണ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്. 
രണ്ടു മാസത്തോളം മുമ്പ് കടുത്ത പനിയും വയറുവേദനയും മൂലമാണ് സാബിറിനെ ഹത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പൂര്‍ണ അബോധാവസ്ഥയിലേക്ക് ആരോഗ്യ സ്ഥിതി മാറുകയും രണ്ടാഴ്ചയോളം വെന്‍റിലേറ്റര്‍ സഹായത്തില്‍ ജീവന്‍ നിലനിര്‍ത്തുകയുമായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന് സാധ്യത വളരെ കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. 
മൂന്ന് ഹൃദയ വാല്‍വുകള്‍ക്കും തകരാര്‍ കണ്ടത്തെുകയും ചെയ്തു. അബോധാവസ്ഥയിലായ സാബിറിന്‍െറ ദുരിതം അറിഞ്ഞ ആശുപത്രിയിലെ ഫാര്‍മസിസ്റ്റ് യാസര്‍ അറഫാത്തും വിവിധ സാമൂഹിക പ്രവര്‍ത്തകരും ഈ യുവാവിനെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുയായിരുന്നു. രണ്ട് മാസത്തോളം നീണ്ട ആശുപത്രി വാസത്തിനിടയില്‍ സ്വന്തം സഹോദരനെ പോലെയാണ് സാബിറിനെ യാസര്‍ അറഫാത്ത് നോക്കിയതെന്ന് ബന്ധുവായ ഹനീഫ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ചികിത്സക്കുള്ള പണവും മറ്റ് സൗകര്യങ്ങളും കണ്ടത്തെുന്നതിനും നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനും എല്ലാം നേതൃത്വം നല്‍കിയത് യാസര്‍ ആണ്. യാസര്‍ അറഫാത്തിന്‍െറയും മറ്റ് സാമൂഹിക പ്രവര്‍ത്തകരുടെയും ഡോക്ടര്‍മാരുടെയും കാരുണ്യമാര്‍ന്ന പ്രവര്‍ത്തനവും ഉമ്മയുടെയും നാല് സഹോദരിമാരുടെയും കുഞ്ഞനുജന്‍െറയും അടക്കം പ്രാര്‍ഥനകളുമാണ് സാബിറിനെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. 
വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന സാബിറിന് ഇപ്പോള്‍ സംസാരിക്കാനും മറ്റും സാധിക്കുന്നുണ്ടെന്നും മംഗലാപുരത്ത് നടക്കുന്ന ഹൃദയം തുറന്നുള്ള  ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യാസര്‍ അറഫാത്ത് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അഞ്ച് ലക്ഷത്തോളം രൂപ ചെലവു വരുന്ന ഈ ശസ്ത്രക്രിയ കഴിഞ്ഞ് എട്ട് മാസത്തോളം വിശ്രമിക്കേണ്ടി വരും. 
രോഗിയായ പിതാവും മാതാവും നാല് സഹോദരിമാരും കുഞ്ഞനുജനും ഉള്‍പ്പെടുന്ന കുടുംബത്തെ കരകയറ്റുന്നതിനാണ് സാബിര്‍ ഹത്തയിലെ കഫറ്റീരിയയില്‍ ജോലിക്കത്തെിയത്. സാബിര്‍ ആശുപത്രി കിടക്കയിലായതോടെ കുടുംബത്തിന്‍െറ അവസ്ഥയും ദയനീയമാണ്. ചെലവിന് പോലും പൈസയില്ലാതെ ബുദ്ധിമുട്ടുന്ന ഈ കുടുംബത്തിന് സാബിറിന്‍െറ ചികിത്സക്ക് തുക കണ്ടത്തൊന്‍ കഴിയില്ല. 
55 ദിവസത്തോളം നീണ്ട ചികിത്സയും മറ്റ് ചെലവുകളും നാട്ടിലെയും ഗള്‍ഫിലെയും സുമനസ്സുകളുടെ കാരുണ്യത്തിലാണ് കഴിഞ്ഞുപോയത്. സാബിറിന്‍െറ ചികിത്സക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഇനിയും വന്‍ തുക ആവശ്യമുണ്ട്. കാരുണ്യമാര്‍ന്ന ഹൃദയങ്ങളിലാണ് ഈ യുവാവിന്‍െറയും കുടുംബത്തിന്‍െറയും പ്രതീക്ഷകള്‍. 
ഈ കുടുംബത്തിന്‍െറ സംരക്ഷണത്തിനായി  നാട്ടുകര്‍ സാബിര്‍ സഹായ നിധി രൂപവത്കരിച്ചിട്ടുണ്ട്.   ചെയര്‍മാന്‍ & കണ്‍വീനര്‍, സാബിര്‍ സഹായ നിധി, അക്കൗണ്ട്  നമ്പര്‍ 40475101015300, KERALA GRAMIN BANK .MADHUR BRANCH, I .F.S .C  code KLGB 0040475 എന്ന പേരില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.