ഇടത് സര്‍ക്കാറില്‍ നിന്നുണ്ടാകുന്നത് ജനവിരുദ്ധ  തീരുമാനങ്ങള്‍- എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ

റാസല്‍ഖൈമ: അധികാരത്തിലേറി കുറഞ്ഞ കാലയളവില്‍ തന്നെ ജനവിരുദ്ധവും വിവാദപരവുമായ തീരുമാനങ്ങളാണ് ഇടതു സര്‍ക്കാറില്‍ നിന്നുണ്ടാകുന്നതെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. മുസ്ലിംലീഗ് നേതാവ് കൂടിയായ അദ്ദേഹം റാസല്‍ഖൈമയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. ക്രമസമാധാനം, പാഠപുസ്തകം വൈകല്‍ തുടങ്ങിയ വിഷയങ്ങളില്‍ യു.ഡി.എഫ് നേരിട്ടതുപോലുള്ള മാധ്യമ വിചാരണ എല്‍.ഡി.എഫ് നേരിടുന്നില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  അഴിമതി ആരോപണങ്ങള്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ പരാജയത്തില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ചോദ്യപേപ്പര്‍, പച്ചകോട്ട് വിഷയങ്ങളില്‍ ന്യൂനപക്ഷത്തിനെതിരെ ഭൂരിപക്ഷത്തെ പ്രകോപിപ്പിച്ചും സംഘപരിവാറിനെ ചൂണ്ടി ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തിയുമാണ് ഇടതുപക്ഷം വിജയം നേടിയതെന്നും അദ്ദേഹം ആരോപിച്ചു. സര്‍ക്കാറിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ലീഗ് വ്യത്യസ്ത രീതിയിലുള്ള സമര രീതികളിലൂടെ ചെറുക്കുമെന്നും അദ്ദേഹം തുടര്‍ന്നു. പ്രവാസികളുടെ യാത്രാ പ്രശ്നങ്ങള്‍, പുനരധിവാസം, വോട്ടിങ് തുടങ്ങിയ വിഷയങ്ങളില്‍ നിയമസഭയില്‍ മുസ്ലിംലീഗ് ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. തന്നെ പരാജയപ്പെടുത്താനുള്ള മത പണ്ഡിതന്‍െറ ആഹ്വാനത്തിനെതിരെ പൊതുസമൂഹം നിലകൊണ്ടതും മണ്ണാര്‍ക്കാട്ടെ വികസന പരിപാടികളും തന്‍െറ വിജയത്തില്‍ അനുകൂലമായ ഏകീകരണമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. കെ.എം.സി.സി ഭാരവാഹികളായ ബഷീര്‍കുഞ്ഞ്, അഷ്റഫ് തങ്ങള്‍, പി.കെ. കരീം, സി.വി. അബ്ദുറഹ്മാന്‍ തുടങ്ങിയവരും പങ്കെടുത്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.