കോണ്‍ഗ്രസ് കൂട്ടായ്മയുമായി മുന്നോട്ടുപോകുമെന്ന് അബൂദബിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍

അബൂദബി: കെ.പി.സി.സി നാമനിര്‍ദേശം ചെയ്ത ഇന്‍കാസ് അബൂദബി കമ്മിറ്റിയില്‍ നിന്ന് സജീവ പ്രവര്‍ത്തകരെയും പ്രമുഖ നേതാക്കളെയും മാറ്റിനിര്‍ത്തിയെന്ന് ആരോപിച്ച് അബൂദബിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപവത്കരിച്ച കോണ്‍ഗ്രസ് കൂട്ടായ്മയുടെ യോഗം മലയാളി സമാജത്തില്‍ നടന്നു. അബൂദബിയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇന്‍കാസിന്‍െറ ഒൗദ്യോഗിക ഭാരവാഹികളും അടക്കം പങ്കെടുത്ത യോഗം കോണ്‍ഗ്രസ് കൂട്ടായ്മയുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ അടക്കം 300ഓളം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.
 ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസന്‍, പന്തളം സുധാകരന്‍, പി.ടി. തോമസ്, ഡീന്‍ കുര്യാക്കോസ്, പത്മജ വേണുഗോപാല്‍ തുടങ്ങി കേരളത്തില്‍ നിന്നുള്ള 17ഓളം പ്രമുഖ നേതാക്കള്‍ ടെലിഫോണിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തതായി നേതാക്കള്‍ അവകാശപ്പെട്ടു. അതേസമയം, സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്ന യുവ പ്രാസംഗിക അഡ്വ. ഷറഫുന്നിസ കാരോളി എത്തിയില്ല.  ഇന്‍കാസിന്‍െറ അബൂദബിയിലെ പുന$സംഘടനയില്‍ അവഗണിക്കപ്പെട്ടവര്‍ ചേര്‍ന്നാണ് കോണ്‍ഗ്രസ് കൂട്ടായ്മ രൂപവത്കരിച്ചിട്ടുള്ളത്.  എന്‍.പി.മുഹമ്മദാലി ചെയര്‍മാനും  സലിം ചിറക്കല്‍ ജനറല്‍ കണ്‍വീനറുമാണ്.
നിയമസഭാ തെരഞ്ഞെടുപ്പുമായി  ബന്ധപ്പെട്ട് വരും ദിവസങ്ങളില്‍ നടത്താനിരിക്കുന്ന പരിപാടികള്‍ യോഗം ചര്‍ച്ച ചെയ്തു.  യു.ഡി.എഫ് നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടിലേക്കുള്ള വിമാനത്തില്‍ പരമാവധി പ്രവര്‍ത്തകര്‍ക്ക് പോകാനുള്ള അവസരമൊരുക്കുകയെന്നതായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. നാട്ടില്‍ പോകാന്‍ സാധിക്കാത്ത പ്രവര്‍ത്തകരോട് കുടുംബാംഗങ്ങളുടെ വോട്ട് ഉറപ്പ് വരുത്താന്‍ നിര്‍ദേശിച്ചു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഓണ്‍ലൈന്‍ പ്രചരണം നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്.  മലയാളി സമാജം പ്രസിഡന്‍റ് ബി.യേശുശീലന്‍ യോഗം ഉദ്ഘാടനം ചെയ്തു.
എന്‍.പി മുഹമ്മദാലി അധ്യക്ഷത വഹിച്ചു. അമര്‍ സിംഗ് വലപ്പാട്, എം.എം അന്‍സാര്‍, സമാജം ജനറല്‍ സെക്രട്ടറി സതീഷ് കുമാര്‍, ശുക്കൂര്‍ ചാവക്കാട്,എം.യു. ഇര്‍ഷാദ്, അഷ്റഫ് തുടങ്ങിയവര്‍ സംസാരിച്ചു.  സലിം ചിറക്കല്‍ സ്വാഗതവും ടി.എം നിസാര്‍ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.