ഗുരുവിന്‍െറ സ്നേഹദര്‍ശനം എക്കാലത്തും പ്രസക്തം - ഡോ.ജോര്‍ജ് ഓണക്കൂര്‍

ദുബൈ: നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്ക് ഉതകുന്നതാകണമെന്ന ശ്രീ നാരായണ ഗുരുവിന്‍െറ മഹത്തായ ദര്‍ശനം നാം ജീവിതത്തില്‍ പകര്‍ത്തണമെന്ന് പ്രശസ്ത എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു. കാലാതീതവും നിത്യപ്രസക്തവുമാണ്  ഗുരുദേവ ദര്‍ശനങ്ങള്‍. സ്വ ജീവിതം അന്യര്‍ക്ക് ഉതകണമെന്നും നാം ജീവിത സുഖത്തിനായി ചെയ്യുന്നത് മറ്റുള്ളവരുടെ നന്മക്കായി വര്‍ത്തിക്കണമെന്നുമുള്ള മനുഷ്യ കേന്ദ്രീകൃതമായ സ്നേഹദര്‍ശനമാണ് ശ്രീനാരായണ ഗുരുദേവന്‍ പ്രചരിപ്പിച്ചത്.   പുതിയ തലമുറ അത് പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ടുവരണം-അദ്ദേഹം അഭിപ്രായപ്പെട്ടു. 
സേവനം സെന്‍റര്‍ ഷാര്‍ജയുടെ ഈ വര്‍ഷത്തെ ഓണം ഈദ് ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ സ്നേഹോത്സവം പൊതുസമ്മേളനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജോര്‍ജ് ഓണക്കൂര്‍. സ്നേഹത്തിന്‍െറയും സഹിഷ്ണുതയുടെയും സന്ദേശമാണ് ഗുരു മുന്നോട്ടുവെച്ചത്. വ്യത്യസ്തമായ ഭാരതീയ ദര്‍ശനങ്ങളെയെല്ലാം മനുഷ്യനന്മക്ക് വേണ്ടി ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. 
എന്നാല്‍ വര്‍ത്തമാനകാല മനുഷ്യന്‍ ഇത്തരം നന്മകളെയെല്ലാം പാടെ നിരാകരിക്കുന്നു. ഗുരു ജീവിച്ചത് മാനവ രാശിയുടെ ഐക്യത്തിന് വേണ്ടിയായിരുന്നുവെന്നിരിക്കെ ഓണം  ഈദ് ആഘോഷങ്ങള്‍ ഒരേ വേദിയില്‍ ആഘോഷിക്കുന്ന ഇത്തരം സന്ദര്‍ഭങ്ങള്‍ വഴി പുതിയൊരു മാനവികത സൃഷ്ടിച്ചെടുക്കുകയാണ്. 
ഇത് ഏറെ   മാതൃകാപരമാണെന്നും അദ്ദേഹം പ്രശംസിച്ചു.  പെരുന്നാളും ഈദും ഒന്നിച്ചാഘോഷിക്കുന്ന ഈ സമന്വയം തനിക്ക് ആദ്യ അനുഭവമാണെന്നും അദ്ദേഹം പറഞ്ഞു.   
ഭക്തി, ആത്മീയത, ആധുനിക ശാസ്ത്രം എന്നിവയുടെ സമന്വയമാണ് ശ്രീനാരായണ ഗുരുവിന്‍െറ  ദര്‍ശനങ്ങളെന്ന് ശിവഗിരി മഠം ധര്‍മ്മ സംഘം ട്രസ്റ്റ് സെക്രട്ടറി  ഋതംബരാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു. അന്ധകാരം നിറഞ്ഞ സമൂഹത്തിന് വെളിച്ചമായി ഗുരുദേവന്‍ മുന്നില്‍ നടന്നു. ജാതീയത കൊടികുത്തി വാണിരുന്നകാലത്ത് ജാതി ചോദിക്കരുതെന്ന് പറയാന്‍ ഗുരുദേവന്‍ കാട്ടിയ ആര്‍ജവം അപാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുദേവന്‍ നടത്തിയത് നിശബ്ദ വിപ്ളവമായിരുന്നു. അധഃകൃതവര്‍ഗം ഗുരുവില്‍ തങ്ങളുടെ വിമോചന നേതാവിനെ കണ്ടു. ആധുനിക കേരളത്തിന് ഏറ്റവും കൂടുതല്‍ കടപ്പാട് ഉണ്ടാകേണ്ടത് ശ്രീനാരായണ ഗുരുദേവനോടാണെന്നും സ്വാമികള്‍ പറഞ്ഞു.
സേവനം പ്രസിഡന്‍റ്് കെ. മനോഹരന്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സെക്രട്ടറി വൈ.എ. റഹീം, ട്രഷറര്‍ ബിജു , സേവനം സെന്‍റര്‍ സെക്രട്ടറി സി.അനില്‍  , കോഓര്‍ഡിനേറ്റര്‍ ബി.ജി പ്രേം , പ്രോഗ്രാം കമ്മറ്റി ജനറല്‍ കണ്‍വീനര്‍ മണി മനക്കൊടി എന്നിവര്‍ പ്രസംഗിച്ചു  ശശി നന്ദി പറഞ്ഞു.
കാലത്ത് വാദ്യ മേളങ്ങളുടെയും താലപ്പൊലികളുടെയും അകമ്പടിയോടെ മാവേലി മന്നനെയും വിശിഷ്ടാതിഥികളെയും സ്വീകരിക്കുന്ന ചടങ്ങോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. 
നാടന്‍ കലാരൂപമായ പുലിക്കളി സദസ്സിനു ഗൃഹാതുരത്വം പകര്‍ന്നു. വലിയ പൂക്കളമൊരുക്കിയിരുന്നു. രണ്ടായിരത്തോളം പേര്‍ക്ക് ഓണസദ്യയുമുണ്ടായിരുന്നു.
യു.എ.ഇയില്‍ നിന്ന് എസ്.എസ്.എല്‍.സി , പ്ളസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും പ്രവാസി ഭാരത് പുരസ്കാരം നേടിയ അഷ്റഫ് താമരശ്ശേരി യെയും ചടങ്ങില്‍   ആദരിച്ചു. പരിപാടിയുടെ ഭാഗമായി സ്വരൂപിച്ച തുക യു.എ.ഇയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്ന നിര്‍ധനരുടെ ചികിത്സക്കായി ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.  
വൈകീട്ട് സേവനം കുടുംബാംഗങ്ങളുടെ വിവിധയിനം കലാപരിപാടികളും പിന്നണി ഗായകന്‍ വിവേകാനന്ദിന്‍െറ നേതൃത്വത്തില്‍ ഗാനമേളയും മിമിക്രി കലാകാരന്‍ അനൂപ് പാലയും സംഘവും അവതരിപ്പിച്ച മിമിക്സ് പരേഡും അരങ്ങേറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.