യമനില്‍ പരിക്കേറ്റവരില്‍ റാസല്‍ഖൈമ ഭരണാധികാരിയുടെ മകനും

അബൂദബി: യമനില്‍ കഴിഞ്ഞ വെള്ളിയാഴ്ച ആയുധപ്പുരക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പരിക്കേറ്റ സൈനികരില്‍ റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സഊദ് ബിന്‍ സഖര്‍ ആല്‍ ഖാസിമിയുടെ മകന്‍ ശൈഖ് അഹ്മദ് ബിന്‍ സഊദും. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി ശൈഖ് സഊദ് ടെലിവിഷന്‍ അഭിമുഖത്തിലൂടെ വെളിപ്പെടുത്തി.
സൈനിക സേവനം മകന്‍ സ്വമേധയാ തെരഞ്ഞെടുത്തതാണെന്ന് ശൈഖ് സഊദ് പറഞ്ഞു. തന്‍െറ ഉത്തരവാദിത്തങ്ങളെക്കുറിച്ചും നേരിടേണ്ടിവരുന്ന സാഹചര്യങ്ങളെക്കുറിച്ചും മകന് ഉത്തമ ബോധ്യമുണ്ടായിരുന്നു. മാതൃരാജ്യത്തിന്‍െറ സംരക്ഷണത്തിനായാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.
ആശുപത്രിയിലത്തെി സന്ദര്‍ശിച്ചപ്പോള്‍ തന്‍െറ സുഹൃത്തുക്കളെ കുറിച്ചാണ് അദ്ദേഹം അന്വേഷിച്ചത്. സുഹൃത്തുക്കളെ രാജ്യം സംരക്ഷിക്കുന്നിടത്തോളം താനും സുരക്ഷിതനാണെന്ന് അദ്ദേഹം പറഞ്ഞു.
പരിക്കേറ്റ സൈനികര്‍ ധീരതയുടെ ആള്‍രൂപങ്ങളാണെന്ന് ശൈഖ് സഊദ് അഭിപ്രായപ്പെട്ടു. മുമ്പ് കേട്ട് മാത്രം അറിഞ്ഞ ദേശസ്നേഹം അനുഭവിച്ചറിയാന്‍ കഴിഞ്ഞു. സഹോദര സ്നേഹമാണ് അവരില്‍ നിറഞ്ഞുനില്‍ക്കുന്നത്.
തന്‍െറ സഹോദരന് എന്തു സംഭവിച്ചുവെന്നാണ് അവര്‍ ആരായുന്നത്. രക്തസാക്ഷികളായവരുടെ കുടുംബങ്ങളെ രാജ്യം ഏറ്റെടുക്കണമെന്നാണ് മകന്‍ തന്നോട് ആവശ്യപ്പെട്ടത്. അഹ്മദിനെ പോലെ മരിച്ച സൈനികരും പരിക്കേറ്റവരുമെല്ലാം തന്‍െറ മക്കളായാണ് കണക്കാക്കുന്നത്. എല്ലാവരും ഒറ്റ കുടുംബമാണ്. ഓരോരുത്തരും മറ്റുള്ളവര്‍ക്ക് വേണ്ടി ത്യാഗസന്നദ്ധരാണ്.
സെപ്റ്റംബര്‍ നാല് യു.എ.ഇയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിന്‍െറ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട ഏടാണെന്നും ശൈഖ് സഊദ് അഭിപ്രായപ്പെട്ടു.
സൈനികര്‍ക്കായി വെള്ളിയാഴ്ച ജുമുഅക്ക് ശേഷം മയ്യിത്ത് നമസ്കാരം നടത്താന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആഹ്വാനം ചെയ്തു. ഖുതുബയിലെ വിഷയവും സൈനികരുടെ രക്തസാക്ഷിത്വമാണ്.
ജുമുഅ നമസ്കാരത്തിന് ശേഷം ഇമാമുമാര്‍ തന്നെയാണ് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കേണ്ടതെന്ന് ഒൗഖാഫ് ചെയര്‍മാന്‍ ഡോ. മതാര്‍ മുഹമ്മദ് അല്‍ കഅബി അറിയിച്ചു.
അതിനിടെ, രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്കായി വിവിധ സ്വകാര്യ ഗ്രൂപ്പുകള്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചുവരികയാണ്. മരിച്ച സൈനികരുടെ കുടുംബാംഗങ്ങള്‍ക്കും മക്കള്‍ക്കും ഉംറക്കാവശ്യമായ ഫണ്ട് നല്‍കുമെന്ന് അല്‍ ഹബ്തൂര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഖലഫ് അഹ്മദ് അല്‍ ഹബ്തൂര്‍ പറഞ്ഞു.
വിമാനക്കൂലിയും മക്കയില്‍ താമസത്തിനുമുള്ള ചെലവുമാണ് ഗ്രൂപ്പ് വഹിക്കുക. ഗ്രൂപ്പിന്‍െറ മറ്റ് രണ്ട് പദ്ധതികള്‍ കൂടി വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.