ദുബൈ ടാക്സികളില്‍ എയര്‍പോര്‍ട്ട് ചെക്ഇന്‍ സംവിധാനം വരുന്നു

ദുബൈ: വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ തന്നെ ചെക്ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ബോര്‍ഡിങ് പാസ് എടുക്കാനുള്ള സംവിധാനം ദുബൈയിലെ ടാക്സികളില്‍ നടപ്പാക്കാനൊരുങ്ങുന്നു.
യാത്രക്കാര്‍ക്ക് ഏറെ സമയം ലാഭിക്കാന്‍ കഴിയുന്ന സംവിധാനം ഉടന്‍ നിലവില്‍ വരുമെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അധികൃതര്‍ അറിയിച്ചു. ലോകത്താദ്യമായാണ് ഇത്തരമൊരു സംവിധാനം നടപ്പാക്കാന്‍ ആര്‍.ടി.എ ഒരുങ്ങുന്നത്. ലഗേജിന്‍െറ ഭാരം നോക്കുക, ടാഗ് ചെയ്യുക, ബോര്‍ഡിങ് പാസ് അനുവദിക്കുക തുടങ്ങിയ കാര്യങ്ങള്‍ കാറിലിരുന്ന് തന്നെ ചെയ്യാന്‍ സാധിക്കും. ടാക്സിയില്‍ നിന്ന് ഇറങ്ങിയാലുടന്‍ സുരക്ഷാ പരിശോധനകളും എമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കി യാത്രക്കാര്‍ക്ക് വിമാനത്തില്‍ കയറാന്‍ കഴിയും. ചെക്ഇന്‍ കൗണ്ടറില്‍ ക്യൂ നിന്ന് മുഷിയേണ്ടതില്ല. ദുബൈ ടാക്സി കോര്‍പറേഷന്‍െറ ടാക്സികളില്‍ ചെക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാവശ്യമായ യന്ത്രസംവിധാനങ്ങള്‍ ഘടിപ്പിക്കും. യാത്രക്കാരന്‍ ടാക്സി ബുക്ക് ചെയ്യുമ്പോള്‍ തന്നെ ചെക്ഇന്‍ സംവിധാനം വേണമോയെന്ന് ആരായും. ചെക്ഇന്‍ ആവശ്യമാണെങ്കില്‍ അതിനാവശ്യമായ യന്ത്രങ്ങള്‍ ഘടിപ്പിച്ച വാഹനങ്ങളായിരിക്കും അയക്കുക. ലഗേജ് തൂക്കി നോക്കാനും ടാഗ് ചെയ്യാനും ബോര്‍ഡിങ് പാസ് പ്രിന്‍റ് ചെയ്യാനും ടാക്സികളില്‍ സൗകര്യമുണ്ടാകും.
യാത്രാനടപടിക്രമങ്ങള്‍ ലഘൂകരിക്കാനും ചെക്ഇന്‍ കൗണ്ടറിലെ തിരക്ക് കുറക്കാനും പുതിയ സംവിധാനം ഉപകരിക്കും. യാത്രക്കാര്‍ വൈകിയത്തെുന്നത് വഴി വിമാനം വൈകുന്ന സംഭവങ്ങളും ഒഴിവാക്കാന്‍ സാധിക്കും.        
പുതിയ സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ച നിര്‍ദേശം ദുബൈ ടാക്സി കോര്‍പറേഷന്‍ വിമാനത്താവള അതോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. ഇരുസ്ഥാപനങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ദുബൈ ടാക്സി കോര്‍പറേഷന്‍ സി.ഇ.ഒ അഹ്മദ് ഖല്‍ഫാന്‍ അല്‍ സുവൈദി പറഞ്ഞു. ദുബൈ വിമാനത്താവളത്തില്‍ ദുബൈ ടാക്സി കോര്‍പറേഷന്‍െറ 350 ടാക്സികളാണ് സര്‍വീസ് നടത്തുന്നത്. ഇതിന് പുറമെ 113 വി.ഐ.പി വാഹനങ്ങളും 100 ലേഡീസ് ആന്‍ഡ് ഫാമിലി വാഹനങ്ങളും ഏഴ് ഭിന്നശേഷിക്കാര്‍ക്കുള്ള വാഹനങ്ങളുമുണ്ട്. 24 മണിക്കൂറും ഈ വാഹനങ്ങള്‍ യാത്രക്കാര്‍ക്ക് ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.