രക്തസാക്ഷി കുടുംബ കാര്യങ്ങള്‍ക്കായി പ്രത്യേക ഓഫിസ്

അബൂദബി: യമനില്‍ രക്തസാക്ഷികളായ സൈനികരുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അബൂദബി കിരീടാവകാശിയുടെ കോടതില്‍ പ്രത്യേക ഓഫിസ് തുറന്നു. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതേസമയം, സൈനികരുടെ മരണത്തില്‍ അനുശോചന പ്രവാഹം തുടരുകയാണ്. മൂന്ന് ദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം തിങ്കളാഴ്ച അവസാനിച്ചു. ഭരണാധികാരികള്‍ തിങ്കളാഴ്ചയും മരണമടഞ്ഞ സൈനികരുടെ വീടുകളില്‍ ആശ്വാസ വാക്കുകളുമായത്തെി. മരണപ്പെട്ട ഒരു സൈനികന്‍െറ കൂടി മൃതദേഹം തിങ്കളാഴ്ച രാജ്യത്തത്തെിച്ചു. 
മരണപ്പെട്ട സൈനികരുടെ കുടുംബങ്ങളുടെ എല്ലാ കാര്യങ്ങളും പ്രത്യേക ഓഫിസ് ഏറ്റെടുക്കും. കുടുംബാംഗങ്ങളുടെയും മക്കളുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഓഫിസ് മുന്‍കൈയെടുക്കും. ജീവന്‍ ബലിനല്‍കിയ സൈനികരെ രാജ്യം ഏറ്റെടുക്കുന്നുവെന്ന് തെളിയിക്കുന്നതാണ് ഓഫിസ് രൂപവത്കരിക്കാന്‍ തീരുമാനിച്ച നടപടിയെന്ന് അധികൃതര്‍ വിശദീകരിച്ചു.   
രക്തസാക്ഷികളായ സൈനികരെ അനുസ്മരിക്കാന്‍ മ്യൂസിയം നിര്‍മിക്കുമെന്ന് നാഷണല്‍ ആര്‍ക്കൈവ്സ് അറിയിച്ചു. നവംബര്‍ 30ന് പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പറഞ്ഞു. രക്തസാക്ഷികളായ ഓരോ സൈനികരുടെയും ജീവചരിത്രവും മറ്റ് വിവരങ്ങളും രേഖപ്പെടുത്തി പ്രദര്‍ശിപ്പിക്കും. നാഷണല്‍ ആര്‍ക്കൈവ്സില്‍ സൂക്ഷിക്കുകയും ചെയ്യും. 
ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി നാഷണല്‍ ആര്‍ക്കൈവ്സ് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുല്ല മുഹമ്മദ് അല്‍ റായിസ് പറഞ്ഞു. 
മരിച്ച സൈനികരുടെ സ്മരണക്കായി പള്ളി നിര്‍മിക്കാന്‍ ദുബൈ കസ്റ്റംസും തീരുമാനിച്ചു. ‘രക്തസാക്ഷികളുടെ പള്ളി’ എന്ന പേരിലായിരിക്കും ഇത് അറിയപ്പെടുക. ദുബൈ കസ്റ്റംസ് ജീവനക്കാരില്‍ നിന്ന് പിരിവെടുത്ത് ലഭിക്കുന്ന പണം കൊണ്ടാണ് ഇത് യാഥാര്‍ഥ്യമാക്കുക. 
ദുബൈ കസ്റ്റംസ് ഓഫിസിലെ ഏറ്റവും വലിയ ഹാളിന് ‘രക്തസാക്ഷികളുടെ ഹാള്‍’ എന്ന് പുനര്‍നാമകരണം ചെയ്തിട്ടുമുണ്ട്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.