സിറിയന്‍ നിലപാടില്‍ സൗദി പിറകോട്ടില്ല –സൗദി വിദേശമന്ത്രി

റിയാദ്: സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്ന വിഷയത്തിലും ബശ്ശാറുല്‍ അസദിനോടുള്ള നിലപാടിലും സൗദി അറേബ്യ ഒരു മാറ്റവും വരുത്തിയിട്ടില്ളെന്ന് വിദേശകാര്യമന്ത്രി ആദില്‍ ജുബൈര്‍ വ്യക്തമാക്കി. റഷ്യന്‍ നഗരമായ സൂചിയില്‍ സൗദി ഡപ്യൂട്ടി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ചക്കു ശേഷം റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവിന്‍െറ കൂടെ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നാം ജനീവ കരാറാണ് സിറിയന്‍ പ്രതിസന്ധിക്കുള്ള പരിഹാരമെന്നു സൗദി വിശ്വസിക്കുന്നു. ഭരണ പ്രതിപക്ഷകക്ഷികള്‍ ചേര്‍ന്ന താല്‍ക്കാലിക ഗവണ്‍മെന്‍റിന് രൂപം കൊടുത്ത് സിറിയയില്‍ തെരഞ്ഞെടുപ്പിന് അവസരമൊരുക്കുകയും തുടര്‍ന്ന് പുതിയ ഭരണഘടനക്ക് രൂപം നല്‍കുകയും ചെയ്യണം. 
സിറിയയുടെ നല്ല രാഷ്ട്രീയഭാവിക്കു വേണ്ടി ബശ്ശാറുല്‍ അസദ് മാറിനില്‍ക്കണം. ബശ്ശാറിനെ പൂര്‍ണമായും മാറ്റിനിര്‍ത്തുകയും പ്രതിപക്ഷത്തെ സഹായിക്കുകയും ചെയ്യുകയെന്ന നിലപാടില്‍ സൗദി ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകീകൃത സിറിയയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാണ് സൗദിയുടെ താല്‍പര്യം. ഇക്കാര്യത്തില്‍ നിരന്തര കൂടിയാലോചനകളും പരസ്പരസന്ദര്‍ശനങ്ങളുമാകാമെന്ന് ഇരുനേതാക്കളും ധാരണയിലത്തെിയെന്ന റഷ്യന്‍ വിദേശമന്ത്രിയുടെ പ്രസ്താവന മന്ത്രി ആദില്‍ ജുബൈര്‍ എടുത്തുകാട്ടി. 
കഴിഞ്ഞ ജൂണില്‍ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ച കരാറുകളുടെ പുരോഗതി ഇരുനേതാക്കളും വിലയിരുത്തിയതായി റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലാവ്റോവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ ചച്ചച കേന്ദ്രീകരിച്ചത് സിറിയയന്‍ വിഷയത്തിലായിരുന്നുവെന്നും റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച സൗദിയുടെ ആശങ്കകള്‍ പ്രസിഡന്‍റ് പുടിന്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഇരുരാജ്യങ്ങളും സിറിയയില്‍ ഒരേ ലക്ഷ്യം വെച്ച് നീങ്ങാന്‍ ധാരണയായതായും അദ്ദേഹം അറിയിച്ചു. സിറിയയിലെ സിവിലിയന്‍ സ്വാതന്ത്ര്യം സംരക്ഷിച്ച ് രാഷ്ട്രീയപ്രക്രിയ അതിവേഗം ആരംഭിക്കാനും ഏതു വിഭാഗമെന്നു നോക്കാതെ മുഴുവന്‍ സിറിയക്കാര്‍ക്കും സമാധാനവും പുരോഗതിയും കൈവരിക്കാനുള്ള വഴി തുറക്കാനുമാണ് റഷ്യയുടെ ഇടപെടല്‍. അത് ഐ.എസിനും അന്നുസ്ര മുന്നണിക്കും എല്ലാ വിഭാഗം ഭീകരസംഘങ്ങള്‍ക്കുമെതിരെയാണെന്നും പ്രസിഡന്‍റ് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. 
വ്യോമാക്രമണത്തിന്‍െറ കാര്യത്തില്‍ സൗദി ഇന്‍റലിജന്‍സുമായും പ്രതിരോധമന്ത്രാലയവുമായി കൂടിയാലോചിച്ചു നീങ്ങാനുള്ള പ്രതിരോധമന്ത്രി കൂടിയായ ഡപ്യൂട്ടി കിരീടാവകാശിയുടെ നിര്‍ദേശം മോസ്കോക്ക് സ്വീകാര്യമാണെന്നും മുമ്പും ഇത്തരം സൈനിക, രാഷ്ട്രീയസഹകരണങ്ങള്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈജിപ്തുമായി റഷ്യ പുലര്‍ത്തുന്ന ബന്ധം ഇക്കാര്യത്തില്‍ സൗദിയുമായുള്ള സഹകരണത്തിനു വിരുദ്ധമല്ളെന്നും സിറിയന്‍ പ്രതിസന്ധിയുടെ പരിഹാരത്തിന് മുഴുവന്‍ കക്ഷികളെയും ഇരുത്തിയുള്ള സംവാദത്തിനും പുറത്തുനിന്നു ഇടപെടുന്ന എല്ലാവരുടെയും പരസ്പരധാരണക്കുമാണ് റഷ്യ ശ്രമിക്കുന്നതെന്നും സെര്‍ജി ലാവ്റോവ് വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.