ഷാര്‍ജ കുട്ടികളുടെ ചലച്ചിത്രോത്സവം 18 മുതല്‍

ഷാര്‍ജ: മൂന്നാമത് ഷാര്‍ജ അന്താരാഷ്ട്ര കുട്ടികളുടെ ചലച്ചിത്രോത്സവം ഒക്ടോബര്‍ 18 മുതല്‍ 23 വരെ നടക്കും. 20 രാജ്യങ്ങളില്‍ നിന്ന് 175 ചിത്രങ്ങള്‍ ഇത്തവണ മേളക്കത്തെും. കുട്ടികള്‍ക്കായുള്ള ചിത്രങ്ങളും കുട്ടികള്‍ ഒരുക്കിയ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്കായുള്ള ചലച്ചിത്ര നിര്‍മാണ ശില്‍പശാലയടക്കം ഒട്ടേറെ പുതുമകളുമായാണ് ഇത്തവണ മേളയത്തെുന്നതെന്ന് ഡയറക്ടര്‍ ശൈഖ ജവാഹര്‍ ബിന്‍ത് അബ്ദുല്ല ആല്‍ ഖാസിമി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
ഷാര്‍ജ ഭരണാധികാരിയുടെ പത്നി ശൈഖ ജവാഹര്‍ ബിന്‍ത് മുഹമ്മദ് ആല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ ഷാര്‍ജ മീഡിയ ആര്‍ട്സ് ഫോര്‍ യൂത്ത് ആന്‍ഡ് ചില്‍ഡ്രണിന്‍െറ ആഭിമുഖ്യത്തിലാണ് ചലച്ചിത്രോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി നിരവധി പുതിയ പരിപാടികള്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. മിഡിലീസ്റ്റില്‍, പ്രത്യേകിച്ച് യു.എ.ഇയില്‍ സിനിമാ രംഗത്ത് പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. 
കുട്ടികളുടെ ലോകത്തെ ഏറ്റവും വലിയ ചലച്ചിത്രോത്സവമായി മേളയെ മാറ്റുകയെന്ന ഉദ്ദേശ്യവുമുണ്ട്. കഴിഞ്ഞവര്‍ഷത്തേക്കാള്‍ ചിത്രങ്ങളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. 
112 ചിത്രങ്ങളാണ് കഴിഞ്ഞവര്‍ഷം പ്രദര്‍ശനത്തിനത്തെിയത്. ഇത്തവണ 175 ആയി. കുട്ടി പ്രശ്നങ്ങള്‍ വിഷയമാക്കുന്ന ചിത്രങ്ങളാണ് മുഖ്യമായും തെരഞ്ഞെടുത്തത്. ആഭ്യന്തര സംഘര്‍ഷങ്ങളും അഭയാര്‍ഥി പ്രശ്നങ്ങളും പ്രതിപാദിക്കുന്ന ചിത്രങ്ങളുമുണ്ട്. 
ഷാര്‍ജ അല്‍ ജവാഹര്‍ റിസപ്ഷന്‍ സെന്‍റര്‍, സഹാറ സെന്‍ററിലെ നോവോ സിനിമാസ് എന്നിവിടങ്ങളിലായി രാവിലെയും വൈകിട്ടുമാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇതാദ്യമായി ഷാര്‍ജ ആര്‍ട്ട് ഫൗണ്ടേഷനില്‍ ഒൗട്ഡോര്‍ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഷാര്‍ജയിലെ മറ്റ് ഏഴ് പട്ടണങ്ങളിലും ഇത്തവണ പ്രദര്‍ശനം നടക്കും. ഒക്ടോബര്‍ 28, 29 ഖോര്‍ഫക്കാന്‍, നവംബര്‍ നാല്, അഞ്ച് ദിബ്ബ അല്‍ ഹിസന്‍, ഒമ്പതിന് കല്‍ബ, 12ന് അല്‍ മദാം, 15,16 അല്‍ ദൈദ്, 18,19 അല്‍ ഹംരിയ, 22,23 അല്‍ ബതായ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം.  
കുട്ടി സംവിധായകര്‍, ജൂറി അംഗങ്ങള്‍, സിനിമാ നിരൂപകര്‍ എന്നിവര്‍ക്കായി പ്രത്യേക പ്രദര്‍ശനങ്ങള്‍ ഇത്തവണയുണ്ടാകും. കുട്ടികള്‍ സംവിധാനം ചെയ്ത, മേളയില്‍ ഉള്‍പ്പെടുത്താത്ത ചിത്രങ്ങള്‍ ഇവര്‍ക്കായി പ്രദര്‍ശിപ്പിക്കും. ചിത്രങ്ങളെക്കുറിച്ച അഭിപ്രായങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കാനാണിത്. ലബനാന്‍ അഭയാര്‍ഥി കുട്ടികളും സുഡാനിലെ തെരുവ്- ഭിന്നശേഷിക്കാരായ കുട്ടികളും നിര്‍മിച്ച ചിത്രങ്ങള്‍ ‘മേക് എ മൂവ്, മേക് എ ചെയ്ഞ്ച്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കുട്ടികള്‍ക്കായി ഒരാഴ്ച നീളുന്ന ചലച്ചിത്ര നിര്‍മാണ ശില്‍പശാലയും ഇത്തവണയുണ്ട്. ഇതിന് പുറമെ നിരവധി പരിശീലന പരിപാടികളുമുണ്ടാകും. 
ഗള്‍ഫ് ചിത്രങ്ങള്‍, അറബ് രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍, ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിമുകള്‍, ആനിമേഷന്‍ ഫിലിമുകള്‍, ഡോക്യുമെന്‍ററി ഫിലിമുകള്‍, ഫീച്ചര്‍ ഫിലിമുകള്‍, കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങള്‍ എന്നീ വിഭാഗങ്ങളിലാണ് പ്രദര്‍ശനം. മനാല്‍ ബിന്‍ അംറു, അബ്ദുല്ല ഹസന്‍ അഹ്മദ്, ശാഹീന്‍ യസ്ദാനി, ശുഐബ് ഇഖ്ബാല്‍ എന്നിവരാണ് ജൂറി അംഗങ്ങള്‍. 
 
ഇന്ത്യയില്‍ നിന്ന് ഏഴുചിത്രങ്ങള്‍
ഷാര്‍ജ: വിവിധ വിഭാഗങ്ങളിലായി ഏഴുചിത്രങ്ങളാണ് ഇത്തവണ ഇന്ത്യയില്‍ നിന്നുള്ളത്. ഇന്‍റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ സത്യാന്‍ശുസിങ്, ദേവാന്‍ശുസിങ് എന്നിവര്‍ സംവിധാനം ചെയ്ത ‘ദി പപ്പറ്റ്’, ലൈല ഖാന്‍െറ ‘സിക്സ് കപ്പ് ചായ്’, മാജിദ് ഇംതിയാസിന്‍െറ ‘ചില്‍ഡ്രന്‍ ഓഫ് കോണ്‍ഫ്ളിക്റ്റ്’ എന്നീ ചിത്രങ്ങളാണുള്ളത്. ആനിമേഷന്‍ ഫിലിം വിഭാഗത്തില്‍ ശില്‍പ രണാഡെയുടെ ‘ദി വേള്‍ഡ് ഓഫ് ഗൂപി ആന്‍ഡ് ഭാഗ’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്‍ററി വിഭാഗത്തില്‍ സൗമ്യാനന്ദ സാഹിയുടെ ‘സ്മാള്‍ തിങ്സ് ബിഗ് തിങ്സ്’ ആണുള്ളത്. കുട്ടികള്‍ നിര്‍മിച്ച ചിത്രങ്ങളുടെ വിഭാഗത്തില്‍ ഒരുകൂട്ടം അഞ്ചാം ക്ളാസ് വിദ്യാര്‍ഥികള്‍ നിര്‍മിച്ച ‘ചില്‍ഡ്രന്‍സ് ഓഫ് ദി വേള്‍ഡ്’, ശംഭുക് ബിശ്വാസിന്‍െറ ‘ഒൗവര്‍ ബിറ്റ്’, നീരജ ബിപിന്‍െറ ‘പ്യൂവറസ്റ്റ് ലവ്’ എന്നിവ വെള്ളിത്തിരയിലത്തെും. 
ഇതിന് പുറമെ ഹാശിം ശറഫ് സംവിധാനം ചെയ്ത ബഹ്റൈന്‍ ലഘുചിത്രത്തില്‍ ഇന്ത്യന്‍ ബാലന്‍െറ കഥയാണ് പ്രതിപാദിക്കുന്നത്. 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.