നവംബര്‍ 30 രക്തസാക്ഷി ദിനം; പൊതുഅവധി

അബൂദബി: രാജ്യത്തിന് വേണ്ടി ജീവന്‍വെടിഞ്ഞ സൈനികരെ അനുസ്മരിക്കാന്‍ എല്ലാവര്‍ഷവും നവംബര്‍ 30ന് രക്തസാക്ഷിദിനം ആചരിക്കാന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടു. ഈ ദിവസം പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. സൈനികരെ അനുസ്മരിക്കാന്‍ നവംബര്‍ 30ന് രാജ്യത്തുടനീളം പരിപാടികള്‍ സംഘടിപ്പിക്കും. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും രാജ്യനിവാസികളും പരിപാടികളില്‍ പങ്കെടുക്കും.   
രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞവര്‍ യഥാര്‍ഥ മാതൃകകളാണെന്ന് അനുശോചനവുമായി അവരുടെ വീടുകളിലത്തെിയ ഭരണാധികാരികള്‍ അനുസ്മരിച്ചിരുന്നു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ രക്തസാക്ഷികളുടെ വീട് സന്ദര്‍ശിച്ചിരുന്നു. രക്തസാക്ഷികള്‍ രാജ്യനിവാസികളുടെ മനസ്സില്‍ എന്നെന്നും ജീവിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു. യമനിലെ വിമതര്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ നടക്കുന്ന സൈനിക നീക്കത്തിനിടെ ഏഴ് യു.എ.ഇ സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഫസ്റ്റ് ലഫ്റ്റനന്‍റ് പൈലറ്റ് അബ്ദുല്ല അലി അല്‍ ഹമ്മൂദി, നോണ്‍ കമ്മീഷന്‍ഡ് ഓഫിസര്‍ ഹാസിം ഉബൈദ് അല്‍ അലി, ലഫ്. അബ്ദുല്‍ അസീസ് സര്‍ഹാന്‍ സാലിഹ് അല്‍ കഅബി, നോണ്‍ കമ്മീഷന്‍ഡ് ഓഫിസര്‍ സൈഫ് യൂസുഫ് അഹ്മദ് അല്‍ ഫലാസി, ഫസ്റ്റ് കോര്‍പറല്‍ ജുമ ജവഹര്‍ ജുമ അല്‍ ഹമ്മാദി, ഫസ്റ്റ് കോര്‍പറല്‍ ഖാലിദ് മുഹമ്മദ് അബ്ദുല്ല അല്‍ ശീഹി, കോര്‍പറല്‍ അബ്ദുറഹ്മാന്‍ ഇബ്രാഹിം ഈസ അല്‍ ബലൂശി എന്നിവരാണ് മരിച്ചത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.