ദുബൈ: മേഖലയിലെ സംഘർഷം പത്താം ദിനത്തിലേക്ക് പ്രവേശിച്ച തിങ്കളാഴ്ചയും യു.എ.ഇയിക്ക് നേരെ ഇറാന്‍റെ ആക്രമണ ശ്രമം. ശക്തമായ പ്രതിരോധ സംവിധാനങ്ങൾ വഴി മിക്ക ആക്രമണങ്ങളും തകർത്തതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. തിങ്കളാഴ്ച 15 ബാലിസ്റ്റിക് മിസൈലുകൾ കണ്ടെത്തിയതിൽ 12 എണ്ണം വിജയകരമായി തടഞ്ഞുവീഴ്ത്തിയപ്പോൾ 3 മിസൈലുകൾ കടലിൽ പതിച്ചതായും അധികൃതർ വെളിപ്പെടുത്തി. അതോടൊപ്പം രാജ്യത്തിന് നേരെ വന്ന 18 ഡ്രോണുകളിൽ 17 എണ്ണം പ്രതിരോധിച്ചപ്പോൾ ഒരെണ്ണം രാജ്യത്തിനുള്ളിൽ പതിച്ചു.
ഇറാനിൽ നിന്ന് ആക്രമണം തുടങ്ങിയത് മുതൽ ഇതുവരെ 253 ബാലിസ്റ്റിക് മിസൈലുകളാണ് നേരിട്ടത്. ഇവയിൽ 233 എണ്ണം പ്രതിരോധ സംവിധാനം നശിപ്പിച്ചു. 18 മിസൈലുകൾ കടലിൽ പതിക്കുകയും 2 എണ്ണം യു.എ.ഇയുടെ ഭൂപ്രദേശത്ത് പതിക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ 1,440 ഡ്രോണുകളും കണ്ടെത്തിയിട്ടുണ്ട്. അവയിൽ 1,359 എണ്ണം പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞുവീഴ്ത്തിയപ്പോൾ 81 ഡ്രോണുകൾ രാജ്യത്തിനുള്ളിൽ പതിച്ചിട്ടുണ്ട്. കൂടാതെ 8 ക്രൂസ് മിസൈലുകളും കണ്ടെത്തി നശിപ്പിച്ചതായി മന്ത്രാലയം അറിയിച്ചു.
ആക്രമണങ്ങളിൽ ആകെ പാകിസ്താൻ, നേപ്പാൾ, ബംഗ്ലാദേശ് സ്വദേശികളായ 4 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഇന്ത്യക്കാരടക്കം 117 പേർക്ക് ചെറിയ പരിക്കേൽക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയെ ദുർബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങൾക്കുമെതിരെ ശക്തമായ മറുപടി നൽകാൻ സൈന്യം സജ്ജമാണെന്ന് യു.എ.ഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.