ഷാർജ: മേഖലയിലെ സംഘർഷ സാഹചര്യത്തിലും ഷാർജയിലെ വ്യാപാര മേഖലയിൽ അതിവേഗ വളർച്ച. ഈ വർഷം ആദ്യ പാദം പിന്നിടുമ്പോൾ ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നവോഷൻ പാർക്ക് (സ്പോർക്ക്) വഴി നടന്നത് 1200 ലൈസൻസ് ഇടപാടുകൾ. പുതിയ കമ്പനി രൂപവത്കരണം, നിലവിലെ ലൈസൻസ് പുതുക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ലൈസൻസ് നടപടികളാണ് ഇക്കാലയളവിൽ നടന്നത്. നൂതന സാങ്കേതിക വിദ്യ അധിഷ്ഠിത സംരംഭകരിൽ നിന്നുയരുന്ന ആവശ്യകതയും സാങ്കേതികവിദ്യ, ഗവേഷണാധിഷ്ഠിത കമ്പനികൾക്കായുള്ള മുൻനിര കേന്ദ്രമെന്ന സ്പാർക്കിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതുമാണ് ഈ കണക്കുകളെന്ന് സ്പാർട്ട് സി.ഇ.ഒ ഹുസൈൻ അൽ മഹ്മൂദി പറഞ്ഞു. സുസ്ഥിരമായ വികസനത്തെ പിന്തുണക്കുന്ന പ്രായോഗിക സാമ്പത്തിക മൂല്യങ്ങളിലേക്ക് നവീകരണത്തെ മാറ്റുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗോള പങ്കാളിത്തം വിപുലീകരിക്കുകയും ബിസിനസ് സംരംഭങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നതിലൂടെ എമിറേറ്റിലെ വ്യാപാര, വാണിജ്യ രംഗത്തെ വളർച്ച ത്വരിതപ്പെടുത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ വർഷം എമിറേറ്റ്സ് ഹെൽത്ത് സർവിസസ്, യൂറോപ്യൻ യൂനിയൻ ഇക്കോസിസ്റ്റം, ഇന്‍റർനാഷനൽ അസോസിയേഷൻ ഓഫ് സയൻസ് പാർക്ക്സ് പോലുള്ള 30ലധികം പ്രാദേശിക, അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ടാക്കാനും സ്പാർക്കിന് കഴിഞ്ഞിരുന്നു. വളർന്നുവരുന്ന പ്രതിഭകളെ പിന്തുണക്കുന്നതിനായി ആരംഭിച്ച ബേസ്39 സംരംഭം സ്പാർക്കിനെ സംബന്ധിച്ച് പുതിയ നാഴികക്കല്ലായിരുന്നു. കൂടാതെ, സ്റ്റാർട്ടപ്പുകൾ മുതൽ ആഗോള സാങ്കേതിക സ്ഥാപനങ്ങൾ വരെയുള്ള 7,500ലധികം കമ്പനികളെ ഉൾപ്പെടുത്തി സ്പാർക്കിന്‍റെ ആവാസവ്യവസ്ഥ വികസിപ്പിക്കാനും കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.