ലോക സർക്കാർ ഉച്ചകോടിയിൽ മുനിസിപ്പാലിറ്റിയുടെ വികസന പദ്ധതി ഉദ്യോഗസ്ഥ ശൈഖ് മുഹമ്മദിന് വിശദീകരിക്കുന്നു
ദുബൈ: നഗരത്തെ കൂടുതൽ ഹരിതവത്കരിക്കുന്നതിനായി 400 കോടി ദിർഹമിന്‍റെ വികസന പദ്ധതി പ്രഖ്യാപിച്ച് ദുബൈ മുനിസിപ്പാലിറ്റി. പദ്ധതിയുടെ ഭാഗമായി മൂന്നു വർഷത്തിനുള്ള നഗരത്തിൽ 15 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കും. അതോടൊപ്പം പുതുതായി 120 പൊതു പാർക്കുകൾ കൂടി വികസിപ്പിക്കും. 30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് 120 പാർക്കുകൾ നിർമിക്കുക. 200 കായിക വിനോദ കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും.
അതോടൊപ്പം 45 നഗര സൗന്ദര്യ പദ്ധതികളും ദുബൈ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. പൊതു സൗകര്യങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, തടാകങ്ങൾ എന്നിവ സമന്വയിപ്പിച്ചുള്ള മനോഹരമായ ഒരു നഗരമായി ദുബൈയെ മാറ്റുക എന്നതാണ് ലക്ഷ്യം. ദുബൈയിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ അവതരിപ്പിച്ച പദ്ധതി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിലയിരുത്തി. തീരപ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനായി പതിനഞ്ചിലധികം വരുന്ന വികസന പദ്ധതികളും മുനിസിപ്പാലിറ്റി അവതരിപ്പിച്ചിട്ടുണ്ട്.
പ്രതിവർഷം മൂന്ന് പുതിയ ബീച്ചുകൾ ഇതിലൂടെ വികസിപ്പിക്കും. സജീവമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും പരിസ്ഥിതിയിലേക്കുള്ള പൊതുജനങ്ങളുടെ പ്രവേശനം വർദ്ധിപ്പിക്കുകയും ചെയ്യുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ബീച്ചുകൾ, വിവിധ സേവനങ്ങൾ, സൗകര്യങ്ങൾ എന്നിവ 400 ശതമാനം വർധിപ്പിക്കുക, പൊതു ബീച്ചുകളുടെ ശേഷി 150 ശതമാനം കൂട്ടുക, ബീച്ചുകളിൽ നടക്കാനുള്ള സൗകര്യം, ജോഗിങ്, സൈക്ലിങ് ട്രാക്കുകളുടെ ദൈർഘ്യം എന്നിവ 285 ശതമാനം വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം.
ഉമ്മുസുഖെം ബീച്ച് വികസനത്തിന് കഴിഞ്ഞ ദിവസം ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം 5,00 ദശലക്ഷം ദർഹമിന്‍റെ പദ്ധതി പ്രഖ്യാപിച്ചിരുന്നു. പദ്ധതിയിലൂടെ ബീച്ചുകളുടെ നിലവാരം ഉയർത്തുകയും വലിപ്പം 30 ശതമാനം വർധിപ്പിക്കുകയും സമുദ്ര നിരപ്പ് ഉയരുന്നതിനെതിരായ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. കൂടാതെ 38 മീറ്റർ ഉയരുമുള്ള നിരീക്ഷണ ടവർ, രണ്ട് കിലോമീറ്റർ കടൽ ഭിത്തി എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടും. ഇതിന് പിന്നാലെയാണ് ദുബൈ മുനിസിപ്പാലിറ്റിയുടെ വമ്പൻ വികസന പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.