ദുബൈ: യു.എ.ഇയുടെ അഭിമാന ജീവകാരുണ്യ പദ്ധതിയായ വൺ ബില്യൺ മീൽസ് പദ്ധതിയുടെ നടത്തിപ്പിനായി പ്രത്യേക ബോർഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശമനുസരിച്ചാണ് നടപടി സ്വീകരിച്ചത്.
ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യസഹായ പദ്ധതിയായ വൺ ബില്യൺ മീൽസിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്നതിനും തുടർച്ചയായ വരുമാനം സൃഷ്ടിക്കുന്നതിനും സംവിധാനം രൂപപ്പെടുത്തലാണ് ബോർഡ് രൂപവത്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. സംരംഭത്തിന്റെ സഹായം വരുംവർഷങ്ങളിലും നിലനിർത്താനും തുടർച്ചയായ പദ്ധതികളിലൂടെ മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കാനുമാണ് നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ്സ് സെക്രട്ടറി ജനറൽ മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവിയാണ് ബോർഡ് ഓഫ് ട്രസ്റ്റി അധ്യക്ഷൻ. എട്ട് അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ദരിദ്രജനങ്ങളിലേക്ക് സഹായമെത്തിക്കുന്ന ‘വൺ ബില്യൺ മീൽസ്’ പദ്ധതി വർഷംമുഴുവൻ തുടരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ സുസ്ഥിരമായ ഭക്ഷ്യസഹായ സംവിധാനമായി പദ്ധതിയെ പരിവർത്തിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
‘വൺ ബില്യൺ മീൽസ്’ പദ്ധതിയിലെ സംഭാവന റമദാൻ അവസാനത്തിൽ 107.5 കോടി ദിർഹം പിന്നിട്ടിട്ടുണ്ട്. തുടർന്ന് 25 കോടി ദിർഹം ശൈഖ് മുഹമ്മദ് സ്വന്തം ഫണ്ടായും അനുവദിച്ചിരുന്നു. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 1.8 ലക്ഷത്തിലധികം ദാതാക്കളിൽനിന്നാണ് റമദാനിൽ സംഭാവനകൾ ലഭിച്ചത്. റമദാനിന് ശേഷവും സംഭാവന സ്വീകരിക്കുന്നതിലൂടെ വർഷം മുഴുവൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഹായമെത്തിക്കാൻ സാധിക്കും.
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. സ്വകാര്യ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവനകൾ നൽകാനാവും.
ഭക്ഷണ പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക. 2020ൽ 10 മില്യൺ മീൽസ് പദ്ധതിയും 2021ൽ 100 മില്യൺ മീൽസ് കാമ്പയിനും നടപ്പാക്കിയിരുന്നു. ഇതെല്ലാം ജനങ്ങൾ ഏറ്റെടുത്തതോടെയാണ് കഴിഞ്ഞ വർഷം മുതൽ ശതകോടി ഭക്ഷണ പൊതികൾ എന്ന പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.