യുനെസ്കോ ഗ്ലോബൽ എ.ഐ ഫോറം റിയാദിൽ സെപ്റ്റംബർ 14 മുതൽ 17 വരെ

റിയാദ്: നാലാമത് യുനെസ്കോ ഗ്ലോബൽ എ.ഐ ഫോറം സെപ്റ്റംബർ 14 മുതൽ 17 വരെ റിയാദിൽ നടക്കും. 2026-ലെ നാലാമത് ‘യുനെസ്കോ ഗ്ലോബൽ ഫോറം ഓൺ എത്തിക്സ് ഓഫ് ആർട്ടിഫിഷ്യൽ ഇൻറലിജൻസി’ന് റിയാദ് ആതിഥേയത്വം വഹിക്കുന്നത്, വളർന്നുവരുന്ന സാങ്കേതികവിദ്യകളെക്കുറിച്ചുള്ള ആഗോള സംവാദങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ സൗദി അറേബ്യ നേടിയ അന്താരാഷ്ട്ര ഉന്നതിയുടെ പ്രതിഫലനമാണെന്ന് സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല വ്യക്തമാക്കിക്കൊണ്ട് പ്രസ്താവിച്ചു.

മനുഷ്യക്ഷേമത്തിനും സുസ്ഥിര വികസനത്തിനും ഉതകുന്ന രീതിയിൽ നിർമ്മിത ബുദ്ധിയുടെ (എ.ഐ) ഉത്തരവാദിത്തപരവും ധാർമ്മികവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിൽ സൗദി നൽകുന്ന പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. നിർമിത ബുദ്ധിയുടെ ധാർമ്മികതയുമായി ബന്ധപ്പെട്ട നയങ്ങളും പ്രവർത്തനരീതികളും വികസിപ്പിക്കുന്നതിൽ ആഗോള ഏകോപനത്തിെൻറ മാതൃകയാണ് സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അതോറിറ്റി (സദയ), യുനെസ്കോ, ഇൻറർനാഷനൽ സെൻറർ ഫോർ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് റിസർച്ച് ആൻഡ് എത്തിക്സ് എന്നിവയുടെ സഹകരണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഇത് രാജ്യങ്ങൾ തമ്മിൽ അനുഭവസമ്പത്ത് കൈമാറുന്നതിനും സാങ്കേതിക ശേഷി വർധിപ്പിക്കുന്നതിനും വഴിതുറക്കും.

അന്താരാഷ്ട്ര സംഘടനകളിൽ സൗദിയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്ന ദേശീയ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനും മുൻഗണനാ മേഖലകളിൽ യുനെസ്കോയുമായുള്ള സഹകരണം ശക്തമാക്കുന്നതിനും സൗദി നാഷണൽ കമ്മീഷൻ ഫോർ എജ്യുക്കേഷൻ, കൾച്ചർ ആൻഡ് സയൻസ് നിരന്തരം ശ്രദ്ധ നൽകിവരുന്നുണ്ട്. എ.ഐ ഭരണനിർവ്വഹണത്തിനായുള്ള സുപ്രധാന തത്വങ്ങൾ ഉറപ്പിക്കുന്നതിനും പ്രായോഗിക പരിഹാരങ്ങൾ രൂപീകരിക്കുന്നതിനുമായി നയരൂപകർത്താക്കളെയും വിദഗ്ധരെയും ഗവേഷകരെയും ഒരുകുടക്കീഴിൽ അണിനിരത്തുന്ന പ്രമുഖ ആഗോള വേദിയായി ഈ ഫോറം മാറും.

സൗദി വിഷൻ 2030-െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ഡാറ്റ, നിർമ്മിത ബുദ്ധി എന്നീ മേഖലകളിലെ ആഗോള കേന്ദ്രമായി രാജ്യത്തിെൻറ പദവി ഉറപ്പിക്കുന്നതിെൻറ ഭാഗമാണ് ഈ സംരംഭം.

ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, അക്കാദമിക് വിദഗ്ധർ, അന്താരാഷ്ട്ര സംഘടനാ പ്രതിനിധികൾ, പൊതു-സ്വകാര്യ മേഖലകളിലെ പ്രമുഖർ എന്നിവർ പങ്കാളികളാകുന്ന ഫോറത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ‘സദായ’ അറിയിച്ചു.

Tags:    
News Summary - യുനെസ്കോ ഗ്ലോബൽ എ.ഐ ഫോറം റിയാദിൽ സെപ്റ്റംബർ 14 മുതൽ 17 വരെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.