മക്ക: പലതവണ സൗദിയിലെത്താനും മടങ്ങാനും അനുവദിക്കുന്ന മൾട്ടിപ്പിൾ എൻട്രി ഉംറ വിസ കൈവശമുള്ള തീർത്ഥാടകർ അംഗീകൃത സേവന പാക്കേജുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം കർശന നിർദ്ദേശം നൽകി. വിസക്ക് സാധുതയുണ്ട് എന്നതുകൊണ്ട് മാത്രം ഉംറ സേവനങ്ങൾ ലഭ്യമാകില്ലെന്നും യാത്രക്ക് മുൻപായി കൃത്യമായ പാക്കേജുകൾ ബുക്ക് ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം ഔദ്യോഗിക എക്സ് പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഇഷ്യൂ ചെയ്യുന്ന തീയതി മുതൽ 365 ദിവസമാണ് (ഒരു വർഷം) മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുടെ കാലാവധി. ഈ കാലയളവിനുള്ളിൽ തീർത്ഥാടകർക്ക് പലതവണ സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ സാധിക്കും. എങ്കിലും, ഒരു വർഷത്തിനുള്ളിൽ ആകെ തങ്ങാൻ സാധിക്കുന്നത് പരമാവധി 90 ദിവസമാണ്.
തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും സന്ദർശനവും ഉംറയും മികച്ച രീതിയിൽ ആസൂത്രണം ചെയ്യുന്നതിന് കൂടുതൽ സൗകര്യപ്രദമായ വഴികൾ ഒരുക്കുന്നതിനുമായി കഴിഞ്ഞ ജൂലൈയിലാണ് ഹജ്ജ്-ഉംറ മന്ത്രാലയം ഈ മൾട്ടിപ്പിൾ എൻട്രി വിസ പദ്ധതി പ്രഖ്യാപിച്ചത്.
ഓരോ തവണ രാജ്യത്ത് എത്തുമ്പോഴും ‘നുസുക്’ പ്ലാറ്റ്‌ഫോമിലെ അംഗീകൃത സേവന ദാതാക്കളിൽനിന്ന് സേവന പാക്കേജ് നിർബന്ധമായും വാങ്ങിയിരിക്കണം. തെരഞ്ഞെടുക്കുന്ന പാക്കേജിെൻറ കാലാവധി നിങ്ങളുടെ വിസയിൽ ബാക്കിയുള്ള ദിവസങ്ങളുടെ എണ്ണത്തേക്കാൾ കൂടാൻ പാടില്ല.
കൂടാതെ, തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെയും പ്രോഗ്രാമുകളുടെയും കാലാവധിയുമായി ബന്ധപ്പെട്ട നിബന്ധനകൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. സൗദിയിൽ പ്രവേശിക്കുന്നതിന് മുൻപായി ‘നുസുക്’ ആപ്പ് വഴി ഉംറ ചെയ്യുന്നതിനുള്ള പെർമിറ്റ് എടുത്തിരിക്കണം. ഈ പെർമിറ്റ് തീയതിയും നിങ്ങൾ ബുക്ക് ചെയ്ത അംഗീകൃത പാക്കേജിലെ തീയതികളും തമ്മിൽ പൊരുത്തപ്പെട്ടിരിക്കണമെന്നും, പ്രവേശനത്തിനും യാത്രയ്ക്കും വേണ്ട മറ്റു യോഗ്യതകൾ പൂർത്തീകരിച്ചിരിക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
ആദ്യത്തെ സന്ദർശനത്തിനായി ‘നുസുക്’ പ്ലാറ്റ്‌ഫോമിലെ അംഗീകൃത പാക്കേജ് ദാതാക്കളിൽ ഒരാളിലൂടെ സേവന പാക്കേജ് വാങ്ങുന്നതോടെയാണ് യാത്രയുടെ നടപടിക്രമങ്ങൾ ആരംഭിക്കുന്നത്. തുടർന്ന് വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള അപേക്ഷ സമർപ്പിക്കുകയും ബന്ധപ്പെട്ട അധികാരികൾ അത് പ്രോസസ്സ് ചെയ്യുകയും ചെയ്യും.
വിമാനത്തിൽ കയറുന്നതിന് മുൻപായി യാത്രാ യോഗ്യത പരിശോധിക്കുക, സൗദിയിൽ എത്തിച്ചേരുമ്പോൾ പ്രവേശന വിവരങ്ങൾ രേഖപ്പെടുത്തുക, തിരിച്ചുപോകുമ്പോൾ അത് പുതുക്കുക, വിസയിൽ ബാക്കിയുള്ള താമസ കാലാവധി കണക്കാക്കുക എന്നിവ ഉൾപ്പെടെയുള്ള സുഗമമായ പ്രക്രിയകളിലൂടെയാണ് ഈ സേവനം ക്രമീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.