ജീസാൻ: ജോലിചെയ്യുന്നതിനിടെ കയറിനിന്ന കോണി തെന്നി നിലത്തുവീണ് അബോധാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശി മരിച്ചു. മരുതൂർ പൂവക്കോട് സ്വദേശി പടിഞ്ഞാറകത്ത് മുർതസ ഗുലാം ജീലാനി (28) ആണ് ചൊവ്വാഴ്ച വൈകീട്ട് ജീസാനിലെ ആശുപത്രിയിൽ മരിച്ചത്. നാലുദിവസം മുമ്പ് ജീസാൻ ഈദാബിയിൽ ഒരു കടയുടെ ഗ്ലാഡിങ് ജോലിക്കിടയിലായിരുന്നു അപകടം.
വീഴ്ചയിൽ തലക്കേറ്റ ശക്തമായ ക്ഷതം കാരണം അബോധാവസ്ഥയിലായിരുന്നു. അപകടം സംഭവിച്ചയുടനെ ജീസാൻ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തലയിൽ മേജർ ശാസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴുവർഷമായി പിതാവായ പടിഞ്ഞാറകത്ത് മൊയ്തീൻ മൗലവിക്കൊപ്പം ജീസാൻ സാബിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ ജോലികൾ ഏറ്റെടുത്തു നടത്തുകയായിരുന്നു. പിതാവിനോടൊപ്പമാണ് സാധാരണഗതിയിൽ ജോലി ചെയ്യാറുള്ളതെങ്കിലും സംഭവദിവസം അദ്ദേഹത്തിന് പകരം മറ്റൊരു സഹപ്രവർത്തകനായിരുന്നു കൂടെ ഉണ്ടായിരുന്നത്. രണ്ടുവർഷം മുമ്പാണ് പിതാവിനോടൊപ്പം നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.
ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനായിരുന്നു. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജീസാനിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: സഫീദ. മകൾ: മുജ്തബ. മരണാനന്തര നടപടിക്രമങ്ങളുമായി ജീസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡൻറ് ശമീർ അമ്പലപ്പാറ, ഖാലിദ് പട്ല, സലിം എടവണ്ണ, ആരിഫ് ഒതുക്കുങ്ങൽ എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.