ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്
മക്ക: തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘അനുമതിയില്ലാതെ ഹജ്ജ് പാടില്ല’ എന്ന നിബന്ധന കർശനമായി പാലിക്കണമെന്ന് ഇരുഹറം മതകാര്യ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആവശ്യപ്പെട്ടു. ഹജ്ജ് പെർമിറ്റ് നേടുക എന്നത് തീർത്ഥാടകരുടെ സുരക്ഷ മുൻനിർത്തിയുള്ള മതപരമായ ആവശ്യകതയാണെന്നും അധികൃതർ നിശ്ചയിച്ചിട്ടുള്ള ചട്ടങ്ങളും നിർദേശങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും അദ്ദേഹം മക്കയിൽ വ്യക്തമാക്കി.
ജീവൻ സംരക്ഷിക്കുകയും പ്രയാസങ്ങൾ തടയുകയും ചെയ്യുക എന്നത് ഇസ്‍ലാമിക നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഈ തത്വവുമായി പൂർണ്ണമായും പൊരുത്തപ്പെടുന്നതാണ് ഹജ്ജ് പെർമിറ്റ് നിബന്ധനയെന്ന് ഡോ. സുദൈസ് ചൂണ്ടിക്കാട്ടി. നന്മകൾ കൊണ്ടുവരുന്നതിലും ദോഷങ്ങൾ ഒഴിവാക്കുന്നതിലും അധിഷ്ഠിതമായ ഇസ്‌ലാമിക പ്രമാണങ്ങൾ അനുസരിച്ച്, തീർത്ഥാടകർക്ക് സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷത്തിൽ ആരാധനകൾ പൂർത്തിയാക്കാൻ ഇത്തരം നിയന്ത്രണങ്ങൾ അനിവാര്യമാണ്.
ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പാലിക്കുന്നത് തീർത്ഥാടകരുടെ ആരാധനകളോടുള്ള അവബോധത്തെയും ആദരവിനെയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഔദ്യോഗിക നിർദ്ദേശങ്ങൾ ലംഘിക്കുന്നത് സ്വയം ഉപദ്രവിക്കാൻ ഇടയാക്കുമെന്നും ഇസ്‍ലാമിക നിയമം ഇത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തീർത്ഥാടകർക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണവും സൗകര്യങ്ങളും ലഭ്യമാക്കി ഹജ്ജ് സീസൺ സുഗമമായി സംഘടിപ്പിക്കാനുള്ള സൗദി അധികൃതരുടെ ശ്രമങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.