പരിപാടിയിൽ ഹസ്സൻ ചെറൂപ്പ സംസാരിക്കുന്നു.
ജിദ്ദ: രാജ്യത്തിൻ്റെ അഖണ്ഡതയും സൗഹാർദ്ദാന്തരീക്ഷവും മാനവിക മൂല്യങ്ങളും കാത്തുസൂക്ഷിച്ച് കൊണ്ട് നാം മുന്നോട്ട് പോവേണ്ടതുണ്ടെന്ന് പ്രമുഖ മാധ്യമപ്രവർത്തകനും മീഡിയവൺ എഡിറ്ററുമായ പ്രമോദ് രാമൻ പറഞ്ഞു. 'മാനവികതയുടെയും സാഹോദര്യത്തിൻ്റെയും വീണ്ടെടുപ്പിന്' എന്ന തലക്കെട്ടിൽ തനിമ ജിദ്ദ സൗത്ത് സോൺ സംഘടിപ്പിച്ച സ്നേഹ സംഗമം ഓൺലൈനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂട താല്പര്യങ്ങൾക്കനുസരിച്ച് ദിശമാറുന്ന മാധ്യമ നിലപാടുകളും മൗനവും അപകടകരമായ ദു:സൂചനകളാണ് നല്കുന്നത്. വയനാട്ടിലെ ക്യാമ്പസ് ഹോസ്റ്റലിൽ ഒരു വിദ്യാർത്ഥി മരിക്കാനുണ്ടായ സാഹചര്യം ഏത് രീതിയിലാണ് കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്നത് എന്നത് നാം ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും പ്രമോദ് രാമൻ പ്രസ്താവിച്ചു. തനിമ ജിദ്ദ സൗത്ത് സോൺ പ്രസിഡൻ്റ് ആർ.എസ് അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു.
'മാനവികതയുടെയും സാഹോദര്യത്തിൻ്റെയും വീണ്ടെടുപ്പിന്' എന്ന തലക്കെട്ടിൽ തനിമ ജിദ്ദ സൗത്ത് സോൺ സംഘടിപ്പിച്ച സ്നേഹ സംഗമം പ്രമോദ് രാമൻ ഓൺലൈനിൽ ഉദ്ഘാടനം ചെയ്യുന്നു.
രാജ്യം ഇനിയും വർഗ്ഗീയ ഫാഷിസ്റ്റ് ശക്തികൾക്ക് ഏൽപിച്ച് കൊടുക്കരുത്. ഭയം നമ്മെ മൗനത്തിന്റെ വാത്മീകങ്ങളിലേക്ക് നയിക്കുന്നത് നാം കരുതിയിരിക്കേണ്ടിയിരിക്കുന്നുവെന്ന് 'നമ്മുടെ നാടിൻ്റെ സംസ്കാരവും പൈതൃകവും' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് മുതിർന്ന മാധ്യമ പ്രവർത്തകൻ ഹസൻ ചെറുപ്പ അഭിപ്രായപ്പെട്ടു. നമ്മുടെ നീതിന്യായ സംവിധാനത്തെ സത്യത്തിൻ്റെയും നീതിയുടെയും അടിസ്ഥാനത്തിൽ പുനരധിവസിപ്പിക്കാനാവണം. ജുഡീഷ്യറിയുടെ സംവിധാനം അട്ടിമറിക്കപ്പെടുന്നത് നാം കരുതിയിരിക്കണം. വംശീയ പാരമ്പര്യം ജുഡീഷ്യൽ സംവിധാനത്തിലും കാണപ്പെടുന്നു എന്നതോടൊപ്പം സമൂഹത്തിൻ്റെ വ്യത്യസ്ത തുറകളിലുള്ളവർ പ്രസ്തുത സംവിധാനങ്ങളിലേക്ക് കടന്നുവരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടിയിരിക്കുന്നുവെന്ന് 'നമുക്ക് പ്രതീക്ഷയാകേണ്ട നീതിന്യായ സംവിധാനങ്ങൾ' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് മാധ്യമ പ്രവർത്തകൻ എം. സജിത്ത് അഭിപ്രായപ്പെട്ടു.
മാധ്യമ ലോകത്തിൻ്റെ മുഖം സ്വമേധയാ നഷ്ട്ടപ്പെടുകയല്ല, ഭരണകൂടം നഷ്ടപ്പെടുത്തുകയാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഭരണകൂടത്തിനും കോർപറേറ്റുകൾക്കും കുഴലൂത്ത് നടത്തുന്നതാണ് മാധ്യമങ്ങളുടെ ഏറ്റവും വലിയ ദുരന്തം. രാജാവ് നഗ്നനാണ് എന്ന് പറയുന്ന മാധ്യമങ്ങളെ കൂച്ച് വിലങ്ങിടുന്ന അവസ്ഥയാണ് ഇന്ന് നിലനിൽക്കുന്നതെന്ന് 'മുഖം നഷ്ടപ്പെട്ടു പോകുന്ന മാധ്യമ ലോകം' എന്ന വിഷയത്തെ അധികരിച്ച് മാധ്യമ പ്രവർത്തകൻ സാദിഖലി തുവ്വൂർ അഭിപ്രായപ്പെട്ടു.
പരിപാടിയിൽ വിവിധ വിഷയാവതാരകർ സംസാരിക്കുന്നു.
രാജ്യത്തിന്റെ മുൻഗണനാക്രമങ്ങളിൽ വികസന അജണ്ടകൾ ഇല്ല എങ്കിൽ അത് അപകടകരമാണ്. കോർപറേറ്റ് ഭീമൻമാർ അരങ്ങ് വാഴുമ്പോൾ വികസനം സാധാരണക്കാരൻ്റെയും ദരിദ്രൻ്റെയും അസ്ഥിവാരം ഇളക്കും. കരിനിയമങ്ങൾ ജനങ്ങളിൽ അസ്വസ്ഥത സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്നും 'വിസ്മരിക്കപെട്ടു പോകുന്ന വികസന അജണ്ടകൾ' എന്ന വിഷയത്തിലൂന്നി സാമുഹിക പ്രവർത്തകൻ നസീർ വാവ കുഞ്ഞ് പറഞ്ഞു.
ലോകത്ത് ജനാധിപത്യം പുതിയ ക്രമത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ഇന്നുള്ളത്. ജനാധിപത്യമൂല്യങ്ങൾ നിലനിൽക്കാനാവാത്ത വിധം പുതിയ നിയമങ്ങൾ ഈസോപ്പ് കഥകളെ വെല്ലുവിളിക്കും വിധം നിർമ്മിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരു പാർട്ടി ഒരു രാജ്യം എന്ന അവസ്ഥയിലേക്ക് ജനാധിപത്യം പോയ്കൊണ്ടിരിക്കുന്നു. സവർണാധിപത്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കേണ്ടതുണ്ട്. ക്ഷേമം സാമൂഹ്യസുരക്ഷ എന്നിവ മുഖ്യ വിഷയമാവേണ്ടതുണ്ടെന്നും 'മതേതരത്വം ജനാധിപത്യം വെല്ലുവിളികളും പ്രതീക്ഷയും' എന്ന വിഷയത്തിൽ സാമൂഹിക പ്രവർത്തകൻ ഉമറുൽ ഫാറൂഖ് പ്രസ്താവിച്ചു.
സ്നേഹ സൗഹാർദങ്ങളുടെ മരുപ്പച്ചയായ പ്രവാസ ഭൂമികയിൽ നിന്നുകൊണ്ട് ധീരരായ സ്വാതന്ത്ര്യ സമര പോരാളികളെ മാതൃകയാക്കി സാഹോദര്യത്തിന്റേയും, സമൃദ്ധിയുടേയും സമാധാനത്തിന്റേയും പൂങ്കാവനമായി ഇന്ത്യ നിലനില്ക്കട്ടെ, മനുഷ്യർ പുഞ്ചിരിക്കട്ടെ എന്ന സന്ദേശം നൽകി ശിഹാബുദ്ധീൻ കരുവാരകുണ്ട് പ്രമേയാവതരണം നടത്തി. സംഗമത്തിൽ തനിമ എക്സിക്യൂട്ടീവ് അംഗം നൗഷാദ് നിടോളി വിഷയാവതരണം നടത്തി. ഐ.പി.എസ് പ്രജിത്ത് ഗാനമാലപിച്ചു. കെ.എം അനീസ് സമാപന പ്രഭാഷണം നിർവഹിച്ചു. ഇർഫാൻ അവതാരകനായിരുന്നു. അബ്ദുൽ അസീസ് കണ്ടോത്ത് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.