അൽ ഖോബാർ: പ്രവാസത്തിലെ തിരക്കുകൾക്കിടയിൽ പ്രഭാതങ്ങൾക്ക് പുതിയ ഉണർവ് പകർന്ന് അൽ ഖോബാറിൽ ‘ഖോബാർ റോയൽസ്’ കൂട്ടായ്മ സജീവമാകുന്നു. പ്രഭാതനമസ്കാരത്തിന് ശേഷം ക്രിക്കറ്റ് ബാറ്റും പന്തുമായി ഗ്രൗണ്ടിലേക്ക് എത്തുന്ന പ്രവാസി യുവാക്കളുടെ ഈ കൂട്ടായ്മ, കായിക പ്രേമത്തിനപ്പുറം ആരോഗ്യസംരക്ഷണത്തിനും സൗഹൃദത്തിനും മുൻഗണന നൽകിയാണ് മുന്നോട്ട് പോകുന്നത്.
അൽ ഖോബാറിലെ അക്റബിയയിലുള്ള ഒരു ഫുട്ബാൾ ടർഫിൽ പരിമിതമായ സൗകര്യങ്ങളോടെ ഏതാനും സുഹൃത്തുക്കൾ തുടക്കമിട്ട ഈ ശ്രമം, പിന്നീട് ചെറിയൊരു ക്രിക്കറ്റ് ഗ്രൗണ്ടിലേക്കും ദിനംപ്രതി സജീവമാകുന്ന വലിയൊരു കൂട്ടായ്മയിലേക്കും വളരുകയായിരുന്നു. ജോലി, കുടുംബം, പ്രവാസത്തിലെ മറ്റ് തിരക്കുകൾ എന്നിവയ്ക്കിടയിലും പ്രഭാതസമയം മാറ്റിവെച്ച് ദിവസവും കളിക്കാനിറങ്ങുന്നത് അംഗങ്ങൾ തങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കി മാറ്റിയിട്ടുണ്ട്.
സ്ഥിരമായ വ്യായാമവും ശാരീരിക ചലനവും മാനസിക ഉന്മേഷവും പ്രവാസത്തിൽ ഏറെ പ്രധാനമാണെന്ന തിരിച്ചറിവിലാണ് ‘കളിക്കുക എന്നതിലുപരി ആരോഗ്യത്തോടെ ഇരിക്കുക’ എന്ന ലക്ഷ്യവുമായി ഇവർ മുന്നോട്ടുപോകുന്നത്. കേവലം ഒരു ക്രിക്കറ്റ് ടീം എന്നതിലുപരി, വ്യത്യസ്ത മേഖലകളിൽനിന്നുള്ള പ്രവാസികൾക്ക് പുതിയ സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനും ജീവിതത്തിലെ സന്തോഷങ്ങളും അനുഭവങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം പങ്കുവെക്കാനുമുള്ള വേദിയായും ഖോബാർ റോയൽസ് മാറിയിട്ടുണ്ട്.
ആരോഗ്യകരമായ ജീവിതശൈലിക്ക് ഊന്നൽ നൽകുന്നതിെൻറ ഭാഗമായി വെള്ളിയാഴ്ചകളിൽ ഫുട്ബാൾ, നീന്തൽ തുടങ്ങിയ വിവിധ വിനോദ-കായിക പ്രവർത്തനങ്ങളിലും ഇവർ പങ്കെടുക്കാറുണ്ട്. കൂടുതൽ യുവാക്കളെ ആകർഷിക്കുന്നതിനായി സോഷ്യൽ മീഡിയ വഴി റീൽസുകളും മറ്റ് പോസ്റ്റുകളും സജീവമായി പങ്കുവെക്കുന്നുമുണ്ട്.
അമീർ പരുതൂർ, നാസർ ഫൈസി, ബഷീർ ബാഖവി, സലീം തുറക്കൽ, ഹാരിസ് ചേലക്കര, കെ.സി. ഷാഫി, യഹ്‌കൂബ് ഓട്ടുപാറ, ഉവൈസ് മൂസ, മൂസ അസ്അദി, അബൂട്ടി, ഹിഷാം, അനീഷ്, നൗഫൽ കണ്ണൂർ, ടി. റിയാസ്, ഗാഡ്വിൻ, സലാം, റഷീദ്, ശരീഫ് തൃക്കരിപ്പൂർ, അമീൻ ഈരാറ്റുപേട്ട, റഹീസ്, ഫവാസ് പാരി, ഫസ്‌ലു റഹ്മാൻ, ഇബ്രാഹിം ഫൈസി, സ്വാലിഹ്, ഫയാസ് ഉപ്പള, ഫൈസൽ മഞ്ചേരി, നസീം, നിസാം, സൈനുൽ ആബിദ്, നിസാർ വേങ്ങര, അനീസ് അസ്അദി, എം.പി. നൗഷാദ്, അർഷാദ്, മഹ്മൂദ് ഹസ്സൻ, നാസർ അങ്ങാടിപ്പുറം, മൊയ്‌ദീൻ ദേലംപാടി എന്നിവരുടെ നേതൃത്വത്തിലാണ് ഖോബാർ റോയൽസിെൻറ പ്രവർത്തനം മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.