റിയാദ്: സൗദി അറേബ്യയിലെ റോഡുകളുടെ നിലവാരം മെച്ചപ്പെടുത്താനും റോഡ് മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ എത്തിക്കാനുമായി റോഡ്സ് ജനറൽ അതോറിറ്റിയുടെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന പുതിയ സംഘടനാ നിയമങ്ങൾക്ക് മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തെ ഗതാഗത സംവിധാനങ്ങൾ കൂടുതൽ മികച്ചതാക്കാനും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ സുപ്രധാന തീരുമാനങ്ങൾ.
നിലവിലുള്ള നിയമങ്ങൾക്ക് പകരമായാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വരുന്നത്. പുതിയ നിയമാവലി അനുസരിച്ച് നിലവിലെ ഭരണസമിതി പുതിയ ബോർഡ് വരുന്നത് വരെയോ അല്ലെങ്കിൽ കാലാവധി പൂർത്തിയാകും വരെയോ ചുമതലയിൽ തുടരും. കൂടാതെ, നഗരങ്ങൾക്ക് പുറത്തുള്ള റോഡുകളുടെ പ്ലാനിങ്, നിർമാണം, അറ്റകുറ്റപ്പണി എന്നിവ മറ്റ് ഏജൻസികൾക്ക് കൈമാറുന്നത് വരെ അതോറിറ്റി തന്നെ നേരിട്ട് നിർവഹിക്കും.
പുതിയ ഉത്തരവ് അനുസരിച്ച് അതോറിറ്റിക്ക് സ്വതന്ത്രമായ ഭരണ-സാമ്പത്തിക അധികാരങ്ങൾ ഉണ്ടായിരിക്കും. ഇത് നേരിട്ട് ഗതാഗത-ലോജിസ്റ്റിക് സേവന മന്ത്രിക്ക് കീഴിലായിരിക്കും പ്രവർത്തിക്കുക. റിയാദിലാണ് പ്രധാന ഓഫീസ് പ്രവർത്തിക്കുകയെങ്കിലും ആവശ്യാനുസരണം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പുതിയ ശാഖകൾ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
റോഡുകളുടെ നിർമാണം, സുരക്ഷ, അറ്റകുറ്റപ്പണി എന്നിവയ്ക്ക് ഏകീകൃത ഗുണനിലവാരം ഉറപ്പാക്കുന്ന ‘സൗദി റോഡ് കോഡ്’ തയ്യാറാക്കുന്നതും അത് എല്ലാവരും പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതും അതോറിറ്റിയുടെ പ്രധാന ചുമതലയാണ്. കൂടാതെ നഗരങ്ങൾക്ക് പുറത്തുള്ള റോഡുകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ റോഡ് നിർമാണത്തിലെയും പരിപാലനത്തിലെയും സാങ്കേതിക തകരാറുകൾ അന്വേഷിക്കാനും രാജ്യത്തെ എല്ലാ റോഡുകളുടെയും വിവരങ്ങൾ അടങ്ങിയ ഒരു ദേശീയ ഡാറ്റാബേസ് ഉണ്ടാക്കാനും അതോറിറ്റിക്ക് അധികാരമുണ്ടാകും.
റോഡ് മേഖലയിലേക്ക് ആഭ്യന്തര-വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുക, പ്രത്യേക പരിശീലന-ഗവേഷണ കേന്ദ്രങ്ങൾ തുറക്കുക, റോഡുകളിലെ മറ്റ് അനുബന്ധ സേവനങ്ങൾക്ക് അനുമതി നൽകുക എന്നിവയും പ്രവർത്തന പരിധിയിൽ വരുന്നു.ഗതാഗത മന്ത്രി അധ്യക്ഷനായ ഭരണസമിതിയാണ് അതോറിറ്റിയുടെ പരമോന്നത സമിതി.
അതോറിറ്റി സി.ഇ.ഒയ്ക്ക് പുറമെ ഊർജ്ജം, ആഭ്യന്തരം, ധനകാര്യം, മുനിസിപ്പൽ-പാർപ്പിട കാര്യം, ഗതാഗതം എന്നീ മന്ത്രാലയങ്ങളിലെയും, വിവിധ ട്രാൻസ്പോർട്ട്-കരാർ ബോഡികളിലെയും പ്രതിനിധികൾ ബോർഡിലുണ്ടാകും. ഇവരെക്കൂടാതെ സ്വകാര്യ മേഖലയിൽ നിന്നുള്ള രണ്ട് വിദഗ്ധരെ മൂന്ന് വർഷത്തേക്ക് പ്രധാനമന്ത്രി ബോർഡിലേക്ക് നിയമിക്കും. നയങ്ങൾ, ബജറ്റ്, റോഡ് ഉപയോഗ ഫീസുകൾ എന്നിവ തീരുമാനിക്കുന്നത് ഈ ബോർഡാണ്. വർഷത്തിൽ കുറഞ്ഞത് നാല് തവണ യോഗം ചേരുന്ന ബോർഡിന് അടിയന്തിര ഘട്ടങ്ങളിൽ ഓൺലൈൻ വഴിയും തീരുമാനങ്ങൾ എടുക്കാം.
ബോർഡ് ചെയർമാെൻറ ശിപാർശപ്രകാരം ബോർഡ് നിയമിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കായിരിക്കും സ്ഥാപനത്തിെൻറ ദൈനംദിന നടത്തിപ്പിെൻറയും പദ്ധതികൾ നടപ്പാക്കുന്നതിെൻറയും ചുമതല. സ്വന്തമായി വാർഷിക ബജറ്റുള്ള അതോറിറ്റിക്ക് സർക്കാരിൽ നിന്നുള്ള വാർഷിക വിഹിതം, സേവന ഫീസുകൾ, നഗരങ്ങൾക്ക് പുറത്തുള്ള റോഡുകളും അവയുടെ പരിസരങ്ങളും ഉപയോഗിക്കുന്നതിൽ നിന്നുള്ള വരുമാനം, ധനസഹായങ്ങൾ എന്നിവയാണ് പ്രധാന വരുമാന മാർഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.