ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി കെട്ടിടം; നിർമാണത്തിനുള്ള കരാർ ഒപ്പിട്ടു
ജിദ്ദ: സൗദിയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ ഇന്ത്യൻ പ്രവാസികളുടെ സ്വപ്നമായ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന് സ്വന്തമായി കെട്ടിടം എന്നത് യാഥാർഥ്യമാവുന്നു. കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ കെട്ടിട നിർമാണത്തിനുള്ള കരാർ എ.എസ് അൽസെയ്ദ് ആൻഡ് പാർട്ണേഴ്സ് കോൺട്രാക്ടിംങ് കമ്പനിയുമായി കോൺസുലേറ്റ് അധികൃതർ ഒപ്പിട്ടു. നിർമിക്കാനുദ്ദേശിക്കുന്ന കോംപ്ലക്‌സിൽ കോൺസുലേറ്റ് ഓഫീസ്, ഉദ്യോഗസ്ഥർക്കുള്ള താമസ സൗകര്യം എന്നിവയ്ക്ക് പുറമെ ഇന്ത്യൻ സമൂഹത്തിന്റെ സാംസ്‌കാരിക പരിപാടികൾക്കും മീറ്റിങ്ങുകൾക്കുമായി ആധുനിക സൗകര്യങ്ങളോടെയുള്ള ഓഡിറ്റോറിയവും ഉണ്ടായിരിക്കും.
നിലവിൽ തഹ്‌ലിയ സ്ട്രീറ്റിൽ വാടകക്ക് പ്രവർത്തിക്കുന്ന കോൺസുലേറ്റിന് സ്വന്തം കെട്ടിടത്തിനായി ഏകദേശം ഏഴ് വർഷത്തോളമായി ജിദ്ദ അൽ അന്ദലുസ് ഡിസ്ട്രിക്ടിൽ മദീന റോഡിനടുത്ത് തുർക്കി കോണ്സുലേറ്റിന് സമീപത്തായി കോൺസുലേറ്റ് സ്വന്തമായി സ്ഥലം ഏറ്റെടുക്കുകയും കൃത്യമായ പ്ലാൻ തയ്യാറാക്കുകയും ചെയ്തിരുന്നെങ്കിലും കെട്ടിട നിർമാണം ആരംഭിച്ചിരുന്നില്ല. പുതിയ കരാർ പ്രകാരം കെട്ടിട നിർമാണം ഉടൻ ആരംഭിച്ചേക്കും. കെട്ടിടങ്ങൾ യാഥാർഥ്യമാവുന്നതോടെ നിലവിൽ സ്ഥലപരിമിതി മൂലം വീർപ്പുമുട്ടുന്ന കോൺസുലേറ്റിലെ ദൈനംദിന പ്രവർത്തനങ്ങൾക്ക് കൂടുതൽ വിശാലമായ സൗകര്യങ്ങൾ ലഭിക്കുമെന്നത് ഉദ്യോഗസ്ഥർക്കും സന്ദർശകർക്കും ഒരുപോലെ ആശ്വാസമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.