ജിദ്ദ: ഈ വർഷത്തെ ഹജ്ജിനായുള്ള തീർഥാടകരുടെ വരവ് ഇന്നലെ ആരംഭിച്ചതോടെ പുണ്യനഗരങ്ങൾ സജീവമായി. മക്ക, മദീന പുണ്യ നഗരങ്ങൾ വരും ദിവസങ്ങളിൽ തീർഥാടകരെക്കൊണ്ട് നിറയും. ഇത്തവണ ഇന്ത്യൻ തീർഥാടകരാണ് സൗദിയിൽ ആദ്യമായി വിമാനമിറങ്ങിയത്. ഹൈദരാബാദിൽ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി.
സൗദി എയർലൈൻസ് വിമാനത്തിലെത്തിയ സംഘത്തിൽ 283 തീർഥാടകരാണുണ്ടായിരുന്നത്. ആദ്യസംഘത്തെ ഹജ്ജ്, ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് ബിൻ സുലൈമാൻ മുഷാത്തിന്റെ സാന്നിധ്യത്തിൽ ഗതാഗത, ലോജിസ്റ്റിക് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ സ്വീകരിച്ചു. തീർഥാടകരെ മന്ത്രി പുണ്യഭൂമിയിലേക്ക് സ്വാഗതം ചെയ്തു.
പുണ്യ കർമത്തിനായി ലോകത്തിന്റെ നാനാദിക്കുകളിൽനിന്ന് തീർഥാടകരെത്തുന്നതു മുതൽ അവർ തിരിച്ചുപോകുന്നതുവരെ ഏറ്റവും മികച്ചതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകണമെന്ന സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശം അക്ഷരംപ്രതി അനുസരിക്കാൻ ഗതാഗത, ലോജിസ്റ്റിക് സേവന സംവിധാനം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി എൻജി. സാലിഹ് ബിൻ നാസർ അൽജാസർ പറഞ്ഞു. തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിനും അവരുടെ യാത്രയെ സമ്പന്നമാക്കുന്നതിനും ലക്ഷ്യമിട്ട് ആറ് വിമാനത്താവളങ്ങളിലൂടെ 7,700 വിമാന സർവിസുകളും 27,000- ത്തിലധികം ബസുകളും ഒരുക്കിയതായും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.