തനിമ വളൻറിയേഴ്സ് മീറ്റിൽ ഡോ. ഇൽയാസ് മൗലവി സംസാരിക്കുന്നു
മക്ക: തീർഥാടകർക്ക് മനുഷ്യസാധ്യമായ എല്ലാ സേവനങ്ങളും ഒരുക്കി ഹജ്ജ് പ്രദേശങ്ങളിൽ നിറസാന്നിധ്യമായ തനിമ ഹജ്ജ് വളൻറിയർമാർ മിനയിൽനിന്ന് മടങ്ങി. സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ‘തനിമ സൗദി’യുടെ 400ഓളം വളൻറിയർമാർ ഹജ്ജിലെ സുപ്രധാന സ്ഥലങ്ങളായ മിന, ജംറ, അറഫ, മുസ്ദലിഫ, അസീസിയ എന്നിവിടങ്ങളിലും തീർഥാടകരെത്തുന്ന മറ്റിടങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
സൗദി ഹജ്ജ് മന്ത്രാലയത്തിന് കീഴിലെ ‘നുസുക്’ പ്ലാറ്റ്ഫോമിന്റെ അംഗീകാരത്തോടെയാണ് ഇത്തവണ തനിമ സന്നദ്ധ സംഘം കർമരംഗത്തിറങ്ങിയത്. മക്കക്ക് പുറമെ ജിദ്ദ, റിയാദ്, ദമ്മാം, യാംബു, ത്വാഇഫ്, മദീന, അസീർ തുടങ്ങി സൗദിയുടെ വിവിധ നഗരങ്ങളിലുള്ള തനിമ പ്രവർത്തകരാണ് സേവനസന്നദ്ധരായി എത്തിയത്. ഹജ്ജുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾക്കിടയിൽ ഇത്തവണ ലക്ഷക്കണക്കിന് വരുന്ന ഹാജിമാർക്കിടയിൽ ഹജ്ജ് മന്ത്രാലയത്തിന്റെ സേവാനാനുമതിയായ ‘നുസുക്’ കാർഡ് ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് തനിമ കേന്ദ്ര പ്രസിഡൻറ് നജ്മുദ്ദീൻ അമ്പലങ്ങാടൻ പറഞ്ഞു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് 24 മണിക്കൂറും തനിമയുടെ പ്രവർത്തകർ സേവനനിരതരാവുന്ന സംവിധാനമാണ് ഒരുക്കിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹജ്ജ് കർമങ്ങൾക്കുശേഷം മക്കയിൽ ഹാജിമാരുടെ പ്രധാന താമസസ്ഥലമായ അസീസിയയിലും തുടർസേവനങ്ങൾ ഉണ്ടാവുമെന്ന് തനിമ കേന്ദ്ര കോഓഡിനേറ്റർ മുനീർ ഇബ്രാഹിം, വളൻറിയർ വിങ് ക്യാപ്റ്റൻ ഇ.കെ. നൗഷാദ് കണ്ണൂർ, മക്ക വളൻറിയർ കോഓഡിനേറ്റർ അബ്ദുൽ ഹക്കീം ആലപ്പുഴ എന്നിവർ പറഞ്ഞു. കനത്ത ചൂടും അനുമതി ലഭിക്കാഞ്ഞതിനാൽ താരതമ്യേന അപര്യാപ്തമായ വളൻറിയർമാരുടെ എണ്ണം കുറഞ്ഞുപോയതുമാണ് ഇത്തവണ വളൻറിയർ സേവനത്തിന് ഏറ്റവും വലിയ വെല്ലുവിളിയായതെന്നും സംഘാടകർ പറഞ്ഞു.
മിന വളൻറിയർ സേവനത്തിന് സമാപനം കുറിച്ച് നടത്തിയ വളൻറിയേഴ്സ് മീറ്റിൽ ‘ഇത്തിഹാദുൽ ഉലമ’ വൈസ് പ്രസിഡൻറും ഇൻസ്റ്റിട്യൂട്ട് ഓഫ് ഹോളി ഖുർആൻ ഡയറക്ടറുമായ ഡോ. ഇൽയാസ് മൗലവി മുഖ്യാതിഥിയായിരിന്നു. ഹജ്ജ് ചെയ്തവരെ പോലെ തന്നെ ഹാജിമാർക്ക് സേവനത്തിനായി രംഗത്തിറങ്ങിയവർക്കും തത്തുല്യമായതോ അതിലേറെയോ പ്രതിഫലം ലഭിക്കുമെന്ന് പ്രവാചക വചനത്തിന്റെ അടിസ്ഥാനത്തിൽ ഇൽയാസ് മൗലവി ഉണർത്തി. തനിമ കേന്ദ്ര പ്രസിഡൻറ് നജ്മുദ്ദീൻ അമ്പലങ്ങാടൻ അധ്യക്ഷത വഹിച്ചു. റഊഫ് ചാവക്കാട് ഗാനമാലപിച്ചു. മുനീർ ഇബ്രാഹിം സ്വാഗതവും ഇ.കെ. നൗഷാദ് കണ്ണൂർ നന്ദിയും പറഞ്ഞു. തനിമ ഹജ്ജ് സെൽ അംഗം സി.എച്ച്. ബഷീർ, വളൻറിയർ കോഓഡിനേറ്റർ അബ്ദുൽ ഹകീം ആലപ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.