യൂനുസ് / യൂനുസുമായി സൈഫുദീൻ പൊറ്റശ്ശേരി വിഡിയോ കോളിൽ സംസാരിക്കുന്നു

40,000 റിയാൽ ശമ്പളം വാങ്ങാതെ ഇന്ത്യക്കാരൻ മടങ്ങി; കണ്ടെത്തി തിരികെ നൽകി സ്പോൺസർ

ജുബൈൽ: തന്റെ കീഴിൽ ജോലി ചെയ്ത്, നാട്ടിലേക്ക് മടങ്ങിയ മുഹമ്മദ് യൂനുസ് എന്ന ഇന്ത്യക്കാരനെ തേടി അബ്ദുല്ല ആയിദ് അസ്സുബൈയി എന്ന സ്പോൺസർ ഏറെ നാളായി തെരച്ചിലിലായിരുന്നു. യൂനുസിന് ശമ്പള ഇനത്തിൽ നൽകാനുള്ള 40,000 റിയാൽ (ഏകദേശം 8 ലക്ഷം ഇന്ത്യൻ രൂപ) തിരികെ നൽകാനായിരുന്നു ഈ യത്നം. റമദാൻ അടുത്തതോടെ എങ്ങനെയെങ്കിലും യൂനുസിനെ കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ ശ്രമം ഒടുവിൽ ഫലം കണ്ടു.

ജമ്മുകാശ്മീർ മാങ്കോട്ട് മേന്ദർ സ്വദേശി മുഹമ്മദ് യൂനുസിനാണ് നഷ്ടപെട്ടുവെന്നു കരുതിയ പണം രണ്ടര വർഷങ്ങൾക്ക് ശേഷം തിരികെ ലഭിച്ചത്. ഇന്ത്യൻ എംബസിയുടെയും ജുബൈലിലെ സാമൂഹ്യ പ്രവർത്തകൻ സൈഫുദീൻ പൊറ്റശ്ശേരിയുടെയും സഹായത്തോടെയാണ് സ്​പോൺസർ ഇദ്ദേഹത്തെ കണ്ടുപിടിച്ചത്.

അബ്ദുല്ല ആയിദ് അസ്സുബൈയി എന്ന സ്പോൺസർക്കൊപ്പം റിയാദിൽ ജോലി ചെയ്തുവരുന്നതിനിടെ മുഹമ്മദ് യൂനുസ് 2019 ൽ അവധിക്ക് നാട്ടിലേക്ക് പോയിരുന്നു. ശമ്പളമായി ലഭിച്ച 40,000 റിയാൽ, തിരിച്ചെത്തുമ്പോൾ മടക്കി നൽകാമെന്ന കരാറിൽ, യൂനുസ് സ്‌പോൺസറെ ഏൽപ്പിച്ചിരുന്നു. എന്നാൽ, നാട്ടിൽ എത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് യൂനുസിന് തിരികെ വരാൻ കഴിഞ്ഞില്ല. തുടർന്നാണ് രണ്ടര വർഷമായിട്ടും ബന്ധങ്ങളൊന്നുമില്ലാതിരുന്ന യൂനുസിനെ കണ്ടെത്താൻ സഹായം തേടി സ്പോൺസർ ഇന്ത്യൻ എംബസിയിൽ എത്തിയത്. ആളെ കണ്ടെത്തി തന്നാൽ പണം കൈമാറാനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചു.

സാധാരണ രീതിയിൽ എംബസിയിലെ സിസ്റ്റത്തിൽ നിന്നും നാട്ടിലെ ബന്ധപ്പെടാനുള്ള മോബൈൽ നമ്പറുകൾ ലഭിക്കാറുണ്ടായിരുന്നെങ്കിലും യൂനുസിന്റെ വിലാസം മാത്രമേ ലഭിച്ചുളളു. തുടർന്ന് ഇന്ത്യൻ എംബസിയിലെ ഉദ്യോഗസ്ഥൻ യൂസുഫ് കാക്കഞ്ചേരി ജുബൈലിലെ സാമൂഹ്യ പ്രവർത്തകനും എംബസി സന്നദ്ധ പ്രവർത്തകനുമായ സൈഫുദീൻ പൊറ്റശ്ശേരിയെ വിവരം അറിയിച്ചു. ഇന്ത്യക്കാരുടെ വ്യത്യസ്ത വാട്ട്സപ്പ് ഗ്രൂപ്പുകളിലേക്ക് സൈഫുദ്ദീൻ പൊറ്റശ്ശേരി സന്ദേശം അയച്ചതിന്റെ ഫലമായി ജിദ്ദയിലെ ഒരു മലയാളിയുടെ കൂടെ ജോലി ചെയ്തുവരുന്ന ജമ്മു കാശ്മീർ സ്വദേശി വഴി യൂനുസിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് യൂനുസുമായി വീഡിയോയിൽ സംസാരിക്കുകയും പാസ്സ്പോർട്ടും ആധാർ കാർഡിന്റെ പകർപ്പും വരുത്തി ഫോൺ നമ്പർ ഉൾപ്പടെ എംബസിക്ക് കൈമാറുകയുമായിരുന്നു. കൂടാതെ സ്പോൺസറും യൂനുസമായി വീഡിയോയിൽ സംസാരിക്കാനും അവസരം ഒരുക്കി. ഇതിനെ തുടർന്നു പണം എംബസിയിൽ ഏൽപ്പിക്കാൻ സ്പോൺസർ സന്നദ്ധത അറിയിച്ചു. തിരികെ സൗദിയിൽ വരാൻ കഴിയാതിരുന്നതും രോഗാവസ്ഥയും യൂനുസിന്റെയും കുടുംബത്തിന്റെയും നാട്ടിലെ നില ദുരിതപൂർണമാക്കിയിരുന്നു. എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് കരുതിയ തന്റെ സമ്പാദ്യം തിരികെ ലഭിക്കുന്ന ആഹ്ലാദത്തിലാണ് യൂനുസും കുടുംബവും.

കഴിഞ്ഞ ഫെബ്രുവരിയിൽ സമാനമായ മറ്റൊരു സംഭവത്തിൽ സൈഫുദീൻ പൊറ്റശ്ശേരിയുടെ ഇടപെടൽ തൃശൂർ സ്വദേശിക്ക് ഗുണം ചെയ്തിരുന്നു. ഏഴുവർഷം മുമ്പ് ജയിൽ ശിക്ഷ കഴിഞ്ഞു നാട്ടിൽ പോയ തൃശൂർ വടക്കും മുറി സ്വദേശി ശ്രീനേഷിനാണ് അന്ന് പണം തിരി​കെ ലഭിച്ചത്. ശ്രീനേഷ് പിടിയിലാവുമ്പോൾ പൊലീസ് കണ്ടെടുത്ത തുക കൈമാറാൻ പ്രവാസി സാംസ്‌കാരിക വേദി നേതാവ് കൂടിയായ സൈഫുദീൻ പൊറ്റശ്ശേരി ഇടപെടുകയായിരുന്നു. നഷ്ടപ്പെട്ടു​വെന്ന് കരുതിയ 1.30 ലക്ഷത്തിലേറെ രൂപയാണ് ശ്രീനേഷിന് നിനച്ചിരിക്കാതെ തിരികെ ലഭിച്ചത്. 

Tags:    
News Summary - Sponsor found Indian employee to give back 40,000 riyals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.