സൗദി മന്ത്രിസഭ യോഗത്തിൽ സൽമാൻ രാജാവ് അധ്യക്ഷതവഹിക്കുന്നു
റിയാദ്: ദേശീയ സുരക്ഷക്ക് നേരെയുള്ള ഏതൊരു കടന്നുകയറ്റമോ ഭീഷണിയോ നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് സൗദി മന്ത്രിസഭ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഏറ്റവും പുതിയ പ്രാദേശിക, മേഖല സംഭവവികാസങ്ങൾ ചർച്ച ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. യമന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം എന്നിവയോടുള്ള പ്രതിബദ്ധതയും യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ് കൗൺസിൽ പ്രസിഡൻറിനും അദ്ദേഹത്തിെൻറ സർക്കാറിനുമുള്ള പൂർണ പിന്തുണയും മന്ത്രിസഭ ഊന്നിപ്പറഞ്ഞു.
യമനിലെ അന്യായമായ സംഘർഷം രൂക്ഷമാകുന്നതിൽ ഖേദമുണ്ട്. യമനിൽ സംഘർഷം ലഘൂകരിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് എതിരാണിത്. സഖ്യം കെട്ടിപ്പടുത്ത അടിത്തറയെ ലംഘിക്കുന്ന അന്യായമായ സംഘർഷാവസ്ഥയാണ് നേരിടേണ്ടിവന്നത്. യമനിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് ഇത് സഹായകമല്ല. കൂടാതെ, സഹോദര രാജ്യമായ യു.എ.ഇയിൽനിന്ന് സൗദിക്ക് ലഭിച്ച എല്ലാ വാഗ്ദാനങ്ങൾക്കും ഇത് വിരുദ്ധവുമാണെന്നും മന്ത്രിസഭ പറഞ്ഞു.
യമൻ പ്രസിഡൻറിന്റെ അഭ്യർഥന മാനിച്ചും സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനും സംഘർഷത്തിന്റെ വികാസം തടയുന്നതിനും കുറയ്ക്കുന്നതിലും ഹളർ മൗത്ത്, അൽമഹ്റ പ്രവിശ്യകളിലെ സിവിലിയന്മാരെ സംരക്ഷിക്കുന്നതിൽ യമനിലെ സംഖ്യസേനക്കുള്ള പങ്കിനെ മന്ത്രിസഭ അഭിനന്ദിച്ചു.
യുക്തിദീക്ഷ പുലർത്തുമെന്നും സാഹോദര്യത്തിന്റെയും നല്ല അയൽപക്കത്തിന്റെയും തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും ജി.സി.സി രാഷ്ട്രങ്ങളെയും യമന്റെ താൽപര്യങ്ങളെയും ബന്ധിപ്പിക്കുന്ന അടുത്ത ബന്ധങ്ങൾക്ക് മുൻഗണന നൽകുമെന്നുമുള്ള രാജ്യത്തിന്റെ താൽപര്യം മന്ത്രിസഭ പ്രകടിപ്പിച്ചു. യമനിൽനിന്ന് ഇമാറാത്തി സേനയെ പിൻവലിക്കണമെന്ന യമന്റെ ആവശ്യത്തോട് 24 മണിക്കൂറിനുള്ളിൽ യു.എ.ഇ പ്രതികരിക്കുമെന്നും സതേൺ ട്രാൻസിഷനൽ കൗൺസിലിനും യമനിലെ മറ്റേതെങ്കിലും കക്ഷിക്കും നൽകുന്ന എല്ലാ സൈനിക, സാമ്പത്തിക സഹായങ്ങളും നിർത്തലാക്കുമെന്നും സൗദി മന്ത്രിസഭ പ്രത്യാശ പ്രകടിപ്പിച്ചു.
രണ്ട് സഹോദര രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം നിലനിർത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും സൗദി ഈ ബന്ധം ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്നും മേഖലയിലെ രാജ്യങ്ങളുടെ അഭിവൃദ്ധി, സ്ഥിരത എന്നിവ വർധിപ്പിക്കുന്ന എല്ലാത്തിനും വേണ്ടി ഒരുമിച്ച് പ്രവർത്തിക്കണമെന്നും യു.എ.ഇയോട് മന്ത്രിസഭ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.