റിയാദ് പ്രവിശ്യയിൽ നിർമിക്കുന്ന പുതിയ റോഡ് പദ്ധതികളുടെ ഉദ്ഘാടനം റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് നിർവഹിക്കുന്നു
റിയാദ്: സൗദി അറേബ്യയുടെ മധ്യപ്രവിശ്യയായ റിയാദ് മേഖലയിൽ പുതിയ ആറ് റോഡുകൾ നിർമിക്കുന്നത്. മൊത്തം 38 കോടി റിയാലിന്റെ മുടക്കുമുതലിൽ ആകെ 112 കിലോമീറ്റർ നീളമുള്ള ആറ് റോഡുകൾ നിർമിക്കും. പദ്ധതികളുടെ ഉദ്ഘാടനം റിയാദ് ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ അബ്ദുൽ അസീസ് നിർവഹിച്ചു.
മേഖലയിലെ പുതിയതും സുപ്രധാനവുമായ പദ്ധതികളാണിവ. 16.6 കോടി റിയാൽ ചെലവിട്ട് 52 കിലോമീറ്റർ നീളത്തിൽ വാദി അൽദവാസിറിന്റെ വടക്കുഭാഗത്തുള്ള ഇരട്ട പാത പൂർത്തിയാക്കുന്നതാണ് ഒരു പദ്ധതി. 14.5 കോടി റിയാൽ ചെലവിൽ 21 കിലോമീറ്റർ നീളമുള്ള ഇരട്ട അൽഖർജ്-അൽ ഖുവയ്യ റോഡാണ് മറ്റൊന്ന്. സൗദിയിലെ എല്ലാ പ്രദേശങ്ങളുടെയും വികസനത്തിനുള്ള ഭരണകൂടപിന്തുണയും ശ്രദ്ധയും പ്രതിഫലിപ്പിക്കുന്നതാണ് ഈ പദ്ധതികളെന്ന് റിയാദ് മേഖല ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് മുൻഗണന നൽകുന്ന ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള അക്ഷീണ ശ്രമങ്ങളുടെ പ്രതിഫലനമാണ് ഈ അതുല്യമായ പദ്ധതികളെന്നും ഡെപ്യൂട്ടി ഗവർണർ പറഞ്ഞു.
ഈ പദ്ധതികൾ മേഖലയിലെ യാത്രാസൗകര്യം വർധിപ്പിക്കുകയും സന്ദർശകർക്ക് സേവനം നൽകുകയും ചെയ്യുമെന്ന് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എൻജി. സാലിഹ് അൽജാസർ പറഞ്ഞു. കിരീടാവകാശി ആരംഭിച്ച ഗതാഗത, ലോജിസ്റ്റിക്സ് സേവനങ്ങൾക്കായുള്ള ദേശീയതന്ത്രത്തിന്റെ ഭാഗമാണ് ഈ പദ്ധതികൾ. ഉയർന്ന സുരക്ഷയും ഗുണനിലവാരവും മാനദണ്ഡങ്ങൾക്കനുസൃതമായും സൗദി റോഡ് കോഡിന് അനുസൃതമായാണ് ഇത് നടപ്പാക്കുന്നത്.
ആഗോള ലോജിസ്റ്റിക്സ് ഹബ് എന്ന നിലയിൽ സൗദിയുടെ സ്ഥാനം ഉറപ്പിക്കുക എന്നതാണ് ഈ പദ്ധതികളുടെ ലക്ഷ്യം. റിയാദ് മേഖലയിലെ റോഡ് ശൃംഖലയെ പിന്തുണക്കുന്നതാണ് പദ്ധതികൾ. ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട ദേശീയ സംരംഭങ്ങളായ റോഡ് ശൃംഖലയും എല്ലാ ഗതാഗത മാർഗങ്ങളും നവീകരിക്കുന്നതിനുള്ള ഗതാഗത, ലോജിസ്റ്റിക് സേവന സംവിധാനത്തിന്റെ തുടർച്ചയായ ശ്രമങ്ങളും ഗതാഗത മന്ത്രി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.