റിയാദ്: സൗദി അറേബ്യയിൽ പണം എങ്ങനെ ലാഭിക്കണം, എവിടെ നിക്ഷേപിക്കണം തുടങ്ങിയ സാമ്പത്തിക കാര്യങ്ങളിൽ സാധാരണക്കാർക്ക് ഉപദേശം നൽകുന്ന പ്രഫഷനലുകൾക്ക് (ഫിനാൻഷ്യൽ കൺസൾട്ടൻറുമാർക്ക്) പുതിയ നിയന്ത്രണങ്ങൾ വരുന്നു. ഈ രംഗത്ത് പ്രവർത്തിക്കാൻ ലൈസൻസുള്ള എല്ലാവരും അതോറിറ്റി നടത്തുന്ന പ്രത്യേക യോഗ്യതാ പ്രോഗ്രാമോ പരിശീലനമോ ഇനി നിർബന്ധമായും പാസാകണം.
സൗദിയിലെ അക്കൗണ്ടൻറുമാരുടെയും പ്രഫഷനലുകളുടെയും ഔദ്യോഗിക സംഘടനയായ ‘സോക്പ’ ആണ് പുതിയ ചട്ടങ്ങൾ പ്രഖ്യാപിച്ചത്. പുതിയ നിയമങ്ങൾ ഈ മാസം 30 മുതൽ രാജ്യത്ത് ഔദ്യോഗികമായി പ്രാബല്യത്തിൽ വരും.
സാമ്പത്തിക ഉപദേശം നൽകാനുള്ള ലൈസൻസ് കൈവശമുള്ളവർ തങ്ങളുടെ ലൈസൻസ് കാലാവധി തീരുന്നതിന് മുൻപ് തന്നെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കണമെന്ന് സോക്പ പ്രത്യേകം ഓർമിപ്പിക്കുന്നു. അവസാന നിമിഷം വരെ കാത്തുനിൽക്കാതെ നേരത്തെ തന്നെ പരീക്ഷ പാസാകുന്നത് വഴി ലൈസൻസ് പുതുക്കൽ നടപടികൾ എളുപ്പമാക്കാനും വൈകൽ ഒഴിവാക്കാനും സാധിക്കും. നിബന്ധന കൃത്യസമയത്ത് പാലിക്കാത്ത പക്ഷം ലൈസൻസ് പുതുക്കാൻ സാധിക്കില്ലെന്ന് മാത്രമല്ല, തുടർന്ന് ഈ ജോലി ചെയ്യുന്നതിൽ നിന്ന് താൽക്കാലികമായി വിലക്ക് നേരിടേണ്ടി വരികയും ചെയ്യും.
സാധാരണക്കാരായ ആളുകൾക്ക് വിശ്വസനീയവും മികച്ചതുമായ സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കുക എന്നതാണ് പുതിയ പരിഷ്കാരത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഉപദേശം നൽകുന്ന വ്യക്തികൾക്ക് അതിനുള്ള കൃത്യമായ അറിവും പ്രാപ്തിയുമുണ്ടെന്ന് ഇതിലൂടെ ഉറപ്പുവരുത്താനാകും. അതോടൊപ്പം, അർഹതയില്ലാത്തവരുടെ തെറ്റായ ഉപദേശങ്ങൾ വഴി ഉപഭോക്താക്കൾക്ക് പണം നഷ്ടപ്പെടാതിരിക്കാനും സാധാരണക്കാരുടെ അവകാശങ്ങൾ പൂർണമായി സംരക്ഷിക്കാനും ഈ നിയമം വലിയ രീതിയിൽ സഹായിക്കും.
മുൻപ് ഇത്തരം സാമ്പത്തിക ഉപദേശങ്ങൾ നൽകാനുള്ള ലൈസൻസ് അനുവദിച്ചിരുന്നത് വാണിജ്യ മന്ത്രാലയമായിരുന്നു. എന്നാൽ പുതിയ തീരുമാനപ്രകാരം ഈ അധികാരം പൂർണമായും ‘സോക്പ’യിലേക്ക് കൈമാറുകയാണ്. ഇതോടൊപ്പം ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പാലിക്കേണ്ട കർശനമായ ചട്ടങ്ങളും അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്. ലൈസൻസ് എടുക്കാനുള്ള പുതിയ നിബന്ധനകൾ, കാലാവധി, നിയമ ലംഘനങ്ങൾ നടത്തുന്നവർക്കെതിരെയുള്ള കർശനമായ ശിക്ഷാ നടപടികൾ, ലൈസൻസ് റദ്ദാക്കുന്ന സാഹചര്യങ്ങൾ എന്നിവയെല്ലാം പുതിയ നിയമങ്ങളിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.