സ്വകാര്യ കമ്പനികള്‍ക്ക് സര്‍ക്കാര്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ തീരുമാനം 

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയിലെ നിര്‍മാണ കമ്പനികള്‍ക്കും മറ്റും സര്‍ക്കാര്‍ കൊടുക്കാനുള്ള കുടിശ്ശിക കൊടുത്തു തീര്‍ക്കാന്‍ തീരുമാനിച്ചു. രണ്ടാം കിരീടവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക വികസന സമിതിയുടേതാണ് തീരുമാനം. 
ഈ വര്‍ഷം അവസാനത്തോടെ മുഴുവന്‍ കമ്പനികള്‍ക്കും കുടിശ്ശിക കൊടുത്തു തീര്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രതിസന്ധിയിലായ നിരവധി കമ്പനികള്‍ക്ക് ഇത് ആശ്വാസം നല്‍കും. രാജ്യത്തെ വന്‍കിട കമ്പനികളായ ബിന്‍ലാദന്‍, സൗദി ഓജര്‍ തുടങ്ങി ചെറുതും വലുതുമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയിലും മറ്റും വന്‍ തുക കിട്ടാനുണ്ട്. ഒമ്പതു മാസത്തിലധികമായി ശമ്പളം കിട്ടാതിരുന്നതിനെ തുടര്‍ന്ന് സൗദി ഓജറിലെ തൊഴിലാളികള്‍ തെരുവിലിറങ്ങുകയും സല്‍മാന്‍ രാജാവിന്‍െറ ഇടപെടലുണ്ടാവുകയും ചെയ്തിരുന്നു. 
ഇതിന്‍െ ഫലമായി വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ എംബസികളെ അധികാരപ്പെടുത്തി നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യയിലേക്ക് മാത്രം അയ്യായിരത്തോളം തൊഴിലാളികളാണ് റിയാദില്‍ നിന്നും ജിദ്ദയില്‍ നിന്നുമായി മടങ്ങിയത്. ഇനിയും അവശേഷിക്കുന്നവര്‍ക്ക് പുതിയ തീരുമാനം സഹായകരമാകും. 
പ്രതിസന്ധിയിലായ കമ്പനികളില്‍ പലതും കുടിശ്ശിക കിട്ടുന്നതോടെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ്. സൗദി ഓജര്‍ തൊഴിലാളികളുടെ പ്രശ്നം രൂക്ഷമായപ്പോള്‍ പ്രതിസന്ധി പരിഹരിക്കാന്‍ സല്‍മാന്‍ രാജാവ് പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. ഇതിന് പിറകെയാണ് കമ്പനികള്‍ക്ക് കുടിശ്ശികയുള്ള തുക കൊടുത്തു തീര്‍ക്കാന്‍ രണ്ടാം കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനിച്ചിരിക്കുന്നത്. റിയാദിലെ യമാമ കൊട്ടാരത്തിലാണ് സാമ്പത്തിക വികസന സമിതിയുടെ യോഗം ചേര്‍ന്നത്. 
പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വിലയിടിവിന്‍െറ വെളിച്ചത്തില്‍ ചില പദ്ധതികള്‍ക്ക് പണം അനുവദിക്കുന്നത് പുനരാലോചിച്ചതും  മുന്‍ഗണന ക്രമമനുസരിച്ച് പദ്ധതികള്‍ക്ക് തുക അനുവദിച്ചതുമാണ് കമ്പനികളുടെ കുടിശ്ശിക നല്‍കുന്നത് വൈകാനുണ്ടായ കാരണം. നിബന്ധന പൂര്‍ത്തിയാക്കിയ ഇടപാടുകള്‍ എത്രയും പെട്ടെന്ന് അടച്ചുതീര്‍ക്കാന്‍ യോഗത്തില്‍ ധാരണയായി. ഡിസംബറില്‍ അവസാനിക്കുന്ന സമ്പത്തിക വര്‍ഷത്തിന് മുമ്പ് ഇത് നല്‍കും. 

Tags:    
News Summary - saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.