ജിദ്ദ: വന്ദേ ഭാരത് മിഷൻ മൂന്നാംഘട്ടത്തിൽ സൗദിയിൽനിന്നും ഇന്ത്യയിലേക്ക് 20 വിമാനങ്ങൾ സർവിസ് നടത്തും. ഇതിൽ 11ഉം കേരളത്തിലേക്കാണ്. ജൂൺ 10 മുതൽ 16 വരെയാണ് പുതിയ ഷെഡ്യൂൾ.
റിയാദിൽ നിന്നും ദമ്മാമിൽ നിന്നും കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ജിദ്ദയിൽ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കും ഓരോ സർവിസുകൾ വീതമുണ്ട്. ജൂൺ 10 ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്കും ദമ്മാമിൽ നിന്നും കണ്ണൂരിലേക്കും ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കും സർവിസ് ഉണ്ട്. ഈ മൂന്ന് സർവിസുകളും മുബൈ വരെ നീട്ടിയിട്ടുണ്ട്.
ജൂൺ 11 ന് റിയാദിൽ നിന്നും കണ്ണൂർ വഴിയും ദമ്മാമിൽ നിന്നും കൊച്ചി വഴിയും മുംബൈയിലേക്കും ജിദ്ദയിൽ നിന്നും കോഴിക്കോട് വഴി ബംഗളൂരുവിലേക്കും സർവിസുകളുണ്ട്. ജിദ്ദയിൽനിന്നും തിരുവനന്തപുരം വഴി ജൂൺ 12നും റിയാദിൽ നിന്നും തിരുവനന്തപുരം വഴി ജൂൺ 13നും മുംബൈയിലേക്ക് സർവിസ് നടത്തും.
ജൂൺ 13ന് ദമ്മാമിൽ നിന്നും കോഴിക്കോട് വഴി ഹൈദരാബാദിലേക്കും സർവിസ് ഉണ്ട്. റിയാദിൽ നിന്നും കൊച്ചി വഴി ജൂൺ 14 നും ദമ്മാമിൽ നിന്നും തിരുവനന്തപുരം വഴി ജൂൺ 15നും മുംബൈയിലേക്ക് സർവിസ് ഉണ്ടായിരിക്കും.
ഇവ കൂടാതെ റിയാദ്-ഡൽഹി ജൂൺ 10നും ദമ്മാം- ബംഗളൂരു, റിയാദ്-ഹൈദരാബാദ് എന്നിവ ജൂൺ 12 നും ജിദ്ദ-ബംഗളൂരു ജൂൺ 13 നും ദമ്മാം-ഡൽഹി, ജിദ്ദ-ഹൈദരാബാദ് എന്നിവ ജൂൺ 14 നും റിയാദ്-ബംഗളൂരു, ജിദ്ദ-ഡൽഹി എന്നിവ ജൂൺ 15 നും ദമ്മാം-ഹൈദരാബാദ് ജൂൺ 16 നും സർവിസുകൾ നടത്തുമെന്നും ഇന്ത്യൻ എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.
കേരളത്തിലേക്കുള്ള സർവിസുകൾ മുബൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലേക്ക് നീട്ടിയതിനാൽ വലിയ വിമാനങ്ങൾ ഉപയോഗിച്ചായിരിക്കുമോ സർവിസ് നടത്തുക എന്നതിനെക്കുറിച്ചു വ്യക്തതയില്ല. വന്ദേ ഭാരത് മിഷൻ പദ്ധതി പ്രകാരം ഇതുവരെ സൗദിയിൽ നിന്നും 19 വിമാനങ്ങളിലായി ഏകദേശം 3000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.