ഖമീസ്മുശൈത്ത്: അസീറില്‍ കലാസാഹിതൃരംഗത്തെ നിറ സാന്നിധ്യമായ കോഴിക്കോട് സ്വദേശി റസാഖ് കിണാശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച ‘കുഞ്ഞുപാഠം’ എന്ന ഹ്രസ്വ സിനിമ ശ്രദ്ധേയമാകുന്നു. ‘എെൻറ മാലിന്യം എെൻറ ബാധ്യത’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സാമൂഹിക ബോധവത്കരണം ലക്ഷ്യമിട്ട് നിരവധി ഹ്രസ്വ സിനിമകളും ആല്‍ബങ്ങളുമാണ് റസാഖ് തയാറാക്കിയിട്ടുള്ളത്. ഇസ്രയേലിെൻറ ഫലസ്തീന്‍ അധിനിവേശത്തില്‍ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് നിർമിച്ച ‘മുഹാരിബ്’ എന്ന സംഗീത ആല്‍ബം ഏറെ ശ്രദ്ധനേടിയിരുന്നു. ‘സ്‌നേഹമോടെ ഉപ്പാക്ക്’, ‘റുജൂഅ് തുടങ്ങിയ സംഗീത ആല്‍ബങ്ങളും ‘ചിലന്തിവല’ എന്ന ടെലിഫിലിമും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.
പ്രളയദുരിതത്തില്‍ എല്ലാം നഷ്ടപ്പെട്ട ഒരുപ്രവാസിയുടെ കഥ പറയുന്ന പുതിയ ഹ്രസ്വ ചിത്രത്തിെൻറ പ്രവര്‍ത്തനത്തിലാണ് ഇപ്പോഴെന്ന് റസാഖ് കിണാശേരി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എട്ടുവര്‍ഷമയി കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് നടന്നു വരുന്ന ശുചിത്വ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ‘ടീം ക്ലീന്‍ ബീച്ച്’ കൂട്ടായ്മയുടെ സ്ഥാപക പ്രവര്‍ത്തകനുമാണ് റസാഖ്. കൂട്ടായ്മായുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി വിനോദസഞ്ചാര വകുപ്പിെൻറ അവാര്‍ഡ് അടുത്തിടെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു.
സല്‍ക്കാരങ്ങളില്‍ ബാക്കിവരുന്ന ഭക്ഷണം ഏറ്റെടുത്ത് കോഴിക്കോട് ആശുപത്രി പരിസരത്തും തെരുവോരങ്ങളിലും വിതരണം ചെയ്യുന്ന ‘അത്താഴംക്കൂട്ടം കോഴിക്കോടിന്’ സംരംഭം, ഹര്‍ത്താല്‍ ദിനങ്ങളില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ച് സൗജന്യ വാഹന സൗകര്യം നൽകുന്ന കൂട്ടായ്മ തുടങ്ങിയവയുടെ നേതൃത്വവും വഹിക്കുന്നു. 18 വര്‍ഷമായി ഖമീസിൽ വെല്‍ഡറായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഖമീസ്മുശൈത്ത് ഹിറാ ഓഡിറ്റോറിയത്തില്‍ ‘കുഞ്ഞുപാഠം’ പ്രദര്‍ശിപ്പിച്ചു. ചടങ്ങ് ഡോ. സലീല്‍ അഹ്മദ് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് അരീക്കോട്, മുജീബ് എള്ളുവിള, മുഹമ്മദ്അലി ചെന്ത്രാപ്പിന്നി, അബ്ദുറഹ്മാന് വടുതല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.