അബഹ: ഉറ്റവരെ സൗദിയിൽ തനിച്ചാക്കി ഷാജി ഡേവിഡിെൻറ തണുത്തുറഞ്ഞ ശരീരം സൗദി സർക്കാറിെൻറ പ്രത്യേക അനുമതിയോടെ നാട്ടിലെത്തിച്ച് സംസ്കരിച്ചു. മാർച്ച് 19ന് അബഹയിൽ മരിച്ച പത്തനംതിട്ട പന്തളം സ്വദേശി മർഗാരം മിസിപ കോട്ടേജിൽ ഷാജി ഡേവിഡിെൻറ (50) മൃതശരീരം റോഡുമാർഗം അബഹയിൽ നിന്നും റിയാദിലെത്തിച്ച ശേഷം അവിടെ നിന്ന് എമിറേറ്റ്സ് കാർഗോ വിമാനത്തിൽ ദുബൈ വഴി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുകയായിരുന്നു. കോവിഡ് കാലയളവിൽ സൗദിയുടെ ദക്ഷിണമേഖലയിൽ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകുന്ന ആദ്യ മൃതദേഹമാണ് ഷാജിയുടേത്. അസീർ ആരോഗ്യ വകുപ്പിൽ നഴ്സായി ജോലിചെയ്യുന്ന ഭാര്യയുടെ അടുത്തേക്ക് മൂന്നുമാസം മുമ്പാണ് സന്ദർശക വിസയിൽ ഷാജി ഡേവിഡ് എത്തിയത്.
താമസസ്ഥലത്ത് മസ്തിഷ്കാഘാതം വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും അന്ത്യം സംഭവിച്ചു. വിമാന സർവിസുകൾ പൂർണമായും നിലച്ചതിനാൽ ബന്ധുക്കൾക്ക് കൂടെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായതിനെ തുടർന്നാണ് കാർഗോ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കാൻ തീരുമാനിച്ചത്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിെൻറ സഹായത്തോടെ സാമൂഹികക്ഷേമകാര്യ സമിതി അംഗവും ഒ.ഐ.സി.സി നേതാവുമായ അഷ്റഫ് കുറ്റിച്ചലിെൻറ നേതൃത്വത്തിൽ നിരന്തരമായുള്ള ഇടപെടലുകളിലൂടെയാണ് യാത്രാനുമതിയും മറ്റ് നടപടികളും പൂർത്തിയാക്കിയത്. സഹായത്തിന് ഷാജിയുടെ സഹോദരങ്ങളായ മാത്യു ബേബി, ജോജി ജോർജ്, ബേബി ഡേവിഡ്, രാജു ഡേവിഡ്, മാനു മാത്യു എന്നിവരുമുണ്ടായിരുന്നു.
കേന്ദ്രസർക്കാർ ഷെഡ്യൂൾ ചെയ്ത വിമാന സർവിസുകളിൽ ഒന്നിൽ ഷാജിയുടെ മൃതദേഹം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആറ്റിങ്ങൽ എം.പി അടൂർ പ്രകാശും റിയാദിലെ ഇന്ത്യൻ അംബാസഡർക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ, ഈ വിമാനങ്ങളിൽ ശവശരീരങ്ങൾ കൊണ്ടുപോകാൻ സർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് സാമാന്തര സംവിധാനം ആലോചിക്കാൻ ബന്ധുക്കൾ തീരുമാനിച്ചത്. സംസ്കാര ശുശ്രൂഷ എ.ജി സഭ സെമിത്തേരിയിൽ നടന്നു. ഷാജി ഡേവിഡിന് കെസിയ, പെഴ്സിസ് എന്നിങ്ങനെ രണ്ട് പെൺമക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.